സ്ത്രീകളുടെ കുളിമുറിദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ശീലമാക്കിയ ആര്‍എസ്എസ് നേതാവ് അറസ്റ്റില്‍

തിങ്കള്‍, 18 ഡിസം‌ബര്‍ 2017 (10:12 IST)
സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് പതിവാക്കിയ ആര്‍എസ്എസ് നേതാവ് പിടിയില്‍.
പത്തനംതിട്ട സ്വദേശിയായ മിഥുന്‍രാജി (28)നെയാണ് പൂജപ്പുര എസ്‌ഐ എവി സൈജുവും സംഘവും തിരുവനന്തപുരം പാങ്ങോട് നിന്ന് അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്നു ലഭിച്ച രണ്ടു മൊബൈല്‍ ഫോണുകളില്‍നിന്നായി നിരവധി നഗ്നദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തു.
 
കലഞ്ഞൂര്‍ പഞ്ചായത്തിലെ ആര്‍എസ്എസ് മുഖ്യശിക്ഷകാണ് അറസ്റ്റിലായ മിഥുന്‍ രാജ്. കഴിഞ്ഞ കുറച്ചു നാളായി തലസ്ഥാന ജില്ല കേന്ദ്രീകരിച്ചാണ് ഇയാളുടെ പ്രവര്‍ത്തനമെന്ന് പൊലീസ് പറഞ്ഞു. രാത്രികാലങ്ങളില്‍ വീടുകളില്‍ കയറി ഒളിച്ചിരുന്ന് സ്ത്രീകളുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തുകയാണ് സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ എന്‍ജിനിയര്‍ കൂടിയായ ഇയാളുടെ പണിയെന്ന് പൊലീസ് വ്യക്തമാക്കി.
 
ശനിയാഴ്ച രാത്രിയില്‍ നഗ്‌നദൃശ്യം പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. വീട്ടമ്മ കുളിക്കാന്‍ കയറിയെന്ന് കരുതി വെന്റിലേറ്റര്‍ വഴി മൊബൈല്‍ഫോണിലൂടെ ദൃശ്യം പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു മിഥുന്‍രാജ്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഗൃഹനാഥന്‍ മിഥുന്‍രാജിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും പിടിത്തം വിടുവിച്ച മിഥുന്‍രാജ് ഫോണ്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. 
 
ഫോണ്‍ പൂജപ്പുര പൊലീസില്‍ ഏല്‍പ്പിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് വാടകവീട്ടില്‍നിന്ന് ഇയാളെ പൊലീസ് പിടികൂടിയത്. മറ്റൊരു ഫോണും ഇയാളില്‍നിന്ന് കണ്ടെടുത്തു. രണ്ടു ഫോണും പരിശോധിച്ചതില്‍ നിരവധി സ്ത്രീകളുടെ നഗ്‌നദൃശ്യങ്ങള്‍ കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ മിഥുനെ റിമാന്‍ഡ് ചെയ്തു. ഫോണ്‍ വിശദ പരിശോധനയ്ക്ക് സൈബര്‍ സെല്ലിന് കൈമാറി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍