Ind vs Eng ODI: ബുമ്രയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാനാവാതെ ഇംഗ്ലണ്ട് മുൻനിര, ആദ്യ 8 ഓവറിൽ തന്നെ 5 വിക്കറ്റ് നഷ്ടം

ചൊവ്വ, 12 ജൂലൈ 2022 (18:16 IST)
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ഏകദിനമത്സരത്തിൽ ഇംഗ്ലണ്ട് പതറുന്നു. ടോസ് നേടി ബൗളിങ് തിരെഞ്ഞെടുത്ത ഇന്ത്യയുടെ തീരുമാനത്തെ ശരിവെയ്ക്കുന്ന തരത്തിൽ രണ്ടാം ഓവറിൽ തന്നെ ഓപ്പണർ ജേസൺ റോയിയെ ജസ്പ്രീത് ബുമ്ര മടക്കി.
 
ടെസ്റ്റിൽ മികച്ച ഫോമിലുള്ള ജോ റൂട്ടിന് നിലയുറപ്പിക്കാൻ അവസരം നൽകാതെ രണ്ടാമത്തെ ബോളിൽ തന്നെ മടക്കിയ ബുമ്ര ഇംഗ്ലണ്ട് മുൻനിരയുടെ തലയറുത്തു. രണ്ട് ഓവറിനിടെ 2 മുൻനിര വിക്കറ്റുകൾ ബുമ്ര വീഴ്ത്തിയപ്പോൾ മത്സരത്തിലെ മൂന്നാം ഓവറിൽ ഓൾ റൗണ്ടർ ബെൻ സ്റ്റോക്സിനെ മടക്കികൊണ്ട് മുഹമ്മദ് ഷമിയും ഇംഗ്ലണ്ടിന് മുകളിൽ നാശം വിതച്ചു.
 
ബെയർസ്റ്റോയും ജോസ് ബട്ട്‌ലറും ചേർന്ന് ഇംഗ്ലണ്ട് സ്കോർ ഉയർത്തുമെന്ന് സൂചന നൽകിയെങ്കിലും ബെയർസ്റ്റോയെ റിഷഭ് പന്തിൻ്റെ കൈകളിലെത്തിച്ച് ബുമ്ര ആ സാധ്യതയും ഇല്ലാതെയാക്കി. ലിയാം ലിവിങ്ങ്സ്റ്റണിനെയും മടക്കികൊണ്ട് 4 വിക്കറ്റുകളാണ് ആദ്യ സ്പെല്ലിൽ തന്നെ ബുമ്ര സ്വന്തമാക്കിയിരിക്കുന്നത്. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇംഗ്ലണ്ട് 8 ഓവറിൽ അഞ്ച് വിക്കറ്റിന് 26 എന്ന നിലയിലാണ്. 12* റൺസുമായി ജോസ് ബട്ട്‌ലറാണ് ഇംഗ്ലണ്ട് നിരയിലെ ഹൈസ്കോറർ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍