ഇഷാനോട് സത്യത്തിൽ ദേഷ്യം തോന്നി, അവൻ ഉച്ചയ്ക്ക് എന്താണ് കഴിച്ചതെന്നറിയില്ല, മത്സരശേഷം ചിരിപടർത്തി സൂര്യ
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20യിലെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ ഇന്ത്യന്‍ താരം ഇഷാന്‍ കിഷനെ പ്രശംസിച്ച് നായകന്‍ സൂര്യകുമാര്‍ യാദവ്. 6 റണ്‍സിന് 2 വിക്കറ്റ് എന്ന നിലയില്‍ ക്രീസിലെത്തിയിട്ടും 32 പന്തില്‍ 76 റണ്‍സുമായി ഇഷാന്‍ നടത്തിയ പ്രകടനമായിരുന്നു മത്സരത്തില്‍ ഇന്ത്യയ്ക്ക് നിര്‍ണായകമായത്. ഒരു സമയത്ത് സൂര്യകുമാര്‍ യാദവിനെ കാഴ്ചക്കാരനായി നിര്‍ത്തിയായിരുന്നു ഇഷാന്റെ പ്രകടനം. ഇഷാന്‍ ഒരു ഭാഗത്ത് വെടിക്കെട്ട് നടത്തുമ്പോള്‍ വെറും കാഴ്ചക്കാരനായി നില്‍ക്കേണ്ടി വന്നതില്‍ തനിക്ക് ഇഷാനോട് ദേഷ്യം തോന്നിയെന്നാണ് മത്സരശേഷം സൂര്യ തമാശരൂപേണ പറഞ്ഞത്.
ടീം സ്‌കോര്‍ വെറും ആറ് റണ്‍സില്‍ നില്‍ക്കെ സഞ്ജു സാംസണും അഭിഷേക് ശര്‍മ്മയും പുറത്തായ സാഹചര്യത്തിലാണ് ഇഷാന്‍ കിഷന്‍ ക്രീസിലെത്തിയത്. പവര്‍പ്ലേയില്‍ ഒരറ്റം അടിച്ചുതകര്‍ത്ത ഇഷാന്‍ തനിക്ക് സ്‌ട്രൈക്ക് നല്‍കിയില്ലെന്നാണ് സൂര്യ പറയുന്നത്. ടീം സ്‌കോര്‍ 6 റണ്‍സിന് 2 വിക്കറ്റ് എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ ഒരാള്‍ വന്ന് ഇങ്ങനെ ബാറ്റ് ചെയ്യുന്നത് ഞാന്‍ മുന്‍പ് കണ്ടിട്ടില്ല. അവന്‍ എനിക്ക് സ്‌ട്രൈക്ക് നല്‍കാതിരുന്നതില്‍ ദേഷ്യം തോന്നിയിരുന്നു. അത് സാരമില്ല. എനിക്ക് പിന്നീട് സമയം ലഭിക്കുമെന്നും റണ്‍സ് കണ്ടെത്താനാകുമെന്നും അറിയാമായിരുന്നു. സൂര്യകുമാര്‍ യാദവ് പറഞ്ഞു. 210 റണ്‍സ് പിന്തുടര്‍ന്ന് വിജയിക്കുക എന്നത് അവിശ്വസനീയമാണ്. ബാറ്റിംഗില്‍ ഓരോരുത്തരും അവരുടെ മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കണമെന്നാണ് ആഗ്രഹം. ഇഷാന്‍ ഇന്നത് കൃത്യമായി ചെയ്തു സൂര്യ പറഞ്ഞു.
മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്തി ഇഷാന്‍ കിഷന്‍ പുറത്തായെങ്കിലും പിന്നീട് സ്‌കോറിംഗ് ഉത്തരവാദിത്തം ഏറ്റെടുത്ത സൂര്യകുമാര്‍ യാദവ് 37 പന്തില്‍ പുറത്താകാതെ 82 റണ്‍സ് അടിച്ചുകൂട്ടിയാണ് ഇന്ത്യയെ വിജയതീരത്തെത്തിച്ചത്. നീണ്ട 468 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് അന്താരാഷ്ട്ര ടി20യില്‍ സൂര്യ ഒരു അര്‍ധസെഞ്ചുറി നേടുന്നത് എന്നത് ഇന്ത്യന്‍ ആരാധകര്‍ക്ക് വലിയ ആശ്വാസമാണ് സമ്മാനിക്കുന്നത്.