പരസ്പരം വഴക്കിടുന്ന സമയം, എന്നിട്ടും ദിലീപ് ആ കുറ്റം ചെയ്യില്ലെന്ന് വിനയന്‍ ശക്തമായി വിശ്വസിച്ചു; കാരണം ഇതാണ്

ബുധന്‍, 13 ഒക്‌ടോബര്‍ 2021 (16:23 IST)
മലയാള സിനിമയെ വലിയ വിവാദത്തിലാക്കിയ സംഭവമാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. നടന്‍ ദിലീപ് പിന്നീട് ഈ കേസില്‍ അറസ്റ്റിലാകുകയും ജയില്‍വാസത്തിനു ശേഷം ജാമ്യത്തിലിറങ്ങുകയും ചെയ്തു. കേസിന്റെ വിചാരണ ഇപ്പോഴും നടക്കുകയാണ്. കേസിന്റെ തുടക്കത്തില്‍ തന്നെ ദിലീപിനെതിരെ സിനിമ മേഖലയില്‍ നിന്നുള്ളവര്‍ പോലും രംഗത്തെത്തിയിരുന്നു. എന്നാല്‍, അക്കാലത്ത് ദിലീപുമായി ഏറെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരിന്നിട്ടും സംവിധായകന്‍ വിനയന്‍ അദ്ദേഹത്തെ പരസ്യമായി പിന്തുണയ്ക്കുകയായിരുന്നു. ഇതിന്റെ കാരണവും ഒരു അഭിമുഖത്തില്‍ വിനയന്‍ തുറന്നുപറഞ്ഞിട്ടുണ്ട്. 
 
'ആക്രമണത്തിനു ഇരയായ പെണ്‍കുട്ടി 164 പ്രകാരം നല്‍കിയ രഹസ്യമൊഴി ഞാന്‍ കേട്ടിരിന്നു. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് എഴുതിയ എങ്ങനെയാണ് ഈ പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത് എന്നതിന്റെ വിവരങ്ങളും ഞാന്‍ അറിഞ്ഞിരുന്നു. എത്രമാത്രം ക്രൂരമായാണ് ഈ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് കേട്ടപ്പോള്‍ അങ്ങനെയൊരു, ഇത്ര നിഷ്ഠൂരമായ പ്രവര്‍ത്തിക്ക് എന്നെ ഏറെ വേദനിപ്പിച്ചിട്ടുണ്ടെങ്കിലും എന്റെ ജീവിതത്തിലെ ഒന്‍പത് വര്‍ഷം കവര്‍ന്നെടുത്ത, ഒത്തിരി നഷ്ടങ്ങള്‍ എനിക്കുണ്ടായ ആളാണെങ്കിലും ഇയാളുടെ വളര്‍ച്ചയില്‍ ഞാന്‍ ഒരുപാട് സഹായിച്ചിട്ട് അതിന്റെ നൂറിരട്ടി ദ്രോഹം എനിക്ക് തിരിച്ച് ചെയ്തിട്ടുണ്ടെങ്കില്‍ കൂടി ഇങ്ങനെയൊരു കുറ്റം ദിലീപ് ചെയ്യില്ല എന്ന് എനിക്ക് തോന്നാന്‍ ഒരു കാരണമുണ്ട്. നടിയെ ആക്രമിച്ച കേസ് ഇവിടെ ചൂടുപിടിച്ച് നില്‍ക്കുന്ന സമയത്ത് ദിലീപ് എന്നെ തമിഴ്നാട്ടില്‍ നിന്നു വിളിച്ചു. ഏറെ വര്‍ഷത്തെ അകല്‍ച്ചയില്‍ ആയിരുന്നപ്പോഴാണ് എന്നെ അദ്ദേഹം തമിഴ്നാട്ടില്‍ നിന്നു വിളിക്കുന്നത്. 'ചേട്ടാ, ഒരു കാര്യം പറയാനാണ് ഞാന്‍ വിളിച്ചത്. ഈ കേസുമായി എനിക്ക് യാതൊരു ബന്ധവുമില്ല. നിങ്ങളൊക്കെ എന്നെ തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കില്‍ അത് മാറാന്‍ വേണ്ടി പറയുകയാണ്. എനിക്ക് ഈ പള്‍സര്‍ സുനിയെ അറിയില്ല,' എന്നൊക്കെ ദിലീപ് എന്നോട് പറഞ്ഞു. അതുകൊണ്ടാണ് ചാനലിലൊന്നും ഈ വിഷയവുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ ഞാന്‍ സംസാരിക്കാതിരുന്നത്,' വിനയന്‍ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍