ഇനി കൈലാസം കാണാൻ ചൈനയുടെ അനുമതി വേണ്ട, ഇന്ത്യയിൽ നിന്ന് തന്നെ കാണാം

അഭിറാം മനോഹർ

വെള്ളി, 5 ജൂലൈ 2024 (18:11 IST)
mount kailasa
ടിബറ്റില്‍ സ്ഥിതി ചെയ്യുന്ന കൈലാസ പര്‍വതം ഇന്ത്യയില്‍ നിന്ന് തനെന്‍ കാണാനുള്ള അപൂര്‍വ അവസരമൊരുങ്ങുന്നു. സെപ്റ്റംബര്‍ 15 മുതല്‍ ഉത്തരാഖണ്ഡിലെ ലുപുലേഖ് ചുരത്തിലെ വ്യൂ പോയന്റിലൂറ്റെയാണ് വിശ്വാസികള്‍ക്ക് കൈലാസം നേരിട്ട് കാണാനാവുക. ഉത്തരാഖണ്ഡിലെ പിത്തോറഗഡ് ജില്ലയിലെ വ്യാസ് താഴ്വരയിലാണ് സമുദ്രനിരപ്പില്‍ നിന്ന് 18,300 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ലുപുലേഖ് ചുരമുള്ളത്.  ടിബറ്റന്‍ പീഠഭൂമിയുടെ പടിഞ്ഞാറ് ചൈന,ഇന്ത്യ,നേപ്പാള്‍ എന്നീ രാജ്യങ്ങളുടെ സംയുക്ത അതിര്‍ത്തിയില്‍ നിന്നും 100 കിലോമീറ്ററോളം വടക്കായാണ് കൈലാസ പര്‍വതമുള്ളത്.
 
പിത്തോറഗഡ് ജില്ലയിലെ നാഭിഭാംഗിലെ കെഎംവിഎന്‍ ഹട്ട്‌സ് മുതല്‍ ചൈനീസ് അതിര്‍ത്തിയിലെ ലുപുലേഖ് ചുരം വരെയുള്ള പാതയാണ് തീര്‍ഥാടകര്‍ക്കായി തുറക്കുന്നത്. ഇതുവഴി കൈലാസത്തിലേക്കുള്ള പാത കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് അടച്ചത്. കൊവിഡ് നിയന്ത്രണങ്ങള്‍ അവസാനിച്ചും ഈ പാത തുറക്കാന്‍ ചൈന തയ്യാറായിട്ടില്ല. നിലവില്‍ ദര്‍ച്ചുലയില്‍ നിന്ന് ലുപുലേഖ് വരെ വാഹനത്തില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് 800 മീറ്റര്‍ കാല്‍നടയായി നടന്നാല്‍ കൈലാസ വ്യൂ പോയന്റിലെത്താം.
 
 ഹിന്ദുമത സങ്കല്‍പ്പത്തില്‍ ശിവന്റെ വാസസ്ഥലമായ കൈലാസം ബുദ്ധ,ജൈന മതക്കാരുടെയും പുണ്യകേന്ദ്രമാണ്. ഈ പര്‍വതത്തിന് ചുറ്റും പ്രദക്ഷിണം ചെയ്താല്‍ ശാപമോക്ഷം ലഭിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം. വിശ്വാസപരമായ കാരണങ്ങളാല്‍ കൈലാസ പര്‍വതത്തില്‍ കയറുന്നതില്‍ നിരോധനമുണ്ട്. എല്ലാ വര്‍ഷവും ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ പകുതി വരെയുള്ള കാലത്തിലാണ് കൈലാസ തീര്‍ഥാടനം നടക്കുന്നത്. കൈലാസ- മാനസരോവര്‍ യാത്രയ്ക്ക് നിലവില്‍ സിക്കിമിലൂടെയും കാഠ്മണ്ഡുവിലൂടെയും 2 പാതകളാണുള്ളത്. ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് കൈലാസയാത്രയ്ക്ക് സാധുതയുള്ള പാസ്‌പോര്‍ട്ടും നിര്‍ദിഷ്ട ചൈനീസ് വിസയും ആവശ്യമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍