പ്രകാശ് കാരാട്ടിന് ഇന്ന് ഷഷ്ഠിപൂര്‍ത്തി

WDWD
സി.പി.എമ്മിന്‍റെ ജനറല്‍ സെക്രട്ടറിയും ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയനായ രാഷ്ട്രീയ നേതാവുമായ പ്രകാശ് കാരാട്ടിന് 2008 ഫെബ്രുവരി ഏഴിന് 60 വയസ്സ് തികയുന്നു.

നാണം കുണുങ്ങിയായി വായനയില്‍ മാത്രം മുഴുകിയിരുന്ന പ്രകാശ് എന്ന കൊച്ച് ബാലന്‍ ഇന്ത്യയിലെ പ്രധാന രാഷ്ട്രീയ കക്ഷിയുടെ നേതൃസ്ഥാനത്തെത്തിയത് ഇച്ഛാശക്തി ഒന്നു കൊണ്ടുമാത്രമായിരുന്നു. വായനയും എ.കെ.ജി യുമായുള്ള അടുപ്പവുമായിരുന്നു അദ്ദേഹത്തെ രാഷ്ട്രീയത്തിലേക്ക് എത്തിച്ചത്.

1948 ഫെബ്രുവരി ഏഴിന് ഒറ്റപ്പാലം പനമണ്ണ ചുണ്ടോളിയില്‍ പത്മനാഭന്‍ നായരുടെയും പാലക്കാട് എലപ്പുള്ളി കാരാട്ട് രാധയുടെയും മകനായി പ്രകാശ് ബര്‍മ്മയിലാണ് ജനിച്ചത്.

പത്മനാഭന്‍ നായര്‍ ബര്‍മ്മയില്‍ റയില്‍‌വേ ഉദ്യോഗസ്ഥനായിരുന്നു. അമ്മയുടെ കുടുംബവും ബര്‍മ്മയിലായിരുന്നു. പിന്നീട് കുറച്ച് കാലം അമ്മയും മകനും പാലക്കാട്ട് താമസിച്ചു. അഞ്ച് വയസ്സ് വരെ അവിടെക്കഴിഞ്ഞ് തിരിച്ച് ബര്‍മ്മയിലേക്ക് പോയി.

പഠിത്തത്തിന്‍റെ കാര്യം ആലോചിച്ച് അച്ഛനും അമ്മയും പ്രകാശിനെ ചെന്നൈയിലേക്ക് കൊണ്ടുവന്നു. അതോടെ ചെന്നൈയിലായി പ്രകാശിന്‍റെ ജീവിതം. പതിമൂന്നാം വയസ്സില്‍ അച്ഛന്‍ മരിച്ചു. അതോടെ സാമ്പത്തിക പ്രശ്നങ്ങളും ഉടലെടുത്തു. അമ്മ എല്‍.ഐ.സി യില്‍ നിന്ന് വായ്പയെടുത്ത് വീടു വച്ച് അതിന്‍റെ ഒരു ഭാഗം വാടകയ്ക്ക് കൊടുത്ത് മറ്റേ ഭാഗത്തായിരുന്നു താമസിച്ചിരുന്നത്.


WDWD
സ്കോളര്‍ഷിപ്പ് നേടി പഠിച്ചിരുന്ന പ്രകാശിന് അത് അപ്പോള്‍ വലിയ അനുഗ്രഹമായി. മദ്രാസ് ക്രിസ്ത്യന്‍ കോളേജിലും അദ്ദേഹം പഠനം പൂര്‍ത്തിയാക്കി. ആകെയുണ്ടായിരുന്ന പെങ്ങള്‍ ചെറുപ്പത്തിലേ മരിച്ചതോടെ പ്രകാശ് വായനയുടെ ലോകത്തിലേക്ക് ചുരുങ്ങി. പിന്നെ സൈക്കിളിലുള്ള കറക്കമായിരുന്നു പ്രധാന വിനോദം.

ക്രിക്കറ്റും വോളിബോളും ഫുട്ബോളും കളിച്ചുതുടങ്ങിയത് കോളേജിലെത്തിയപ്പോഴാണ്. ഒട്ടേറെ സമ്മാനങ്ങളും പഠനകാലത്ത് പ്രകാശ് നേടി. പത്താം ക്ലാസ് കഴിയുന്നതു വരെ അമ്മയോടൊപ്പം അമ്പലത്തില്‍ പോകുമായിരുന്നു. എഞ്ചിനീയര്‍ ആവണമെന്നായിരുന്നു ആഗ്രഹമെങ്കിലും അദ്ധ്യാപകരുടെ പ്രേരണ മൂലം അതിനു മുതിര്‍ന്നില്ല. പകരം സാമ്പത്തിക ശാസ്ത്രം പഠിച്ചു.

എം.ജി.ആറിന്‍റെയും ശിവാജിയുടെയും സിനിമ കണ്ട് രസിച്ചിരുന്ന സമയത്താണ് എഡിന്‍ബറോ സര്‍വകലാശാലയില്‍ പഠിക്കാനായി അവസരം കിട്ടുന്നത്. അന്ന് സ്വന്തം ജാവാ ബൈക്കും ആകെയുണ്ടായിരുന്ന ചില സമ്പാദ്യങ്ങളും എല്ലാം ഒപ്പിച്ചെടുത്താണ് വിമാനക്കൂലിക്ക് പണമുണ്ടാക്കിയത്.

ധനമന്ത്രി പി.ചിദംബരം, ഹിന്ദുവിന്‍റെ എന്‍.റാം എന്നിവര്‍ പ്രകാശിന്‍റെ സീനിയറായിരുന്നു. എം.എസ്.സുബ്ബലക്ഷ്മിയുടെ വളര്‍ത്തുമകന്‍ ത്യാഗരാജനുമായുള്ള അടുപ്പം അദ്ദേഹത്തില്‍ അല്പം സംഗീതതാത്പര്യം വളര്‍ത്തിയെടുത്തു.

വിയറ്റ്‌നാം യുദ്ധത്തെ കുറിച്ചുള്ള അറിവുകളാണ് സാമ്രാജ്യത്വത്തോടുള്ള എതിര്‍പ്പ് പ്രകാശിന്‍റെ മനസ്സില്‍ ഉണര്‍ത്തിവിട്ടത്. ഇ.എം.എസിന്‍റെ ലേഖനങ്ങള്‍ വായിച്ചതോടെ സി.പി.എമ്മുമായി മാനസിക അടുപ്പം ഉണ്ടാവുകയും ചെയ്തു.

1970 ല്‍ എഡിന്‍‌ബറോയില്‍ നിന്നുള്ള പഠനം പൂര്‍ത്തിയാക്കി തിരിച്ചുവന്നശേഷം മദ്രാസിലെ പാര്‍ട്ടി ഓഫീസില്‍ പോയി മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകനാവാനുള്ള താത്പര്യം അറിയിച്ചു. വിദേശ ബിരുദം നേടി ജോലിയില്ലാതെ നടക്കുന്നതുകൊണ്ട് അമ്മയ്ക്ക് മനോവിഷമം ഉണ്ടായിരുന്നു. അപ്പോഴാണ് ഡല്‍‌ഹിയില്‍ ചെന്ന് എ.കെ.ജി യോടൊപ്പം പ്രവര്‍ത്തിക്കാനുള്ള ക്ഷണം ലഭിച്ചത്.


ജെ.എന്‍.യു വില്‍ പഠിക്കാന്‍ പോവുകയാണെന്ന് അമ്മയോട് കള്ളം പറഞ്ഞാണ് പ്രകാശ് ഡല്‍‌ഹിക്ക് വണ്ടികയറിയത്. എ.കെ.ജിയോടൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ ജെ.എന്‍.യു വില്‍ പഠിക്കാന്‍ ആരംഭിക്കുകയും ചെയ്തു. അക്കാലത്ത് എസ്.എഫ്.ഐ യുടെ പ്രവര്‍ത്തനങ്ങളിലും വ്യാപൃതനായി. ജെ.എന്‍.യു വില്‍ മത്സരിച്ചെങ്കിലും തോല്‍‌വിയുടെ കയ്പ്പ് നീര്‍ കുടിക്കാനായിരുന്നു പ്രകാശിന്‍റെ വിധി.

സി.ഭാസ്കരന്‍ പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞപ്പോള്‍ പ്രകാശ് എസ്.എഫ്.ഐ യുടെ അഖിലേന്ത്യാ പ്രസിഡന്‍റായി. 1975 ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ പ്രകാശ് കല്‍ക്കത്തയിലായിരുന്നു. ഒളിവില്‍ കഴിയാന്‍ പാര്‍ട്ടി ഉപദേശിച്ചു. അതുകൊണ്ട് കല്‍ക്കത്ത് വിട്ട് എങ്ങും പോയില്ല.

അടിയന്തരാവസ്ഥ സമയത്താണ് പ്രകാശ് വിവാഹിതനാവുന്നത്. പാര്‍ട്ടിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകയായ വൃന്ദയുമായുള്ള അടുപ്പമാണ് വിവാഹത്തില്‍ കലാശിച്ചത്. പക്ഷെ, അടിയന്തരാവസ്ഥ കാലമായതുകൊണ്ട് ഇരുവരും സുധീര്‍, റീത്ത എന്നീ പേരുകളില്‍ ആണ് വിവാഹിതരായത്.

ഇക്കാലത്താണ് അമ്മയുടെ മരണം. പ്രകാശ് പിന്നീട് എസ്.എഫ്.ഐ യുടെ സ്ഥാനമൊഴിഞ്ഞ് പാര്‍ട്ടിയുടെ ഡെല്‍‌ഹി സെക്രട്ടറിയായി. പിന്നീട് 23 വര്‍ഷം പാര്‍ട്ടിയുടെ കേന്ദ്ര ഓഫീസിലായിരുന്നു പ്രകാശ്.