കേരളത്തിന്‍റെ കുഞ്ഞൂഞ്ഞിന് പിറന്നാള്‍

WDWD
പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ്, സഹപ്രവര്‍ത്തകരുടെ ഒ.സി - കേരളത്തിന്‍റെ പ്രതിപക്ഷ നേതാവിന് വിശേഷണങ്ങള്‍ ഏറെയാണ്. യുവത്വത്തിന്‍റെ ചുറു ചുറുക്കുമായി സംസ്ഥാനത്തിന്‍റെ വിവിധ ആവശ്യങ്ങള്‍ക്കായി അക്ഷീണ പ്രവര്‍ത്തനം നടത്തുകയാണ് ഇദ്ദേഹം. വ്യക്തി ജീവിതത്തിലെ അപൂര്‍വ്വതകളെ പോലും ആഘോഷമാക്കാത്ത ഉമ്മന്‍ ചാണ്ടിക്ക് ഒക്ടോബര്‍ 31 പിറന്നാള്‍ ദിനമാണ്.

സംസ്ഥാന കോണ്‍ഗ്രസിലെ ഒന്നാമനായി വളര്‍ന്ന ഉമ്മന്‍ ചാണ്ടിക്ക് 2007, ഒക്ടോബര്‍ 31ന് 64 വയസ് തികയും. ഉമ്മന്‍ ചാണ്ടിക്ക് പിറന്നാള്‍ ദിനവും സാധാരണ പോലെയാണ്. സാധാരണ പോലെ തന്നെ പ്രതിപക്ഷ നേതാവിന് ആഘോഷങ്ങളില്ലാത്ത ഒരു പിറന്നാള്‍ ദിനമാകും ഇതും.

തുടര്‍ച്ചയായി 37 കൊല്ലം പുതുപ്പള്ളിയെ നയിച്ച ഉമ്മന്‍ ചാണ്ടിക്ക് രാഷ്ട്രീയ ജീവിതത്തില്‍ ഒട്ടനവധി വെല്ലുവിളികളെ അതിജീവിക്കേണ്ടി വന്നിട്ടുണ്ട്. കെ.കരുണാകരന്‍റെ പാര്‍ട്ടി വിട്ടു പോകലായിരുന്നു ഒരു പ്രധാന തിരിച്ചടി‍.

ചീകിയൊതുക്കാത്ത തലമുടിയുമായി രാഷ്ട്രീയ കേരളത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയുടെ വളര്‍ച്ച പ്രതിസന്ധികളെ അതിജീവിച്ചായിരുന്നു. അടിയന്തരാവസ്ഥകാലത്ത് ഇന്ദിരാഗാന്ധിയുടെ നയങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ട ചാണ്ടി പിന്നീട് മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനോടുള്ള അതൃപ്തിമൂലം ധനമന്ത്രി കസേരയും വലിച്ചെറിഞ്ഞിട്ടുണ്ട്. എം.എ.കുട്ടപ്പന് രാജ്യസഭാ സീറ്റ് നിഷേധിച്ചപ്പോഴായിരുന്നു ഈ രാജിവയ്ക്കല്‍.

1967-ല്‍ എ.കെ.ആന്‍റണി കെ.എസ്.യു സംസ്ഥാനകമ്മിറ്റി പ്രസിഡന്‍റ് സ്ഥാനത്തുനിന്നും വിരമിച്ചപ്പോള്‍ ആ പദവിയിലേക്കു നിയോഗിക്കപ്പെട്ട ഉമ്മന്‍ചാണ്ടിയെ പിന്നീടിങ്ങോട്ട് ആകസ്മികതകള്‍ പിന്തുടരുകയായിരുന്നു. കേരളത്തിന്‍റെ പത്തൊന്‍പതാം മുഖ്യമന്ത്രിയായി ഉമ്മന്‍ ചാണ്ടി എത്തിയതും ആന്‍റണിയുടെ പകരക്കാരനായാണ്.

1962-ല്‍ എ.കെ.ആന്‍റണി കെ.എസ്.യു പ്രസിഡന്‍റായിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടി ജനറല്‍സെക്രട്ടറിയായിരുന്നു. പിന്നീട് ആന്‍റണി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റായപ്പോള്‍ ഉമ്മന്‍ചാണ്ടി കെ.എസ്.യു പ്രസിഡന്‍റായി. സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് പുനഃസംഘടിപ്പിക്കപ്പെട്ട കെ.പി.സി.സി സെക്രട്ടറിയായി എ.കെ.ആന്‍റണി ചുമതലയേറ്റപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് അവരോധിക്കപ്പെട്ടതും ഉമ്മന്‍ചാണ്ടിയെ തന്നെയായിരുന്നു.

പുതുപ്പളളി എം.ഡി സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഉമ്മന്‍ചാണ്ടിയുടെ ഹൈസ്കൂള്‍ വിദ്യാഭ്യാസം പുതുപ്പള്ളി സെന്‍റ് ജോര്‍ജ് സ്കൂളിലായിരുന്നു. കോളജ് വിദ്യാഭ്യാസം തുടങ്ങിയത് കോട്ടയം സി.എം.എസ്. കോളജിലും. ചങ്ങനാശേരി എസ്.ബി. കോളജില്‍നിന്നും ബി.എ. ബിരുദവും എറണാകുളം ലോ കോളജില്‍നിന്നും നിയമ ബിരുദവും നേടി.

1959-60 കാലയളവില്‍ പുതുപ്പള്ളി ഹൈസ്കൂളിലെ കെ.എസ്.യു യൂണിറ്റ് സെക്രട്ടറിയായി രാഷ്ട്രീയ ജീവിതത്തിന് തുടക്കമിട്ട ഉമ്മന്‍ചാണ്ടിക്ക് തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. സി.എം.എസ് കോളജില്‍ പ്രീഡിഗ്രിക്ക് പടിക്കുമ്പോള്‍ കെ.എസ്.യു. ജില്ലാ സെക്രട്ടറിയായി.

എസ്.ബി.കോളജില്‍ പഠിക്കുമ്പോള്‍ കെ.എസ്.യു. സംസ്ഥാന പ്രസിഡന്‍റായി. എ.കെ.ആന്‍റണി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റായപ്പോള്‍ ഉമ്മന്‍ചാണ്ടി വൈസ് പ്രസിഡന്‍റായി. ആന്‍റണി കെ.പി.സി.സി. മെമ്പറായപ്പോള്‍ യൂത്ത് കോണ്‍ഗ്രസ്സ് ആക്ടിംഗ് പ്രസിഡന്‍റായി. 1970 ല്‍ പുതുപ്പള്ളി മണ്ഡലത്തില്‍ നിന്ന് എം.എല്‍.എ ആയി.

പരേതനായ കെ.ഒ.ചാണ്ടിയുടെയും ബേബിയുടെയും മകനാണ് പുതുപ്പള്ളിയുടെ ഈ കുഞ്ഞൂഞ്ഞ്. കാനറാ ബാങ്ക് ഉദ്യോഗസ്ഥയായ മറിയാമ്മയാണ് ഭാര്യ. ചാണ്ടി ഉമ്മന്‍ മകനാണ്. ഉമ്മന്‍ ചാണ്ടിയുടെ മൂത്ത മകള്‍ മറിയം, രണ്ടാമത്തെ മകള്‍ അച്ചു ഉമ്മന്‍.

വെബ്ദുനിയ വായിക്കുക