ഗംഭീർ യുഗത്തിലെ ആദ്യമത്സരത്തിൽ ഇന്ത്യയ്ക്ക് ഗംഭീര വിജയം, നായകനായി തിളങ്ങി, സർപ്രൈസായി റിയാൻ പരാഗ്

അഭിറാം മനോഹർ

ഞായര്‍, 28 ജൂലൈ 2024 (08:20 IST)
India,Srilanka
ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 43 റണ്‍സ് വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 214 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ പതറാതെ പൊരുതിയ ലങ്ക തുടക്കത്തില്‍ അടിച്ചുതകര്‍ത്തെങ്കിലും 19.2 ഓവറില്‍ 170 റണ്‍സില്‍ ലങ്കന്‍ പോരാട്ടം അവസാനിച്ചു. 48 പന്തില്‍ 79 റണ്‍സുമായി പതും നിസങ്കയും 45 റണ്‍സെടുത്ത ഓപ്പണര്‍ കുശാല്‍ മെന്‍ഡിസുമാണ് ഇന്ത്യയുടെ നെഞ്ചിടിപ്പേറ്റിയത്. ഓപ്പണിംഗ് സഖ്യത്തിന് ശേഷം 20 റണ്‍സുമായി കുശാല്‍ പരേര മാത്രമാണ് ശ്രീലങ്കന്‍ നിരയില്‍ പൊരുതിയത്. ഇന്ത്യയ്ക്കായി റിയാന്‍ പരാഗ് 5 റണ്‍സിന് 3 വിക്കറ്റെടുത്തപ്പോള്‍ അക്‌സര്‍ പട്ടേലും അര്‍ഷദീപ് സിംഗും 2 വീതം വിക്കറ്റെടുത്തു.
 
 വിജയത്തോടെ 3 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച ഇതേ ഗ്രൗണ്ടില്‍ നടക്കും. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും യശ്വസി ജയ്‌സ്വാളും ചേര്‍ന്ന് നല്‍കിയത്. 26 പന്തില്‍ 58 റണ്‍സെടുത്ത നായകന്‍ സൂര്യകുമാര്‍ യാദവാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. യശ്വസി ജയ്‌സ്വാള്‍ 21 പന്തില്‍ 40 റണ്‍സും ശുഭ്മാന്‍ ഗില്‍ 16 പന്തില്‍ 34ഉം റിഷഭ് പന്ത് 32 പന്തില്‍ 49 റണ്‍സുമായി തിളങ്ങി. ശ്രീലങ്കയ്ക്കായി മതീഷ പതിരാന 4 വിക്കറ്റുകളെടുത്തു.
 
 മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ പതും നിസങ്കയും കുശാല്‍ മെന്‍ഡിസും ചേര്‍ന്ന് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ 8.4 ഓവറില്‍ 84 റണ്‍സ് അടിച്ച ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 14 ഓവറില്‍ 140 റണ്‍സ് പിന്നിട്ട നിലയിലായിരുന്നു ലങ്കയുടെ തകര്‍ച്ച വളരെ വേഗ്ഗമായിരുന്നു. ലങ്ക വിജയം അടിച്ചെടുക്കുമെന്ന ഘട്ടത്തില്‍ 79 റണ്‍സെടുത്തുനിന്ന നിസങ്കയുടെ വിക്കറ്റ് അക്‌സര്‍ പട്ടേല്‍ സ്വന്തമാക്കിയതാണ് മത്സരത്തില്‍ വഴിതിരിവായത്. കളിയുടെ പതിനേഴാം ഓവറില്‍ സര്‍പ്രൈസായി എത്തിയ റിയാന്‍ പരാഗ് രണ്ടോവറില്‍ 3 വെറും 5 റണ്‍സ് വിട്ടുകൊടുത്ത 3 വിക്കറ്റുകളാണ് സ്വന്തമാക്കിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍