വീണ്ടുമൊരു ദുരഭിമാനക്കൊല; പതിനാറുകാരിയെ കൊന്ന് കുഴിച്ചുമൂടി - പിതാവ് അറസ്റ്റില്‍

ശനി, 25 നവം‌ബര്‍ 2017 (18:36 IST)
വീണ്ടുമൊരു ദുരഭിമാനക്കൊലയുടെ ഞെട്ടലില്‍ രാജ്യം. അന്യജാതിയില്‍പ്പെട്ട യുവാവിനോടോപ്പെം ഒളിച്ചോടിയ പതിനാറുകാരിയെയാണ് പിതാവ് കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്‌തു.      
 
ഒക്ടോബര്‍ 22 നായിരുന്നു ദാരുണമായ ഈ സംഭവം നടന്നത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഞെട്ടിക്കുന്ന ഈ കൊലപാതകത്തിന്റെ വിവരം പുറത്ത് വന്നത്.
 
മണ്ടിഗേരിയിലെ സര്‍ക്കാര്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ടത്. മൂന്നു മാസങ്ങള്‍ക്കുമുമ്പ് ഈ പെണ്‍കുട്ടി അന്യജാതിയില്‍പ്പെട്ട യുവാവിനൊപ്പം ഒളിച്ചോടുകയായിരുന്നു. തുടർന്ന് വീട്ടുകാർ പൊലീസില്‍ പരാതി നൽകുകയും പൊലീസ് കുട്ടിയെ തിരികെ വീട്ടിലെത്തിക്കുകയുമായിരുന്നു. 
 
എന്നാൽ തുടർന്നും യുവാവിനൊപ്പം പോകണമെന്ന് പെണ്‍കുട്ടി വാശിപിടിച്ചു. ഇതില്‍ പ്രകോപിതനായ പെണ്‍കുട്ടിയെ പിതാവ് തടിക്കഷ്ണമുപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും വീടിനു സമീപത്തുള്ള വിജനമായ പ്രദേശത്ത് മൃതദേഹം കുഴിച്ചിടുകയുമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍