പാക് ഭീകരന്‍ ഹാഫീസ് സെയ്‌ദ് രാഷ്‌ട്രീയ പാര്‍ട്ടിയുണ്ടാക്കുന്നു; പിന്തുണയുമായി സര്‍ക്കാര്‍ - എതിര്‍പ്പുമായി ഇന്ത്യ

വെള്ളി, 4 ഓഗസ്റ്റ് 2017 (20:56 IST)
ലോക ഭീകരനായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ച വ്യക്തിയും മുംബൈയ് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ ഹാഫീസ് സെയ്‌ദ് പാകിസ്ഥാനില്‍ പുതിയ രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്.

ഭീകര സംഘടനയായ ജമാ അത്ത് ഉദ് ദവയ നേതാവായ ഹാഫീസ് സെയ്‌ദിന്റെ പുതിയ പാര്‍ട്ടിയുടെ പേരും മറ്റു വിവരങ്ങളും പാക് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. വിഷയത്തില്‍ പാക് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. നവാസ് ഷെരീഫ് രാജിവച്ച സാഹചര്യത്തില്‍ പുതിയ പാര്‍ട്ടിക്ക് വളരാനുള്ള സാഹചര്യമാണ് പാകിസ്ഥാനില്‍ ഉള്ളതെന്നാണ് ഹാഫീസ് സെയ്‌ദിന്റെ വിശ്വാസം.

ജമാ അത്ത് ഉദ് ദവയുടെ പേര് മാറ്റി 'മില്ലി മുസ്ലീം ലീഗ് പാകിസ്ഥാന്‍' എന്നാക്കാനാണ് ഹാഫീസ് സെയ്‌ദിന്റെ തീരുമാനം. അതേസമയം, പേരിന്റെ കാര്യത്തില്‍ വ്യക്തമായ സ്ഥിരീകരണം ലഭ്യമായിട്ടില്ല. അതേസമയം, ഈ നീക്കത്തിനെതിരെ ഇന്ത്യ രംഗത്തെത്തി. നിരവധി പേരുടെ ജീവനെടുത്ത ചോരപുരണ്ട കൈ ബാലറ്റിനു പിന്നിൽ ഒളിപ്പിക്കാൻ ശ്രമിക്കുന്നത് ആശങ്കാജനകമാണെന്ന്ഇന്ത്യൻ വിദേശ കാര്യ വക്താവ് ഗോപാൽ ബാംഗ്ലെ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക