ഭാര്യയെ കൊന്ന പാസ്റ്റര്‍ പൊലീസിനോട് പറഞ്ഞു - “ഞാന്‍ ഉറക്കത്തിലാണ് അത് ചെയ്തത്” !

ശനി, 6 ജനുവരി 2018 (18:05 IST)
2017 സെപ്റ്റംബര്‍ ഒന്നാം തീയതി നടന്ന ഒരു സംഭവമാണ്. മാത്യു ഫെല്‍‌പ്സ് എന്ന പാസ്റ്റര്‍ തന്‍റെ ഭാര്യയായ ലോറനെ കൊലപ്പെടുത്തി. പിന്നീട് പൊലീസിനോട് ഫെല്‍പ്സ് പറഞ്ഞത്, തനിക്കൊന്നും ഓര്‍മ്മയില്ലെന്നും താന്‍ അത് ചെയ്യുമ്പോള്‍ ഉറക്കത്തിലായിരുന്നു എന്നുമാണ്. 
 
അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം അരങ്ങേറിയത്. താന്‍ ഉറക്കമുണര്‍ന്നപ്പോള്‍ ഭാര്യ കൊല്ലപ്പെട്ട് കിടക്കുന്നത് കണ്ടുവെന്നും ഉറക്കത്തില്‍ താന്‍ തന്നെയായിരിക്കാം ആ കൃത്യം ചെയ്തതെന്നും ഫെല്‍‌പ്സ് തന്നെ പൊലീസിനെ ഫോണ്‍ ചെയ്ത് അറിയിക്കുകയായിരുന്നു. 
 
ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് ഫെല്‍‌പ്സ് ഒരു കഫ് സിറപ്പ് കുടിച്ചിരുന്നുവത്രേ. താമസിയാതെ ഉറക്കത്തില്‍ പെടുകയും ചെയ്തു. ഉണര്‍ന്നപ്പോള്‍ ഭാര്യ രക്തത്തില്‍ കുളിച്ച് മരിച്ചുകിടക്കുന്നതാണ് കണ്ടതത്രേ.
 
ലോറന്‍റെ ശരീരത്തില്‍ മൊത്തം 123 മുറിവുകളാണ് ഉണ്ടായിരുന്നത്. അതില്‍ 44 എണ്ണം മുഖത്തും കഴുത്തിലുമായിരുന്നു. മൂര്‍ച്ചയേറിയ കത്തിയുപയോഗിച്ചാണ് ഫെല്‍‌പ്സ് കൊലപാതകം നടത്തിയത്.
 
ഈ സംഭവത്തിന് മുമ്പ് മാത്യു ഫെല്‍‌പ്സ് ഏതെങ്കിലും തരത്തിലുള്ള അക്രമസ്വഭാവം പ്രകടിപ്പിച്ചിരുന്ന ആളല്ലെന്നാണ് പൊലീസിന് ലഭിച്ച റിപ്പോര്‍ട്ട്. ഫെല്‍‌പ്സും ലോറനും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷം പോലും തികഞ്ഞിരുന്നില്ല. 
 
ഉറക്കത്തിലും സ്വപ്നം കാണുന്നതിനിടയിലുമൊക്കെ കൊലപാതകം നടത്തിയെ ഒട്ടേറേ പേരുടെ കേസുകള്‍ ലോകത്തിന്‍റെ ക്രൈം ഹിസ്റ്ററിയിലുണ്ടത്രേ. വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും ഇത്തരം കുറ്റകൃത്യങ്ങള്‍ മനുഷ്യമനസിന്‍റെ മറ്റൊരു വികൃതിയായിരിക്കാമെന്നാണ് മനോരോഗ ഡോക്ടര്‍മാര്‍ പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍