'എന്നെ ടീമിലെടുത്തതിനെ വിമര്‍ശിച്ചവരൊക്കെ എവിടെ?'; ലബുഷെയ്‌നെ തൂക്കി ഉമേഷ് യാദവ്

ശനി, 10 ജൂണ്‍ 2023 (15:37 IST)
ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമില്‍ ഉമേഷ് യാദവിനെ ഉള്‍പ്പെടുത്തിയതിനെതിനെതിരെ നേരത്തെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിനു പിന്നാലെ പ്ലേയിങ് ഇലവനിലും ഉമേഷിനെ കണ്ടപ്പോള്‍ ആരാധകരുടെ സ്വരം കടുത്തു. ഉമേഷിനെ കൊണ്ട് പഴയ പോലെ പന്തെറിയാനൊന്നും സാധിക്കില്ലെന്നായിരുന്നു ആരാധകരുടെ വിലയിരുത്തല്‍. അതിനെ സാധൂകരിക്കുന്ന രീതിയിലായിരുന്നു ഒന്നാം ഇന്നിങ്‌സിലെ ഉമേഷിന്റെ പ്രകടനം. 23 ഓവറില്‍ 77 റണ്‍സ് വഴങ്ങിയ ഉമേഷിന് ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ സാധിച്ചിരുന്നില്ല. ഒന്നാം ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ ഇരു ടീമുകളിലേയും മറ്റെല്ലാ പേസര്‍മാരുടെയും അക്കൗണ്ടില്‍ വിക്കറ്റുകള്‍ ഉണ്ടായിരുന്നു. ഉമേഷ് യാദവ് മാത്രമാണ് അക്കാര്യത്തില്‍ പരാജയപ്പെട്ടത്. 
 
എന്നാല്‍ രണ്ടാം ഇന്നിങ്‌സിലേക്ക് വന്നപ്പോള്‍ തനിക്കെതിരായ വിമര്‍ശനങ്ങള്‍ക്കെല്ലാം ഉമേഷ് യാദവ് മറുപടി നല്‍കുകയാണ്. മൂന്നാം ദിനം ഒസീസ് ഓപ്പണര്‍ ഉസ്മാന്‍ ഖവാജയെ പുറത്താക്കിയ ഉമേഷ് നാലാം ദിനം തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് വീണ്ടും ബ്രേക്ക് ത്രൂ നല്‍കി. ക്രീസില്‍ നിലയുറപ്പിച്ച അപകടകാരിയായ മന്‍നസ് ലബുഷെയ്‌നിനെ കൂടി ഉമേഷ് യാദവ് മടക്കി. 126 പന്തുകളില്‍ നിന്ന് 41 റണ്‍സെടുത്താണ് ലബുഷെയ്ന്‍ പുറത്തായത്. ഉമേഷ് യാദവിന്റെ പന്തില്‍ ചേതേശ്വര്‍ പുജാരയ്ക്ക് ക്യാച്ച് നല്‍കിയാണ് ലബുഷെയ്ന്‍ കൂടാരം കയറിയത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍