ഒരു മാസത്തിനുള്ളില്‍ നാലു ബാങ്കുകള്‍ കൊള്ളയടിച്ചു; പൊലീസിനെ ഞെട്ടിച്ച ‘പിങ്ക് ലേഡി ബണ്ഡിറ്റ് ’ പിടിയില്‍

ചൊവ്വ, 30 ജൂലൈ 2019 (14:39 IST)
ഒരു മാസത്തിനുള്ളില്‍ നാലു ബാങ്കുകള്‍ കൊള്ളയടിച്ച് പൊലീസിനെ ഞെട്ടിച്ച യുവതി ‘പിങ്ക് ലേഡി ബണ്ഡിറ്റും’ കൂട്ടാളിയും അറസ്‌റ്റില്‍. സിർസെ ബയസ് (35) എന്ന സ്‌ത്രീയും ഇവരുടെ സഹായി അലക്‍സിസ്  മൊറൈൽസുമാണ് (38) എഫ്ബിഐയുടെ പിടിയിലായത്.

വളരെയധികം തിരക്കുള്ള യുഎസിന്റെ കിഴക്കൻ പ്രദേശങ്ങളായ കാര്‍ലിസ്‌ലി, പെന്‍സില്‍വാനിയ, ഡെലവേര്‍, നോര്‍ത്ത് കരോലിന എന്നിവടങ്ങളിലെ ബാങ്കുകളിലാണ് സിര്‍സിയും അലക്‌സിസും മോഷണം നടത്തിയത്.

ജൂലൈ 20ന് പെൻസിൽവേനിയയിൽ ആയിരുന്നു ആദ്യ കൊള്ള. മൂന്നു ദിവസത്തിനുശേഷം ഡെലവെയറിലെ ബാങ്ക് ലക്ഷ്യമിട്ടു. വ്യാഴം, ശനി ദിവസങ്ങൾക്കിടയിൽ നോർത്ത് കാരലൈനയിലെ രണ്ടു ബാങ്കുകളും കൊള്ളയടിച്ചു. ആയുധം കാട്ടി ഭീഷണിപ്പെടുത്തി ബാങ്കുകളുടെ കൗണ്ടറിൽ ഇരിക്കുന്ന ക്ലർക്കിനു തുകയെഴുതിയ കുറിപ്പ് നൽകി പണം വാങ്ങി രക്ഷപ്പെടുന്നതാണ് ഇവരു രീതി.

മോഷണത്തിന് എത്തുമ്പോള്‍ പിങ്ക് നിറത്തിലുള്ള ബാഗാണ് സിർസെ ബയസ് കൈവശം വെക്കുക. ഇതോടെയാണ് ‘പിങ്ക് ലേഡി ബണ്ഡിറ്റ് ’ (പിങ്ക് കൊള്ളക്കാരി) എന്നു പേര് ഇവര്‍ക്ക് വീണത്. നോർത്ത് കാരലൈനയിൽ ഷാർലറ്റ് സ്പീഡ്‌വേ ഇൻ ആൻഡ് സ്യൂട്ട്സിൽനിന്നാണു പൊലീസ് പിടികൂടിയത്.

മോഷണം, ആയുധം കൈവശം വെയ്‌ക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ റിപ്പോർട്ടുകൾ കിട്ടുന്നതുപ്രകാരം പ്രതികൾക്കെതിരെ കൂടുതൽ കേസ് ചുമത്തും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍