Rinku Singh: ആരെയെങ്കിലും അടിച്ച് ഹീറോ ആയതല്ല, സീസണിലെ മികച്ച ബൗളറെയാണ് പഞ്ഞിക്കിട്ടത്; റിങ്കു സിങ് ഇന്ത്യന്‍ ടീമിലെത്തുമെന്ന് ആരാധകര്‍

വ്യാഴം, 27 ഏപ്രില്‍ 2023 (09:04 IST)
Rinku Singh: ഓരോ സീസണിലും ഐപിഎല്ലില്‍ പുതിയ പ്രതിഭകള്‍ ജനിക്കുക സാധാരണമാണ്. ഇത്തവണത്തെ അത്ഭുത പ്രതിഭകളില്‍ ഒരാളാണ് റിങ്കു സിങ്. കൊല്‍ക്കത്തയുടെ വിശ്വസ്തനായ മധ്യനിര ബാറ്റര്‍. ഗുജറാത്തിനെതിരായ മത്സരത്തില്‍ ഓരോവറില്‍ 28 റണ്‍സ് നേടി കൊല്‍ക്കത്തയെ വിജയത്തിലെത്തിപ്പിച്ചതോടെയാണ് റിങ്കുവിനെ എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങിയത്. എന്നാല്‍ കേവലം ഒരു ഇന്നിങ്‌സില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല തന്റെ കഴിവെന്ന് തെളിയിക്കുകയാണ് ഓരോ മത്സരങ്ങള്‍ കഴിയുമ്പോഴും റിങ്കു. ഇന്നലെ റോയല്‍ ചലഞ്ചേഴ്‌സിനെതിരായ മത്സരത്തില്‍ 10 പന്തില്‍ പുറത്താകാതെ 18 റണ്‍സാണ് റിങ്കു സിങ് നേടിയത്. അതില്‍ എടുത്തുപറയേണ്ടത് ആര്‍സിബി ബൗളര്‍ മുഹമ്മദ് സിറാജിനെ തുടര്‍ച്ചയായി ബൗണ്ടറി പായിച്ചതാണ്. 
 
ഈ സീസണിലെ ഏറ്റവും മികച്ച ബൗളറാണ് മുഹമ്മദ് സിറാജ്. നിലവില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റിനുള്ള പര്‍പ്പിള്‍ ക്യാപ്പിന് ഉടമ. ഏറ്റവും കുറവ് ഇക്കോണമി റേറ്റില്‍ പന്തെറിയുന്ന താരം. ഏത് ഹാര്‍ഡ് ഹിറ്ററും സിറാജിനെ ബൗണ്ടറി പായിക്കാന്‍ കഷ്ടപ്പെടുന്ന കാഴ്ചയാണ് ഈ സീസണില്‍ ഇതുവരെ കണ്ടത്. പവര്‍പ്ലേയില്‍ ആണെങ്കില്‍ ഡെത്ത് ഓവറില്‍ ആണെങ്കിലും സിറാജിന്റെ പന്തുകളെ അതിര്‍ത്തി കടത്തുക അല്‍പ്പം പ്രയാസമുള്ള കാര്യമാണ്. അവിടെയാണ് റിങ്കു സിങ് എല്ലാവരെയും ഞെട്ടിച്ചത്. 
 
സിറാജ് എറിഞ്ഞ 19-ാം ഓവറിലെ ആദ്യ പന്തില്‍ റിങ്കു സിങ് സിക്‌സ് അടിച്ചു. സിറാജിന്റെ അവസാന ഓവര്‍ ആയിരുന്നു അത്. മൂന്ന് ഓവറില്‍ വെറും 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നില്‍ക്കുമ്പോഴാണ് സിറാജ് നാലാം ഓവര്‍ എറിയാനെത്തുന്നത്. റിങ്കു സിങ്ങിന്റെ ആംഗിള്‍ ക്രോസ് ഷോട്ടില്‍ നിന്ന് പിറന്ന സിക്‌സ് കണ്ട് സിറാജും വിരാട് കോലിയും അടക്കം ഞെട്ടിപ്പോയി. തൊട്ടുപിന്നാലെ സിറാജിന്റെ തുടര്‍ച്ചയായ രണ്ട് പന്തുകള്‍ റിങ്കു ഫോറുകള്‍ പായിച്ചു. ആ ഓവറില്‍ സിറാജ് വഴങ്ങിയത് 15 റണ്‍സ്. വളരെ പരിചയ സമ്പത്തുള്ള ബാറ്ററെ പോലെയാണ് സിറാജിന്റെ പന്തുകളെ റിങ്കു കളിച്ചിരുന്നത്. 
 
റിങ്കു സിങ് ഈ ആറ്റിറ്റിയൂഡും വെച്ച് ഉറപ്പായും ഇന്ത്യന്‍ ടീമില്‍ എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ആരെയും പേടിക്കാതെ ബാറ്റ് ചെയ്യാന്‍ കെല്‍പ്പുള്ള ഹാര്‍ഡ് ഹിറ്ററെ ഇന്ത്യക്ക് ആവശ്യമുണ്ടെന്നും അങ്ങനെ കളിക്കാനുള്ള കഴിവ് റിങ്കുവിന് ഉണ്ടെന്നും ആരാധകര്‍ പറയുന്നു. 

Who is Rinku Singh: കടുത്ത ദാരിദ്ര്യത്തിലൂടെയാണ് റിങ്കു സിങ് കടന്നുപോയത്. സാമ്പത്തികമായി ഏറ്റവും പിന്നില്‍ നില്‍ക്കുന്ന കുടുംബത്തിലാണ് ഉത്തര്‍പ്രദേശുകാരനായ റിങ്കു സിങ്ങിന്റെ ജനനം. വീടുകള്‍ തോറും പാചകവാതക സിലിണ്ടര്‍ എത്തിച്ചാണ് റിങ്കുവിന്റെ അച്ഛന്‍ ഉപജീവനത്തിനു വഴി കണ്ടെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം റിങ്കുവിന്റെ പഠനകാലം അത്ര സുഖകരമായിരുന്നില്ല. ഒന്‍പതാം ക്ലാസില്‍ തോറ്റ റിങ്കു അവിടെവെച്ച് പഠനം നിര്‍ത്തി. അതിനുശേഷം അച്ഛനെ ജോലിയില്‍ സഹായിക്കാന്‍ ഒപ്പംകൂടി. 
 
ഓട്ടോ ഡ്രൈവറായും തൂപ്പുകാരനായും റിങ്കു ജോലി ചെയ്തിട്ടുണ്ട്. ഒന്‍പത് പേരടങ്ങുന്ന കുടുംബമായിരുന്നു റിങ്കുവിന്റേത്. റിങ്കുവിന്റെ സഹോദരന്‍ ഓട്ടോ ഡ്രൈവറായിരുന്നു. സഹോദരനെ സഹായിക്കാന്‍ വേണ്ടി തൂപ്പ് ജോലി ഇല്ലാത്ത സമയത്ത് റിങ്കു ഓട്ടോറിക്ഷ ഓടിക്കാന്‍ പോയിരുന്നു. ഇതിനെല്ലാം ഇടയിലും റിങ്കു ക്രിക്കറ്റ് കളിക്കാന്‍ സമയം കണ്ടെത്തിയിരുന്നു. 
 
ജീവിത പ്രതിസന്ധി മൂലം ക്രിക്കറ്റില്‍ മികച്ച പരിശീലനം നടത്താന്‍ റിങ്കുവിന് അവസരം ലഭിച്ചിട്ടില്ല. മികച്ചൊരു ക്രിക്കറ്റ് കിറ്റ് പോലും താരത്തിനു ഉണ്ടായിരുന്നില്ല. ക്രിക്കറ്റിലെ മികവ് പരിഗണിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റിങ്കുവിനെ സ്വന്തമാക്കുകയായിരുന്നു. അതിനുശേഷം താരത്തിന്റെ ജീവിതം മാറി. 2018 ല്‍ 80 ലക്ഷത്തിനാണ് കൊല്‍ക്കത്ത റിങ്കുവിനെ സ്വന്തമാക്കിയത്. 2023 ലേക്ക് എത്തിയപ്പോള്‍ 55 ലക്ഷത്തിനാണ് കൊല്‍ക്കത്ത റിങ്കുവിനെ നിലനിര്‍ത്തിയത്. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍