ഹിറ്റ്ലറുടെ അവസാനം

PRO
അഡോള്‍ഫ് ഹിറ്റ്ലര്‍ - ലോകം കിടുകിടാ വിറപ്പിച്ച ഫാസിസ്റ്റ് സ്വേച്ഛാധിപതി. അദ്ദേഹത്തിന്‍റെ ആത്മഹത്യയുടെ അറുപത്തിമൂന്നാം വാര്‍ഷികമാണ് 2008 ഏപ്രില്‍ 30.

1945 ഏപ്രില്‍ 30 ന് പുലര്‍ച്ചെ ആയിരുന്നു ഹിറ്റ്ലറും നവവധുവായ കാമുകി ഈവാ ബ്രൗണും ബര്‍ലിനിലെ വളരെ സുരക്ഷിതമായ ഭൂഗര്‍ഭ അറയില്‍ സ്വയം മരണത്തിന് പിടികൊടുത്തത്. ഇതിന്‍റെ പിറ്റേന്നാണ് വിശ്വസ്ഥനായ ഗീബല്‍സും ഭാര്യ മാള്‍ഡയും കുഞ്ഞുങ്ങളും ഒരുമിച്ച് ആത്മഹത്യ ചെയ്തത്.

ഫാസിസത്തിന്‍റെ അവതാര പുരുഷനാണ് ഹിറ്റ്ലര്‍. സമകാലീനരായ മുസോളിനിയും ഫാങ്കോയും മറ്റും ഹിറ്റ്ലറെ അപേക്ഷിച്ച് വെളും കളിപ്പാവകള്‍ മാത്രം.

ഹിറ്റ്ലറുടെ ചെയ്തികള്‍, കൊടും ക്രൂരതകള്‍, നരഹത്യകള്‍, വംശീയ മൗലിക വാദം എല്ലാം മാനവികതയ്ക്കേറ്റ ആഘാതങ്ങളായിരുന്നു. ജനാധിപത്യത്തിന്‍റെ ബദ്ധ ശത്രുവായും പൈശാചികതയുടെ പര്യായമായുമാണ് ഇന്ന് ലോകം ഹിറ്റ്ലറെ വിശേഷിപ്പിക്കുന്നത്.

പരാജിതനായി നില്‍ക്കക്കള്ളിയില്ലാതെ സ്വയം മരിച്ചൊടുങ്ങിയെങ്കിലും ഹിറ്റ്ലര്‍ തീര്‍ത്ത ഭീകരാന്തരീക്ഷം ദശാബ്ദങ്ങളോളം നിലനിന്നിരുന്നു. ഹിറ്റ്ലര്‍ മരിച്ചിട്ടില്ല എന്നൊരു പ്രബലമായ വിശ്വാസവും കുറേക്കാലം നിലനിന്നിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് രണ്ടാം ലോകമഹായുദ്ധകാലത്ത് സഖ്യസേന കിഴക്കുനിന്നും പടിഞ്ഞാറ് നിന്നും ജര്‍മ്മനിയിലേക്ക് കുതിച്ചു കയറുകയാണ്. സോവിയറ്റ് ചുവപ്പ് പട ബര്‍ലിന് നേരെ പാഞ്ഞടുക്കുകയാണ്. സേന പിടികൂടിയാല്‍ ഉണ്ടാവുന്ന ഭവിഷ്യത്തുകല്‍ ഹിറ്റ്ലര്‍ മുന്‍കൂട്ടി കണ്ടു. ലോകം മുഴുവന്‍ വിറപ്പിച്ച ഹിറ്റ്ലറുടെ കാല്‍ക്കീഴില്‍ നിന്നും മണ്ണ് ചോര്‍ന്ന് പോവുകയായിരുന്നു.

ഫഹറര്‍ ബങ്കര്‍ എന്ന രഹസ്യ ഭൂഗര്‍ഭ മന്ദിരത്തിലേക്ക് ഹിറ്റ്ലറും ഉറ്റ അനുയായികളും അഭയം പ്രാപിച്ചു-1945 ജനുവരി 16ന്. കാമുകി ഈവാ ബ്രൗണ്‍, മാര്‍ട്ടിന്‍ ബോര്‍മാന്‍, ജോസഫ് ഗീബല്‍സ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

സോവിയറ്റ് സൈന്യം ബര്‍ലിന് നേരെ വെടിയുതിര്‍ത്തു തുടങ്ങിയപ്പോള്‍ ഹിറ്റ്ലറുടെ മനോധൈര്യം ചോര്‍ന്നു. ഏപ്രില്‍ 22ന് തിരക്കു പിടിച്ചൊരു യോഗം ചേര്‍ന്ന് രക്ഷപ്പെടേണ്ട എന്നും ബര്‍ലിനില്‍ കിടന്ന് മരിക്കാമെന്നും ഹിറ്റ്ലര്‍ തീരുമാനിച്ചു.

23ന് റോബര്‍ട്ട് വോണ്‍ ഗ്രെയിനിനെ പിന്‍ഗാമിയായി വാഴിച്ചു. ഏപ്രില്‍ 28 ന് ഹിറ്റ്ലര്‍ വില്‍പ്പത്രവും രാഷ്ട്രീയ പ്രഖ്യാപനവും എഴുതിവച്ചു. 29 ന് കാമുകിയായ ഈവാ ബ്രൗണിനെ വിവാഹം ചെയ്തു. അല്‍പ്പം ചീരക്കറിയും ചീസും കഴിച്ച് ഇരുവരും ഭൂഗര്‍ഭ വസതിയിലെ പഠനമുറിയിലേക്ക് പോയി.

മുപ്പതാം തീയതി രാവിലെ മരിച്ചു കിടക്കുന്ന ഹിറ്റ്ലറെയും ഈവാ ബ്രൗണിനെയുമാണ് കൂട്ടാളികള്‍ കണ്ടത്. ഹിറ്റ്ലര്‍ നെറ്റിയിലോ വായ്ക്കകത്തോ വെടിവച്ചാണ് മരിച്ചത്. ഈവാ ബ്രൗണ്‍ സയനൈഡ് കഴിച്ചും. അപ്പോള്‍ ഏതാണ്ട് ഒരു കിലോമീറ്റര്‍ അകലെയായിരുന്നു ചെമ്പട. കൂട്ടാളികള്‍ ഇവരുടെ ശരീരം പുറത്തുകൊണ്ടുവന്ന് പെട്രോള്‍ ഒഴിച്ചു കത്തിച്ചു. പക്ഷെ, മുഴുവന്‍ കത്തി തീരുന്നതിന് മുന്‍പേ റഷ്യന്‍ പട്ടാളം അവിടെയെത്തി.

ഇത് ഹിറ്റ്ലറുടെ തന്നെ മൃതദേഹമാണോ എന്ന് സംശയമുണ്ടായിരുന്നു. ഹിറ്റ്ലറുടേതെന്നു കരുതി മറ്റൊരു മൃതശരീരം ചെമ്പട കൈവശം വയ്ക്കുകയും ചെയ്തിരുന്നു.

എവിടെയായിരുന്നു ഹിറ്റ്ലറുടെ ഭൂഗര്‍ഭ വസതി എന്നാര്‍ക്കും അറിയില്ല. ഏകദേശ ഊഹമുണ്ടെന്നു മാത്രം. പിന്നീടുണ്ടായ ബര്‍ലിന്‍ മതിലിനോട് ചേര്‍ന്നാണിത്. ഊഹം വച്ച് ബര്‍ലിനിലെ ആ ബങ്കര്‍ തകര്‍ക്കാന്‍ രണ്ടു തവണ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. ബര്‍ലിന്‍ മതിലിന് അല്‍പം കേടുപറ്റിയതു മാത്രം മിച്ചം.

ഇന്ന് ഈ ഭാഗത്ത് കൊള്ളാവുന്ന ഒരു ചൈനീസ് റസ്റ്റാറന്‍റാണുള്ളത്

വെബ്ദുനിയ വായിക്കുക