'എന്റെ തലയില്‍ ഉരസിയിട്ടാണ് പന്ത് പോയത്'; ബ്രൂണോയുടെ ഗോളിന് വേണ്ടി മത്സരശേഷം റഫറിയോട് വാദിച്ച് റൊണാള്‍ഡോ (വീഡിയോ)

ചൊവ്വ, 29 നവം‌ബര്‍ 2022 (11:40 IST)
ഉറുഗ്വായ്‌ക്കെതിരായ മത്സരത്തിനു ശേഷം റഫറിയോട് വാദിക്കുന്ന പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വീഡിയോ പുറത്ത്. ഉറുഗ്വായ്‌ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനാണ് പോര്‍ച്ചുഗല്‍ ജയിച്ചത്. ബ്രൂണോ ഫെര്‍ണാണ്ടസ് ആണ് പോര്‍ച്ചുഗലിന് വേണ്ടി രണ്ട് ഗോളുകളും നേടിയത്. എന്നാല്‍ ഇതില്‍ ഒരു ഗോള്‍ തന്റെ ടച്ചോടു കൂടിയാണെന്ന് റൊണാള്‍ഡോ വാദിക്കുന്നു. ബോള്‍ ഗോള്‍ പോസ്റ്റിലേക്ക് എത്തിയത് തന്റെ ഹെഡ്ഡറിലൂടെയാണെന്നും അത് തന്റെ ഗോള്‍ ആണെന്നും മത്സരശേഷം റഫറിയോട് റൊണാള്‍ഡോ വാദിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 
 
മത്സരത്തിന്റെ 54-ാം മിനിറ്റിലാണ് പോര്‍ച്ചുഗലിന്റെ ആദ്യ ഗോള്‍ പിറന്നത്. ഇടത് വിങ്ങിലൂടെ ഇരച്ചെത്തിയ ബ്രൂണോ ഒരു ലോങ് റേഞ്ച് ക്രോസിലൂടെ പന്ത് ഉറുഗ്വായിയുടെ വലയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ഇതിനിടെ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തലയില്‍ പന്ത് കൊണ്ടതായി സംശയം തോന്നിയിരുന്നു. റൊണാള്‍ഡോയുടെ തലയില്‍ തട്ടിയാണോ പന്ത് വലയിലെത്തിയതെന്ന സംശയം ആരാധകര്‍ക്കും ഉണ്ട്. 
 


ഗോള്‍ പിറന്ന ഉടനെ റൊണാള്‍ഡോ ആഹ്ലാദപ്രകടനം തുടങ്ങി. സ്വന്തം ഗോള്‍ ആണെന്ന് കരുതിയാണ് റൊണാള്‍ഡോ ആഘോഷിച്ചു തുടങ്ങിയത്. എന്നാല്‍ ഗോള്‍ ബ്രൂണോയുടേതാണെന്ന് സ്‌ക്രീനില്‍ തെളിഞ്ഞു. ആ ഗോളിന് അവകാശി ബ്രൂണോ എന്നാണ് ഫിഫ രേഖപ്പെടുത്തിയത്. ഇത് റൊണാള്‍ഡോയെ ചെറുതായി പ്രകോപിപ്പിച്ചു. തന്റെ തലയില്‍ കൊണ്ടാണ് ആ പന്ത് വലയിലെത്തിയതെന്ന് മത്സരശേഷം മാച്ച് റഫറിയോട് റൊണാള്‍ഡോ വാദിക്കുകയായിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍