മമ്മൂട്ടി മുഖ്യമന്ത്രി, മോഹന്‍ലാല്‍ ഉപമുഖ്യമന്ത്രി, സുരേഷ്ഗോപി ആഭ്യന്തരമന്ത്രി!

ബുധന്‍, 1 ജൂണ്‍ 2016 (12:03 IST)
മമ്മൂട്ടിയെ മുഖ്യമന്ത്രിയായും മോഹന്‍ലാലിനെ ഉപമുഖ്യമന്ത്രിയായും കണ്ടാല്‍ മലയാളികള്‍ എങ്ങനെ സ്വീകരിക്കും?. സിനിമയിലാണെങ്കില്‍ ജനങ്ങള്‍ അത് സൂപ്പര്‍ഹിറ്റാക്കുമെന്നുറപ്പ്. എന്നാല്‍, ജീവിതത്തിലെ കാര്യമാണ് ഈ പറഞ്ഞുവരുന്നത്. കേരളത്തിന്‍റെ മുഖ്യമന്ത്രിയായി മമ്മൂട്ടിയെയും ഉപമുഖ്യമന്ത്രിയായി മോഹന്‍ലാലിനെയും സങ്കല്‍പ്പിക്കുന്നത് മലയാളത്തിന്‍റെ ഹിറ്റ് സംവിധായകരായ സിദ്ദിക്ക് ലാല്‍ ആണ്.
 
‘വനിത’യുടെ ‘സിനിമാതാരങ്ങളുടെ മന്ത്രിസഭ’ എന്ന ആശയത്തിന് സിദ്ദിക്ക് ലാല്‍ ആണ് പൂര്‍ണത വരുത്തുന്നത്. ഈ ലക്കം വനിതയിലാണ് സിദ്ദിക്ക് ലാലിന്‍റെ ഈ സിനിമാ മന്ത്രിസഭയുള്ളത്.
 
മുഖ്യമന്ത്രിയായി സിദ്ദിക്കാണ് മമ്മൂട്ടിയെ പിന്തുണയ്ക്കുന്നത്. എന്നാല്‍ ലാലിന് ഇന്നസെന്‍റ് മുഖ്യമന്ത്രിയാകണമെന്നും ആഗ്രഹമുണ്ട്. ഉപമുഖ്യമന്ത്രിയായി ഇവര്‍ മോഹന്‍ലാലിനെ കാണുന്നു. വ്യവസായ വകുപ്പും മോഹന്‍ലാലിന് നല്‍കണമെന്ന അഭിപ്രായമാണ് സിദ്ദിക്ക് ലാലിനുള്ളത്.
 
ആഭ്യന്തരമന്ത്രിയായി സുരേഷ്ഗോപി വരട്ടെയെന്നാണ് സിദ്ദിക്ക് ലാലിന്‍റെ അഭിപ്രായം. കൃഷിമന്ത്രിയായി ശ്രീനിവാസനെയും ആരോഗ്യമന്ത്രിയായി പൃഥ്വിരാജിനെയും പൊതുമരാമത്ത് മന്ത്രിയായി ജയസൂര്യയെയും ഇവര്‍ നിര്‍ദ്ദേശിക്കുന്നു.
 
കുഞ്ചാക്കോ ബോബനെ സിനിമാമന്ത്രിയായും ദിലീപിനെ ധനമന്ത്രിയായും ജഗദീഷിനെ വിദ്യാഭ്യാസമന്ത്രിയായും ജയറാമിനെ ദേവസ്വം മന്ത്രിയായും ഫഹദ് ഫാസിലിനെ നഗരവികസന മന്ത്രിയായും പ്രിയദര്‍ശനെ സ്പോര്‍ട്സ് മന്ത്രിയായും സിദ്ദിക്ക് ലാല്‍ നിര്‍ദ്ദേശിക്കുന്നു. നിവിന്‍ പോളിയാണ് യുവജനക്ഷേമ മന്ത്രി. ലാല്‍ ജോസിന് ടൂറിസം. രണ്‍ജി പണിക്കര്‍ നിയമമന്ത്രിയാവട്ടെയെന്നും സിദ്ദിക്ക് ലാല്‍ പറയുന്നു.
 
ഉള്ളടക്കത്തിന് കടപ്പാട്‌ - വനിത

വെബ്ദുനിയ വായിക്കുക