പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

അഭിറാം മനോഹർ

ബുധന്‍, 14 ഓഗസ്റ്റ് 2024 (15:36 IST)
നമ്മള്‍ മലയാളികള്‍ ചെറിയ തലവേദനയോ പനിയോ വരുമ്പോള്‍ സ്ഥിരമായി കഴിക്കുന്ന ഒന്നാണ് പാരസെറ്റമോള്‍ ഗുളികകള്‍. ഡോക്ടര്‍മാരുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ പോലും നമ്മള്‍ ആദ്യം ആശ്രയിക്കുന്നത് പാരസെറ്റമോള്‍ ഗുളികകളെയാണ്.
 
 ലോകത്ത് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ഒരു വേദന സംഹാരിയാണ് പാരസെറ്റമോള്‍. താരതമ്യേന സുരക്ഷിതമായ മരുന്നാണെങ്കിലും പാരസെറ്റമോള്‍ വെറുതെ ഉപയോഗിക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. 500, 650 എം ജി അളവിലാണ് നമുക്ക് പാരസെറ്റമോള്‍ സാധാരണയായി ലഭിക്കുന്നത്.
 
 സാധാരണ ഡോസ് ഒരു കിലോ ശരീരബാരത്തിന് 15 മില്ലിഗ്രാം എന്നാണ് കണക്ക്. ഇതില്‍ കൂടുതലായാല്‍ അത് കരളിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം. ഏഡിന്‍ബര്‍ഗ് സര്‍വകലാശാല അടുത്തിടെ നടത്തിയ പഠനത്തില്‍ പാരസെറ്റമോള്‍ ഓവര്‍ ഡോസ് ആകുന്നത് ഗുരുതര കരള്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് വ്യക്തമാക്കുന്നത്.
 
24 മണിക്കൂറിനുള്ളില്‍ നാല് ഗ്രാം പാരസെറ്റമോളാണ് പരമാവധി അനുവദനീയമായ അളവ്. അതിലും കൂടുന്നത് ഓവര്‍ ഡോസ് ഉണ്ടാക്കും. ഇത് കരളിനെ ഗുരുതരമായി ബാധിക്കും. മുതിര്‍ന്നവര്‍ക്ക് 500 മില്ലിഗ്രാം ഗുളികകള്‍ 24 മണിക്കൂറിനുള്ളില്‍ 4 തവണ കഴിക്കാം. ഒരു തവണ ഗുളിക കഴിച്ചാല്‍ 4 മണിക്കൂര്‍ കഴിഞ്ഞാലെ അടുത്ത ഗുളിക കഴിക്കാന്‍ പാടുള്ളു. 50 കിലോഗ്രാമിന് താഴെ ശരീരഭാരമുള്ള പ്രായപൂര്‍ത്തിയായ ആളാണെങ്കില്‍ മരുന്ന് കഴിക്കും മുന്‍പ് ഡോക്ടറെ സമീപിക്കേണ്ടതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍