എനിക്ക് മഞ്ജുവിനെ മാത്രം ബോധിപ്പിച്ചാൽ മതി, മറ്റാരും എന്റെ മുന്നിലില്ല; തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബൻ

ശനി, 26 നവം‌ബര്‍ 2016 (17:10 IST)
ദിലീപ് - കാവ്യ താരവിവാഹം കഴിഞ്ഞപ്പോൾ ആ പേരും പറഞ്ഞ് കുറേ ചീത്തവിളികൾ കേട്ടയാളാണ് നടൻ കുഞ്ചാക്കോ ബോബൻ. ദമ്പതികൾക്ക് ആശംസകൾ നേർന്ന് ആരാധകരും സിനിമാപ്രവർത്തകരും എത്തിയിരുന്നു. സോഷ്യൽ മീഡിയ കൂടുതലും പിന്തുണച്ചത് മഞ്ജു വാര്യരെ ആയിരുന്നു. ഇക്കൂട്ടത്തിൽ കുഞ്ചാക്കോയും ഒരു പോസ്റ്റിട്ടു. കാവ്യയ്ക്കും ദിലീപിനും ആശംസകൾ നേർന്നു കൊണ്ട്. എന്നാൽ, അതോടെ വെട്ടിലായത് ചാക്കോച്ചനാണ്.
 
മഞ്ജുചേച്ചിയുടെ കണ്ണുനീര് വീണ് നനഞ്ഞ ജീവിതത്തിന് മനസ്സറിഞ്ഞ് ആശംസകള്‍ നേരാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയുന്നു എന്നാണ് ചാക്കോച്ചനോട് ആരാധകർ ചോദിച്ചത്. മനസ്സറിഞ്ഞ് മംഗളം നേരാന്‍ നിങ്ങള്‍ക്കു കഴിയുമെങ്കിലും കേരളത്തിലെ അമ്മമാര്‍ക്കും സഹേദരിമാര്‍ക്കും കഴിയില്ല എന്ന തരത്തിലും കമന്റുകൾ പ്രവഹിച്ചു. ഇതോടെ സംഭവത്തിൽ വിശദീകരണവുമായി താരം നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്.
 
കുഞ്ചാക്കോ ബോബന്റെ വാക്കുകളിലൂടെ:
 
എന്റെ വാക്കുകൾ തെറ്റായി എടുത്തതിൽ എനിക്ക് ദുഃഖമുണ്ട്. ചിലർ ഞാൻ പറഞ്ഞതിനെ തെറ്റിദ്ധാരണയോടെ ആണ് സമീപിച്ചത്. കാവ്യയും മഞ്ജുവും ദിലീപും എനിക്ക് ഏറ്റവും വേണ്ടപ്പെട്ടവരാണ്. എനിക്ക് മാത്രമല്ല, എന്റെ കുടുംബത്തിനും അത് അങ്ങനെ തന്നെയാണ്. ഒരു തിരിച്ച് വരവ് നടത്തി മഞ്ജു വന്നപ്പോൾ അതിനുള്ള എല്ലാ പിന്തുണയും നൽകി ഞാൻ അവരോടൊപ്പം നിന്നു. അത് മഞ്ജുവിനും അറിയാം. മഞ്ജുവിനെ ഒഴിച്ച് മറ്റൊരാളെയും ഞാൻ എന്താണ് എഴുതിയത് എന്ന കാര്യത്തിൽ ബോധിപ്പിക്കേണ്ടതില്ല.
 
അഭിപ്രായങ്ങൾ പറയാനും എന്തെങ്കിലും എഴുതാനും എല്ലാവർക്കും കഴിയും. അതെളുപ്പവുമാണ്. എന്നാൽ അങ്ങനെ ചെയ്യുമ്പോൾ അതിൽ ഒരു മര്യാദ വേണം. വർഷങ്ങളായി എനിക്ക് കാവ്യയെ അറിയാം. അവൾ എനിക്ക് ഒരു സഹോദരിയും നല്ല സുഹൃത്തുമാണ്. അതുകൊണ്ട് തന്നെ ഒരു നല്ല ജീവിതത്തിനായി ഞാൻ ആശംസകൾ നേർന്നു. എന്നാൽ, ഒരിക്കൽ പോലും ഞാൻ അവരുടെ സ്വകാര്യ ജീവിതത്തിലേക്ക് കൈകടത്തിയിട്ടില്ല. വ്യക്തിപരമായ കാര്യങ്ങളിൽ ഒന്നിലും ഇടപെട്ടിട്ടുമില്ല. 
 

വെബ്ദുനിയ വായിക്കുക