ആദ്യം ബാറ്റ് ചെയ്താല്‍ കുറഞ്ഞത് 450 റണ്‍സ്; വിട്ടുവീഴ്ചയില്ലാതെ കോഹ്‌ലിയും ധോണിയും

വെള്ളി, 24 മെയ് 2019 (14:09 IST)
ലോകകപ്പ് ഇത്തവണ ഇന്ത്യ നേടും. ആ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. ആ ആത്മവിശ്വാസം ടീമിന് പകരുന്നത് ക്യാപ്ടന്‍ വിരാട് കോഹ്‌ലിയും ടീമിന്‍റെ എല്ലാമെല്ലാമായ മഹേന്ദ്രസിംഗ് ധോണിയുമാണ്. ആദ്യം ബാറ്റ് ചെയ്താല്‍ ഏറ്റവും കുറഞ്ഞത് 450 റണ്‍സ് നേടുക എന്നതാവണം ലക്‍ഷ്യമെന്ന് കോഹ്‌ലിയും ധോണിയും ഉറപ്പിച്ചുകഴിഞ്ഞു.
 
ഇംഗ്ലണ്ടിലേത് വിവിധ സ്വഭാവം പ്രകടിപ്പിക്കുന്ന പിച്ചുകളും സ്റ്റേഡിയങ്ങളുമാണ്. ഏറ്റവും ബ്രില്യന്‍റായ ലോകോത്തര ബൌളര്‍മാരെയാവും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍‌മാര്‍ക്ക് നേരിടേണ്ടിവരിക. ഏത് സാഹചര്യത്തിലായാലും ആദ്യം ബാറ്റ് ചെയ്താല്‍ 450 റണ്‍സ് നേടുക എന്നതിനായിരിക്കും മുന്‍‌തൂക്കം.
 
കാരണം, പൊട്ടിത്തെറിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ് ലോകകപ്പിലെ ടീമുകള്‍. 400 റണ്‍സിനടുത്ത് സ്കോര്‍ ചെയ്താല്‍ പോലും അത് അനായാസം മറികടക്കാന്‍ ശേഷിയുള്ള ടീമുകളാണ് ലോകകപ്പിനെത്തുന്നത്. അതുകൊണ്ടുതന്നെ വമ്പന്‍ സ്കോറുയര്‍ത്തി ആദ്യം തന്നെ വിജയം ഉറപ്പാക്കേണ്ട ബാധ്യതയാണ് കോഹ്‌ലിയും ധോണിയും ചേര്‍ന്ന് നല്‍കുന്നത്.
 
നല്ല ബൌളര്‍മാരെ ബഹുമാനിക്കുമ്പോഴും അവരുടെ മോശം ബോളുകളെ പ്രഹരിക്കുക, മോശം ബൌളര്‍മാരെ പരമാവധി ശിക്ഷിക്കുക, വിക്കറ്റുകള്‍ പെട്ടെന്ന് കൊഴിഞ്ഞാല്‍ സുരക്ഷിതമായി കളിക്കാന്‍ ശ്രമിക്കുകയും അതേസമയം തന്നെ സ്കോര്‍ കാര്‍ഡ് വേഗത്തില്‍ ചലിപ്പിക്കുകയും ചെയ്യുക, അവസാന 15 ഓവറുകളില്‍ ആഞ്ഞടിക്കുക തുടങ്ങിയ തന്ത്രങ്ങളാണ് ഇതിനായി ആവിഷ്കരിക്കുന്നത്. 
 
ഈ തന്ത്രങ്ങള്‍ രണ്ടാമത് ബാറ്റ് ചെയ്യുമ്പോഴും ആപ്ലിക്കബിളാണ്. ആദ്യം ബാറ്റ് ചെയ്ത ടീം 400 റണ്‍സ് സ്കോര്‍ ചെയ്താലും പതറാതെ അതിനെ ആത്മവിശ്വാസത്തോടെ ചേസ് ചെയ്യാനും ലക്‍ഷ്യത്തിലെത്താനും ഈ തന്ത്രം പ്രയോഗിക്കാനാണ് ധോണി - കോഹ്‌ലി കൂട്ടുകെട്ട് തയ്യാറെടുക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍