ക്രിസ്റ്റ്യാനോ, മെസി, ന്യൂയര്‍: ലോക ഫുട്ബോളറെ ഇന്നറിയാം

തിങ്കള്‍, 12 ജനുവരി 2015 (10:34 IST)
2014ലെ ഫിഫയുടെ ബാലന്‍ ഡി ഓര്‍ പുരസ്‌കാര ജേതാവിനെ മണിക്കൂറുകള്‍ക്കുള്ളില്‍ അറിയാം. അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസിയും പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജര്‍മനിയുടെ ഗോള്‍ കീപ്പറായ മാനുവല്‍ ന്യൂയര്‍ ആണ് പട്ടികയിലുള്ളത്. തിങ്കളാഴ്ച രാത്രി സൂറിച്ചിലാണ് പുരസ്‌കാരം പ്രഖ്യാപിക്കുന്നത്.

അര്‍ജന്റീനയെ ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനലില്‍ എത്തിക്കാന്‍ കഴിഞ്ഞതാണ് ലയണല്‍ മെസിയുടെ പ്രധാന നേട്ടം. ലോകകപ്പിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട മെസി ഗോള്‍ഡന്‍ ബോള്‍ അവാര്‍ഡ്  നേടിയിരുന്നു. എന്നാല്‍ ബാഴ്‌സലോണയ്ക്ക് വേണ്ടി കാര്യമായ കിരീടമൊന്നും നേടാന്‍ സാധിച്ചില്ലെങ്കിലും. ക്ലബില്‍ മെസി നടത്തുന്ന തകര്‍പ്പന്‍ പ്രകടനവും അദ്ദേഹത്തിന് തുണയാകും.

അതെസമയം ലോകകപ്പ് ഫുട്‌ബോളില്‍ പരാജയമായിരുന്ന പോര്‍ച്ചുഗല്‍ ടീമിന്റെ താരവും കഴിഞ്ഞ തവണത്തെ ലോക ഫുട്‌ബോളര്‍ പട്ടം നേടിയ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമാണ് പുരസ്‌കാരത്തിനായി മത്സരിക്കുന്നത്. പോര്‍ച്ചുഗല്‍ ടീമിന് കാര്യമായ സംഭാവന നല്‍കുന്നതില്‍ അദ്ദേഹം പരാജയമായിരുന്നുവെങ്കിലും റയല്‍ മാഡ്രിഡിനുവേണ്ടി ചാമ്പ്യന്‍സ് ലീഗ് കിരീടവും, ലോക ക്ലബ് ചാമ്പ്യന്‍ഷിപ്പ് ഉള്‍പ്പെടെ നേടിക്കൊടുത്തു. ഈ കാരണത്താല്‍ തന്നെ മെസിയെക്കാള്‍ ഒരു പിടി മുന്നിലാണ് റൊണാള്‍ഡോ എന്നതില്‍ ആര്‍ക്കും സംശയമില്ലാത്ത കാര്യമാണ്.

ബയേണ്‍ മ്യൂണിക്കിന്റെയും ജര്‍മനിയുടെയും ഗോള്‍വലയം കാത്ത മാനുവല്‍ ന്യൂയര്‍ എന്ന ഗോള്‍കീപ്പറാണ് മറ്റൊരു മിന്നും താരം. ക്ലബ് ഫുട്‌ബോളിലും അന്താരാഷ്ട്ര ഫുട്‌ബോളിലും ഒരു പോലെ തിളങ്ങിയ ന്യൂയര്‍ ബയേണ്‍ മ്യൂണിക്കിന്റെ സ്വപ്‌ന കുതിപ്പിനും ജര്‍മനി ലോകകപ്പ് നേടുന്നതിനും നിര്‍ണായക പങ്ക് വഹിച്ച താരമാണ്. എന്നാല്‍ മെസിക്കും റൊണാള്‍ഡോയ്ക്കും ലഭിക്കുന്ന ആഗോളതലത്തിലുള്ള പിന്തുണ ന്യൂയറിന് ലഭിക്കുമോ എന്നതാണ് സംശയം. ഫുട്‌ബോള്‍ ടീം നായകന്‍മാരും രാജ്യാന്തര ഫുട്‌ബോള്‍ പരിശീലകരും പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമപ്രവര്‍ത്തകരും ചേര്‍ന്നാണ് ഫിഫയുടെ ബാലന്‍ ഡി ഓര്‍ പുരസ്‌കാരത്തിനായി വോട്ടു ചെയ്യുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക