ശൃംഗാരവേലന്‍ 5 ദിവസം 5 കോടി, ക്ലീറ്റസ് രണ്ടാമന്‍, ഡി കമ്പനിയും ഏഴാമത്തെ വരവും തകര്‍ന്നു!

വെള്ളി, 20 സെപ്‌റ്റംബര്‍ 2013 (15:39 IST)
PRO
ഓണക്കാലത്തെ റിലീസുകളുടെ ഫലം ഏതാണ്ട് പറയാവുന്ന സമയമായിരിക്കുന്നു. ദിലീപാണ് ഇത്തവണത്തെ ഓണക്കാലം ആഘോഷമാക്കിയത്. ദിലീപ് നായകനായ ശൃംഗാരവേലന്‍ ഓണം റിലീസുകളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. 91 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്ത ശൃംഗാരവേലന്‍ ആദ്യ അഞ്ചുദിവസങ്ങള്‍ കൊണ്ട് 4.92 കോടി രൂപയാണ് വാരിക്കൂട്ടിയത്. ദിലീപ് - ഷാജോണ്‍ ടീമിന്‍റെ കോമഡി തന്നെയാണ് പ്രേക്ഷകരെ ശൃംഗാരവേലന്‍ കളിക്കുന്ന തിയേറ്ററുകളിലേക്ക് വലിച്ചടുപ്പിച്ചത്.

അടുത്ത പേജില്‍ - രണ്ടാമന്‍ ക്ലീറ്റസ്!

PRO
മമ്മൂട്ടിയുടെ ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ് പ്രതീക്ഷിച്ച പ്രകടനം ബോക്സോഫീസില്‍ കാഴ്ചവയ്ക്കുന്നില്ല. എങ്കിലും ഓണക്കാലത്ത് ഈ സിനിമയ്ക്ക് നല്ല തിരക്കുണ്ട്. പ്രത്യേകിച്ചും തിരുവനന്തപുരം, കൊച്ചി മേഖലകളില്‍ ക്ലീറ്റസ് നല്ല കളക്ഷന്‍ നേടുന്നുണ്ട്. എന്നാല്‍ മലബാര്‍ ഏരിയയില്‍ ക്ലീറ്റസിന് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. ബോക്സോഫീസ് പ്രകടനത്തില്‍ രണ്ടാം സ്ഥാനത്താണ് ക്ലീറ്റസ്.

അടുത്ത പേജില്‍ - അപ്രതീക്ഷിതം, പുലികളുടെ ആക്രമണം!

PRO
ഓണക്കാല സിനിമകള്‍ക്ക് നേരെ പുലികളുടെ ആക്രമണം! അതേ, ഓണം സിനിമകള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് ‘പുള്ളിപ്പുലികളും ആട്ടിന്‍‌കുട്ടിയും’ പ്രദര്‍ശനം തുടരുകയാണ്. നാല്‍പ്പത് നാളുകള്‍ പിന്നിട്ടിട്ടും വന്‍ ജനത്തിരക്കാണ് ഈ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍. കോട്ടയം ആനന്ദില്‍ ഓണം റിലീസായ ‘ഡി കമ്പനി’ മൂന്നുദിവസം കൊണ്ട് മാറ്റി അവിടെ പുള്ളിപ്പുലികളും ആട്ടിന്‍‌കുട്ടിയും പ്രദര്‍ശനത്തിനെത്തിയത് കൌതുകമായി. ബോക്സോഫീസില്‍ മൂന്നാം സ്ഥാനത്താണ് ലാല്‍ ജോസ് - കുഞ്ചാക്കോ ബോബന്‍ ടീമിന്‍റെ പുള്ളിപ്പുലികളും ആട്ടിന്‍‌കുട്ടിയും.

അടുത്ത പേജില്‍ - പൃഥ്വിരാജിനുമുണ്ട് ഓണം!

PRO
ഓണത്തിന് പൃഥ്വിരാജിന് റിലീസൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ‘മെമ്മറീസ്’ ഓണക്കാലത്തും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഓണം ആഘോഷിക്കാനായി നല്ല സിനിമ തേടിയിറങ്ങുന്ന കുടുംബപ്രേക്ഷകര്‍ക്ക് ആഹ്ലാദം പകരുന്നുണ്ട് മെമ്മറീസ്. അതുകൊണ്ടുതന്നെ മെമ്മറീസിന് പണം വാരാനുള്ള സാഹചര്യമാണ് ഈ ആഘോഷകാലത്ത് ഉണ്ടായത്. ബോക്സോഫീസ് പ്രകടനത്തില്‍ നാലാം സ്ഥാനത്താണ് ജീത്തു ജോസഫിന്‍റെ മെമ്മറീസ്.

അടുത്ത പേജില്‍ - നോര്‍ത്ത് 24 കാതം ഗംഭീര സിനിമ, പക്ഷേ...

PRO
ഫഹദ് ഫാസില്‍ നായകനായ നോര്‍ത്ത് 24 കാതം ഗംഭീര സിനിമയാണ്. പക്ഷേ ഈ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ ആളുകയറുന്നില്ല. വലിയ സിനിമകള്‍ക്കൊപ്പം ഫെസ്റ്റിവല്‍ സീസണില്‍ റിലീസ് ചെയ്തതാണ് ഈ നല്ല സിനിമയ്ക്ക് വിനയായത്. എറണാകുളത്തെ മള്‍ട്ടിപ്ലക്സുകളില്‍ ഈ സിനിമയ്ക്ക് നല്ല തിരക്കുണ്ട്.

അടുത്ത പേജില്‍ - ഡി കമ്പനിയും ഏഴാമത്തെ വരവും തകര്‍ന്നു!

PRO
മൂന്ന് ആക്ഷന്‍ ചിത്രങ്ങളുടെ സമാഹാരമായ ഡി കമ്പനി ബോക്സോഫീസില്‍ തകര്‍ന്നു. പല റിലീസ് കേന്ദ്രങ്ങളിലും രണ്ടോ മൂന്നോ ദിവസം പ്രദര്‍ശിപ്പിച്ച ശേഷം ചിത്രം മാറ്റുന്ന സാഹചര്യമുണ്ടായി. ഈ ആന്തോളജിയിലെ ഏറ്റവും മികച്ച ചിത്രം വിനോദ് വിജയന്‍ സംവിധാനം ചെയ്ത ജഡ്ജുമെന്‍റ് ഡേ ആണ്. ഏറ്റവും മോശം ചിത്രം ദീപന്‍ ഒരുക്കിയ ‘ഗാംഗ്സ് ഓഫ് വടക്കുംനാഥന്‍’. ദീപന്‍റെ ചിത്രത്തിന് തിരക്കഥയെഴുതിയത് അനൂപ് മേനോനാണ്.

എം ടിയുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ഏഴാമത്തെ വരവും പരാജയത്തിലേക്ക് നീങ്ങുകയാണ്. ‘എവിടെയോ ഒരു ശത്രു’ എന്ന പഴയ തിരക്കഥ കാലോചിതമായി മാറ്റിയെഴുതിയെങ്കിലും ഇപ്പോഴത്തെ ഓഡിയന്‍സിന് സംതൃപ്തി നല്‍കുന്ന ഒരു ടീറ്റുമെന്‍റായില്ല ഏഴാമത്തെ വരവിന്‍റേത്. വലിയ സിനിമകളുടെ ഇടവേളയില്‍ റിലാക്സ് ചെയ്യാനായി ഹരിഹരന്‍ എടുത്തതാണോ ഈ സിനിമയെന്ന് തോന്നും എന്നതാണ് പരക്കെയുള്ള വിമര്‍ശനം. എന്തായാലും ഹരിഹരന്‍ ഈണമിട്ട ഗാനങ്ങളൊക്കെ കേള്‍വിസുഖമുള്ളതാണ്.

വെബ്ദുനിയ വായിക്കുക