ചെയർമാൻ മനസ്സിൽ കണ്ടത് മോഹൻലാലിനെ? - ജൂറി അംഗങ്ങൾ ഒന്നടങ്കം എതിർത്തു!

ശനി, 2 മാര്‍ച്ച് 2019 (10:24 IST)
49ആമത് സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം സംബന്ധിച്ച് വലിയ വിവാദങ്ങളൊന്നും ഉണ്ടായിരുന്നില്ല. ദിലീപിനെ മികച്ച നടനായി തെരഞ്ഞെടുത്തില്ലെന്നും മനഃപൂർവ്വം തഴയുകയായിരുന്നുവെന്നും ദിലീപ് ഫാൻസ് ഉന്നയിച്ച ആരോപണങ്ങൾ അല്ലാതെ മറ്റൊരു എതിർപ്പും എവിടെ നിന്നും ഉയർന്ന് കേട്ടില്ല. 
 
എന്നാൽ, പ്രഖ്യാപനത്തിനു മുന്നേ തന്നെ മികച്ച നടൻ, മികച്ച സിനിമ, സംവിധായകൻ എന്നീ വിഭാഗങ്ങളിൽ അവാർഡുമായി ബന്ധപ്പെട്ട് ജൂറി അംഗങ്ങൾക്കിടയിൽ തന്നെ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നുവെന്ന് പുരർത്തുവന്നതാണ്. അതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തുകയാണ് ജൂറി അംഗമായിരുന്ന വിജയകൃഷ്ണന്‍. ഒരു ഓൺലൈൻ ചാനലിനു നൽകിയ അഭിമുഖത്തിലാണ് വിജയകൃഷ്ണന്‍ ഇത് സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. 
 
മികച്ച നടനായി ജൂറി ചെയര്‍മാന്‍ കുമാര്‍ സഹാനിയുടെ ചോയ്‌സ് സൗബിനോ ജയസൂര്യയോ അല്ലായിരുന്നു. പകരം മറ്റൊരു മുന്‍നിര നായകന്‍ ആയിരുന്നു.എന്നാല്‍ ആ നടന് അവാര്‍ഡ് കൊടുത്തിരുന്നെങ്കില്‍ പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥ വരുമായിരുന്നു. ചെയര്‍മാന്റെ സമീപനം ജനാധിപത്യപരമായിരുന്നില്ലെന്നും സ്വന്തം അഭിപ്രായം ജൂറിയംഗങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പിക്കാനായിരുന്നു അദ്ദേഹം ശ്രമിച്ചതെന്നും ഇയാൾ പറയുന്നു. 
 
മുന്‍ നിരയിലുണ്ടായിരുന്ന ജയസൂര്യ, ജോജു ജോര്‍ജ്, സൗബിന്‍ ഷാഹിര്‍, ഫഹദ് ഫാസില്‍ എന്നീ നടന്മാര്‍ക്ക് ആര്‍ക്കും മികച്ച നടനുള്ള പുരസ്‌ക്കാരം നല്‍കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. താൻ പറയുന്നത് അംഗീകരിച്ചാൽ മതിയെന്ന നിലപാട് ആയിരുന്നു അദ്ദേഹത്തിന്. മറ്റുള്ള അംഗങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്ന ഒരു രീതിയായിരുന്നു അത്. 
 
ജയസൂര്യയുടെയും സൗബിന്റെയും പേരുകള്‍ക്ക് ജൂറി അംഗങ്ങള്‍ക്കിടയില്‍ തുല്യ പിന്തുണയാണുണ്ടായിരുന്നത്. അതില്‍ ഒരാളെ ഒഴിവാക്കാതെ രണ്ടു പേര്‍ക്കും പുരസ്‌കാരം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ചെയര്‍മാന്‍ നിര്‍ദ്ദേശിച്ച പേരിനോട് ഒരാളുപോലും യോജിച്ചിരുന്നില്ല. കുമാർ സാഹ്നി പറഞ്ഞ ആൾക്ക് അവാർഡ് നൽകിയിരുന്നുവെങ്കിൽ ആ നടന്റെ ആരാധകർ പോലും അമ്പരന്ന് പോകുമായിരുന്നുവെന്നും ഇദ്ദേഹം പറയുന്നു. 
 
അതേസമയം, വിജയകൃഷ്ണന്റെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയകളിൽ ഏറെ ചർച്ചകൾക്ക് വഴി തെളിച്ചിരിക്കുകയാണ്. കുമാർ സാഹ്നി അവാർഡ് നൽകാൻ ആഗ്രഹിച്ചത് മോഹൻലാലിനാണെന്ന് പരക്കെ സംസാരമുണ്ട്. വിജയകൃഷ്ണൻ അദ്ദേഹത്തിന്റെ പേരു വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഒടിയൻ എന്ന ചിത്രത്തിലെ അഭിനയത്തിന് മോഹൻലാലിനു അവാർഡ് നൽകാനായിരുന്നോ ചെയർമാന്റെ തീരുമാനമെന്നും ചോദ്യങ്ങളുയരുന്നുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍