സിപി‌എം ഒരുങ്ങുന്നു, വേരറുക്കുവാന്‍; നടപടിയെടുത്താല്‍ വി എസ് ആം‌ആദ്മിയിലേക്ക്!

ബുധന്‍, 19 ഫെബ്രുവരി 2014 (16:12 IST)
PRO
PRO
വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി എസ് ഒരു മഹാവൃക്ഷമാണ്. എതിരാളികളുടെ ഭാഷയില്‍ പറഞ്ഞാല്‍ സിപി‌എം എന്ന കേഡര്‍ പാര്‍ട്ടിക്ക് മീതേ പടര്‍ന്നു പന്തലിച്ചു കിടക്കുന്ന വടവൃക്ഷം. ആ വൃക്ഷത്തിന്റെ കടയ്ക്കല്‍ തന്നെ കത്തി വെക്കാന്‍ ഒരുങ്ങുകയാണ് പാര്‍ട്ടിയുടെ ഔദ്യോഗിക വിഭാഗം എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനെ ശരിവെയ്ക്കുന്നതാണ് പാര്‍ട്ടിയും പാര്‍ട്ടി അനുചരവൃന്ദങ്ങളും വി എസിനെ ലക്‍ഷ്യം വെച്ച് പ്രചരിപ്പിക്കുന്ന വാര്‍ത്തകളും നടപടികളും. ഇതിനിടെയാണ് ആം‌ ആദ്മി പാര്‍ട്ടി വി എസിനെ റാഞ്ചാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത സജീവമാകുന്നത്. അതിന് കാരണമായതാവട്ടെ ആം‌ആദ്‌മി നേതാവ് പ്രശാന്ത് ഭൂഷണ്‍ന്റെ കേരള സന്ദര്‍ശനവും.

പാര്‍ട്ടിയിലേക്ക് വരുന്ന കാര്യം ചര്‍ച്ച ചെയ്തില്ലെന്ന് പറയുമ്പോള്‍ തന്നെ ഇതു സംബന്ധിച്ച് അണിയറ നീക്കങ്ങള്‍ സജീവമാണെന്നത് വാസ്തവമാണ്. ഇതിനെ ഊട്ടിയുറപ്പിച്ചു കൊണ്ടാണ് അരവിന്ദ് കെജ്‌രിവാള്‍ പരസ്യമായി വി എസിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്. ആം‌ആദ്‌മി ജനങ്ങളുടെ അവസാന പ്രതീക്ഷയാണെന്ന് വി എസ് മനസിലാക്കണമെന്നായിരുന്നു കെജ്‌രിവാള്‍ മലയാളത്തിലെ പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആവശ്യപ്പെട്ടത്.

കെജ്‌രിവാളിന്റെ ക്ഷണത്തോട് വി എസ് ഇതുവരെ പ്രതികരിച്ചിട്ടില്ലായെന്നത് ശ്രദ്ധേയമാണ്. വി എസ് വാചാലനാകുന്നതുപോലെ മൌനത്തിലാഴുന്ന സന്ദര്‍ഭങ്ങളും ശ്രദ്ധിക്കണം. കാരണം വി എസിന്റെ മൌനത്തിനും അര്‍ഥങ്ങള്‍ ഒരുപാടുണ്ടാ‍കും. മാര്‍ച്ചില്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയുടെ കടുത്ത നടപടി വി എസ് പ്രതീക്ഷിക്കുന്നുണ്ട്. പാര്‍ട്ടിക്കുള്ളില്‍ വി എസ് എന്ന വ്യക്തിക്ക് വേരോട്ടമില്ലെങ്കിലും പൊതുജനമധ്യത്തില്‍ മാര്‍ക്‍സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖം ഈ വന്ദ്യവയോധികന്‍ തന്നെയാണ്.

അതു തന്നെയാണ് പാര്‍ട്ടിയെ ഭയപ്പെടുത്തുന്നതും. വി എസ് എന്ന കറകളഞ്ഞ കമ്യൂണിസ്റ്റിനോട് ആദരവ് കാണിക്കുന്ന ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകര്‍ ഉണ്ട് എന്നത് സത്യമാണ്. ഇവര്‍ വി എസിന് വേണ്ടപ്പെട്ടവരും വി എസിന് എതിരായ വാര്‍ത്തകള്‍ ആദ്യം ബ്രേക്കിംഗായി ജനങ്ങളിലേക്ക് എത്തിക്കുന്നവരുമാണ്. അച്യുതാനന്ദന്റെ ഈ രീതിയിലുള്ള ചില ചടുലനീക്കങ്ങളാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക നേതൃത്വത്തെ പലപ്പോഴും വെട്ടിലാക്കുന്നത്. ഈ തമ്മില്‍പ്പോരാണ് വി എസിനെ പാര്‍ട്ടിക്കുള്ളില്‍ അനഭിമതനാക്കുന്നതും.

അടുത്ത പേജില്‍ - തെരഞ്ഞെടുപ്പിന് മുമ്പേ വി എസ് പാര്‍ട്ടി വിടും?

PRO
PRO
വി എസിനെതിരേ നടപടി എടുക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞുവെന്നാണ് കടുത്ത പാര്‍ട്ടി അനുഭാവികളുടെ വാദം. ഈ വാദത്തിന് സോഷ്യല്‍ മീഡിയയിലൂടെ വന്‍ ‌പ്രചാരമാണ് ഇവര്‍ നല്‍കുന്നത്. കഴിഞ്ഞ ദിവസം രമയുടെ ഉപവാസത്തെ തുടര്‍ന്ന് വി എസ് അയച്ച കത്ത് തന്നെ ഉദാഹരണം. അത് ഉണ്ടാക്കുന്ന പ്രത്യാഘാതം മുന്നില്‍ കണ്ട് പിണറായി, കത്തെഴുതിയത് പാര്‍ട്ടി ശത്രുക്കളാണ് എന്ന രീതിയില്‍ രംഗത്തുവന്നിരുന്നു, എന്നാല്‍ ഈ പ്രതിരോധത്തെ മറികടന്ന് വി എസ് കത്തിന്റെ പിതൃത്വം ഏറ്റെടുക്കുന്ന കാഴ്ചയാണ് കണ്ടത്. ഇവിടെ പാര്‍ട്ടി നേതൃത്വം നിഷ്പ്രഭമാകുകയും ഇത് പിണറായിയെ ചൊടിപ്പിക്കുകയും ചെയ്തു.

ഈ സംഭവത്തെ തുടര്‍ന്ന് കടുത്ത സിപി‌എം പ്രവര്‍ത്തകനും ബ്ലോഗറുമൊക്കെയായ ഒരു വ്യക്തി ഫേസ്ബുക്കില്‍ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തത് ‘ത്‌ഫൂ...എന്ന് കാറിത്തുപ്പിയാല്‍ പോകുന്നതേയുള്ളൂ ഈ വൃത്തികെട്ട കഫം’ എന്നാണ്. അത്രത്തോളം വി എസ് എന്ന കമ്യുണിസ്റ്റിനെ ഔദ്യോഗിക നേതൃത്വം വെറുക്കുന്നുവെന്ന് വരികള്‍ക്കിടെയിലൂടെ വായിക്കാം.

എന്തായാലും വി എസിന് നടപടി നേരിടേണ്ടി വരും. അതിന് മുന്നോടിയായാണ് പാര്‍ട്ടി പരിപാ‍ടികളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക്. ഒരു വിലക്കിലോ താക്കീതിലോ തീരില്ല ഈ നടപടിയെന്നാണ് ഉന്നത പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഒരു പുറത്താക്കലിലോ മാറ്റിനിര്‍ത്തലിലോ കുറഞ്ഞ് ഒന്നും തന്നെ ഔദ്യോഗിക നേതൃത്വം ലക്‍ഷ്യമിടുന്നില്ലെന്ന് ചുരുക്കം. മാര്‍ച്ചില്‍ നടക്കുന്ന പാര്‍ട്ടി സമ്മേളനത്തില്‍ തീരുമാനമുണ്ടായാലും നടപടി പ്രഖ്യാപിക്കാന്‍ ലോക്‍സഭ തെരഞ്ഞെടുപ്പ് കഴിയും വരെ കാത്തിരുന്നേക്കാം. എന്നാല്‍ നടപടി ഉറപ്പായാല്‍ വി എസ് ലോക്‍സഭ തെരഞ്ഞെടുപ്പിനു മുമ്പേ ആം‌ആദ്മിയിലേക്ക് ചേക്കേറിയേക്കും. ഒരുപക്ഷേ ഇത് മുന്‍‌കൂട്ടി കണ്ടാവാം കേരളത്തില്‍ വന്‍ സ്ഥാനാര്‍ഥി നിര തന്നെ ആം‌ആദ്മി ഒരുക്കി നിര്‍ത്തിയിരിക്കുന്നതും.

പക്ഷേ വി എസ് അനുയായികള്‍ പറയുന്നത് പോലെ, ‘വി എസ് ഒരു കടുത്ത കമ്യുണിസ്റ്റാണ്’. അതുകൊണ്ട് തന്നെ ആം‌ആദ്മി പോലെ വ്യക്തമായ ആശയ സംഹിത ഇല്ലാത്ത ഒരു പാര്‍ട്ടിയെ വി എസിന് അംഗീകരിക്കാന്‍ കഴിയുമോ എന്നതാണ് ചോദ്യം.

മറ്റൊരു കാര്യം താരതമ്യേന രാഷ്ട്രീയത്തില്‍ വളരെ പഴക്കമൊന്നുമില്ലാത്ത ഒരു നേതൃവിഭാഗമുള്ള പാര്‍ട്ടിയില്‍ വി എസ് എന്ന അതികായന്‍ എങ്ങനെയാവും സ്വീകരിക്കപ്പെടുക? ഇതൊക്കെ ആം‌ആദ്മി നേരിടേണ്ട വെല്ലുവിളിയാണ്. പക്ഷേ ആത്യന്തികമായി വി എസിന്റെ സ്ഥാന ചലനം ഏറ്റവും ഇളക്കമുണ്ടാക്കുക സിപി‌എമ്മിന് തന്നെയാവും. ഇതെല്ലാം വ്യക്തമാകണമെങ്കില്‍ വി എസ് മൌനത്തിന്റെ വാത്മീകം വെടിയണം. അത് എന്തു തന്നെയായാലും ഈ വരുന്ന ലോക്‍സഭ തെരഞ്ഞെടുപ്പിലും വി എസ് ഫാക്ടര്‍ ചര്‍ച്ചയാകുമെന്നത് ഉറപ്പ്.



വെബ്ദുനിയ വായിക്കുക