ബാബർ ക്യാപ്റ്റനായതോടെ ടീം മടിയന്മാരുടെ സംഘമായി, 2 കിലോമീറ്റർ പോലും ഓടാനാവാത്തവർ ടീമിലുണ്ടെന്ന് മുഹമ്മദ് ഹഫീസ്

അഭിറാം മനോഹർ

വ്യാഴം, 22 ഫെബ്രുവരി 2024 (20:07 IST)
പാകിസ്ഥാന്‍ മുന്‍ നായകന്‍ ബാബര്‍ അസമിനെതിരെ വിമര്‍ശനവുമായി മുന്‍ പാകിസ്ഥാന്‍ താരവും ടീം ഡയറക്ടറുമായിരുന്ന മുഹമ്മദ് ഹഫീസ്. ബാബര്‍ അസം നായകനായതിന് ശേഷം പാകിസ്ഥാന്‍ ടീമിന്റെ ഫിറ്റ്‌നസ് നിലവാരം കുത്തനെ താഴേക്ക് പോയതായി ഹഫീസ് പറയുന്നു.പാകിസ്ഥാന്‍ സ്‌പോര്‍ട്‌സ് ചാനലായ എ സ്‌പോര്‍ട്‌സിനോടാണ് ഹഫീസ് മനസ്സ് തുറന്നത്. 2023 ലോകകപ്പിലെ കനത്ത പരാജയത്തെ തുടര്‍ന്ന് ബാബര്‍ അസം ക്യാപ്റ്റന്‍സിയില്‍ നിന്നും രാജിവെച്ച ശേഷം പാക് ടീം ഡയറക്ടറായി മുഹമ്മദ് ഹഫീസിനെ നിയമിച്ചിരുന്നു. എന്നാല്‍ ഷഹീന്‍ അഫ്രീദിയുടെ നേതൃത്വത്തില്‍ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര 4-1ന് പാകിസ്ഥാന്‍ പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഹഫീസിനെ പാക് ക്രിക്കറ്റ് ബോര്‍ഡ് പുറത്താക്കുകയും ചെയ്തിരുന്നു.
 
ടീമിനൊപ്പം ഓസ്‌ട്രേലിയയില്‍ പോയപ്പോഴാണ് കഴിഞ്ഞ ആറ് മാസക്കാലമായി ടീമിന്റെ ഫിറ്റ്‌നസ് ലെവല്‍ ചെക്ക് ചെയ്യുന്നത് നായകന്‍ ബാബര്‍ അസമും പരിശീലകനായ മിക്കി ആര്‍തറും നിര്‍ത്തിവെച്ചിരുന്നതായിഅറിയുന്നത്. പല താരങ്ങള്‍ക്കും 2 കിലോമീറ്റര്‍ ട്രയല്‍ റണ്‍ തന്നെ പൂര്‍ത്തിയാക്കാനുള്ള ശേഷിയുണ്ടായിരുന്നില്ല. 1.5 കിലോമീറ്റര്‍ മാത്രമായിരുന്നു പലരുടെയും ലിമിറ്റെന്നും ഫിറ്റ്‌നസ് നിലവാരം തന്നെ ഇത്രയും മോശമായതിനാല്‍ ടീമില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ലെന്നും ഹഫീസ് പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍