എന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന് പിന്നില്‍ ഹൃദയമിടിപ്പിനും സ്ഥാനമുണ്ട്- വെടിക്കെട്ടിന്റെ രഹസ്യം വ്യക്തമാക്കി കോഹ്‌ലി

ബുധന്‍, 18 മെയ് 2016 (12:35 IST)
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറെ ആരുമായും താരതമ്യം ചെയ്യാൻ സാധിക്കില്ലെന്ന് വിരാട് കോഹ്‌ലി. സച്ചിനെ താനുമായി താരതമ്യം ചെയ്യുന്നത് തന്നെ കുഴക്കുന്നുണ്ട്. ഈ തലമുറയിലെ ഏതു കളിക്കാരനേക്കാളും രണ്ടു നിരമുകളിലാണ് അദ്ദേഹത്തിന്റെ സ്ഥാനമെന്നും വിരാട് പറഞ്ഞു.

ഇരുപത്തിനാല് വര്‍ഷത്തോളം രാജ്യത്തിനായി കളിച്ച താരമാണ് സച്ചിന്‍. എന്നാല്‍ ഞാന്‍ കളിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളുകളെ ആയിട്ടുള്ളൂ. വ്യത്യസ്തമായ കഴിവുള്ള സച്ചിന്റെ കളി കണ്ടാണ് താന്‍ വളര്‍ന്നതും പ്രചോദനം ഉള്‍കൊണ്ടതും. താനടക്കമുള്ളവര്‍ക്ക് ഊര്‍ജം പകരാന്‍ അദ്ദേഹത്തിന് ആയിട്ടുള്ളൂവെന്നും കോഹ്‌ലി പറഞ്ഞു.

ബാറ്റ് ചെയ്യാന്‍ ഇറങ്ങുന്നതിന് മുമ്പ് ഹൃദയമിടിപ്പ് കൂടുതലാണെങ്കിൽ അത് കുറയ്‌ക്കാൻ ശ്രമിക്കാറുണ്ട്. ക്രീസിലേക്ക് പോകുന്നതിന് മുമ്പ് ഹൃദയമിടിപ്പ് അനുകൂലമാക്കി തീര്‍ക്കുന്നതിന് വഴികള്‍ കണ്ടെത്താറുണ്ട്. ഇപ്പോള്‍ കളിക്കുന്ന ഏറ്റവും മികച്ച ഫോമില്‍ ആണോ എന്ന് അറിയില്ല. കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് മുതലാണ് മികച്ച രീതിയില്‍ ബാറ്റ് ചെയ്യാന്‍ തുടങ്ങിയതെന്നും കോഹ്‌ലി വ്യക്തമാക്കി.

ഒരോ മൽസരത്തിലും ഞാൻ ക്രിക്കറ്റിനെ കൂടുതൽ ബഹുമാനിക്കുന്നു. ഞാൻ എന്നെ പൂർണമായും ഒരോ കളിക്കും സമ്മാനിക്കുന്നു. എനിക്ക് അറിയുന്ന കളി കളിക്കുന്നു. മികച്ചൊരു വ്യക്തിയായി വളരാനാണ് ഞാൻ ഏറ്റവും ആഗ്രഹിക്കുന്നതെന്നും ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ കോഹ്‍ലി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക