വിറപ്പിച്ച് വിറച്ച് ഒടുക്കം അര്‍ജന്റീനയുടെ ജയം

ശനി, 10 ഡിസം‌ബര്‍ 2022 (10:04 IST)
ഖത്തര്‍ ലോകകപ്പിലെ ഏറ്റവും വാശിയേറിയ, ഉദ്വേഗം നിറഞ്ഞ മത്സരമാണ് അര്‍ജന്റീനയും നെതര്‍ലന്‍ഡ്‌സും തമ്മില്‍ നടന്നത്. ജയപരാജയ സാധ്യതകള്‍ മാറിമറിഞ്ഞ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഒടുവില്‍ അര്‍ജന്റീനയുടെ ജയം. ഷൂട്ടൗട്ടില്‍ 4-3 നാണ് അര്‍ജന്റീനയുടെ ജയം. 
 
35-ാം മിനിറ്റില്‍ ലയണല്‍ മെസിയുടെ ഉഗ്രന്‍ അസിസ്റ്റില്‍ നിന്ന് അര്‍ജന്റീനയ്ക്ക് വേണ്ടി ആദ്യ ഗോള്‍ കണ്ടെത്തിയത് നഹ്യുയെല്‍ മൊളിന ആണ്. 73-ാം മിനിറ്റില്‍ പെനാല്‍റ്റി ബോക്‌സിനുള്ളില്‍ അക്വുനയെ ഫൗള്‍ ചെയ്തതിനു ലഭിച്ച പെനാല്‍റ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് ലയണല്‍ മെസി അര്‍ജന്റീനയുടെ ലീഡ് ഉയര്‍ത്തി. ഈ സമയത്ത് അര്‍ജന്റീന ജയം ഉറപ്പിച്ചതാണ്. 
 
അവസാന 20 മിനിറ്റ് കൊണ്ട് അര്‍ജന്റൈന്‍ പ്രതിരോധം മുറിച്ചുകടന്ന് നെതര്‍ലന്‍ഡ്‌സ് ഗോള്‍ നേടുക പ്രയാസമാണെന്ന് എല്ലാവരും വിധിയെഴുതി. അപ്പോഴാണ് എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് 83-ാം മിനിറ്റില്‍ വൗട്ട് വെഗോര്‍സ്റ്റിലൂടെ നെതര്‍ലന്‍ഡ്‌സ് ആദ്യ ഗോള്‍ നേടിയത്. 
 
സമനില ഗോളിനായി പിന്നെയും നെതര്‍ലന്‍ഡ്‌സ് പരിശ്രമങ്ങള്‍ തുടര്‍ന്നു. ഫൈനല്‍ വിസില്‍ വിളിക്കാന്‍ ഒരു മിനിറ്റ് ശേഷിക്കേ വെഗോര്‍സ്റ്റിലൂടെ അടുത്ത ഗോളും നേടി നെതര്‍ലന്‍ഡ്‌സ് അര്‍ജന്റീനയെ വിറപ്പിച്ചു. പിന്നീട് മത്സരം അധിക സമയത്തിലേക്ക്. 
 
അധിക സമയത്തില്‍ കളം നിറഞ്ഞു കളിച്ചത് അര്‍ജന്റീനയാണ്. നിരവധി ഗോള്‍ അവസരങ്ങള്‍ അര്‍ജന്റീന സൃഷ്ടിച്ചു. എന്നാല്‍ ഒന്നും ഗോള്‍ ആക്കാന്‍ സാധിച്ചില്ല. നെതര്‍ലന്‍ഡ്‌സ് പ്രതിരോധത്തിലേക്ക് ഉള്‍വലിയുകയും ചെയ്തു. ഒടുവില്‍ അനുവദിച്ച അധിക സമയം ഗോളൊന്നും ഇല്ലാതെ അവസാനിച്ചു. അതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്. 
 
നെതര്‍ലന്‍ഡ്‌സിന്റെ ആദ്യ രണ്ട് കിക്കുകളും തടഞ്ഞിട്ട് അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് അര്‍ജന്റീനയ്ക്ക് വിജയപ്രതീക്ഷ നല്‍കി. മാര്‍ട്ടിനെസിന്റെ മികവ് കൊണ്ട് അര്‍ജന്റീന സെമി ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍