അശ്വിന്‍ അടിച്ച അവസാന പന്ത് ഫോര്‍ ആയോ? എന്താണ് സംഭവിച്ചത്

തിങ്കള്‍, 24 ഒക്‌ടോബര്‍ 2022 (11:21 IST)
അത്യന്തം നാടകീയമായിരുന്നു ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം. അവസാന ഓവറിലെ അവസാന പന്തിലാണ് ഇന്ത്യ വിജയറണ്‍ കുറിച്ചത്. രവിചന്ദ്രന്‍ അശ്വിനാണ് ഇന്ത്യക്ക് വേണ്ടി വിജയറണ്‍ നേടിയത്. 
 
അവസാന ഒരു പന്തില്‍ ഒരു റണ്‍സായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. അശ്വിന്‍ സിംഗിള്‍ ഇടുമെന്ന് കരുതി അതിനനുസരിച്ച് പാക്കിസ്ഥാന്‍ നായകന്‍ ഫീല്‍ഡ് ക്രമീകരിച്ചു. എന്നാല്‍ അശ്വിന്റെ പദ്ധതി വേറൊന്നായിരുന്നു. മിഡ് ഓഫിലൂടെ അശ്വിന്‍ പന്ത് ഉയര്‍ത്തി അടിക്കുകയായിരുന്നു. 
 
അശ്വിന്‍ വിജയറണ്‍ കുറിച്ച പന്ത് ഫോര്‍ ആയോ എന്നാണ് ആരാധകരുടെ ചോദ്യം. അശ്വിനും കോലിയും ഒരു റണ്‍ ഓടിയെടുത്തപ്പോള്‍ തന്നെ ഇന്ത്യ കളി ജയിച്ചു. എങ്കിലും ആ പന്തിന് എന്ത് സംഭവിച്ചെന്ന് അറിയുമോ? 
 
അശ്വിന്‍ മിഡ് ഓഫിലൂടെ കളിച്ച പന്ത് ഫോര്‍ ആയിട്ടുണ്ട്. എങ്കിലും അത് ഇന്ത്യയുടെ സ്‌കോറിനൊപ്പമോ അശ്വിന്റെ വ്യക്തിഗത സ്‌കോറിനൊപ്പമോ ചേര്‍ക്കില്ല. കാരണം പന്ത് ബൗണ്ടറി ലൈനില്‍ തൊടുന്നതിനു മുന്‍പ് തന്നെ അശ്വിനും കോലിയും ചേര്‍ന്ന് ഒരു റണ്‍ ഓടിയെടുത്തു. മത്സരം ജയിച്ചതിനാല്‍ ആ ഫോര്‍ കൂട്ടില്ല. മറിച്ച് ഓടിയെടുക്കാതെ ഇരുവരും ക്രീസില്‍ തന്നെ നിന്നിരുന്നെങ്കില്‍ ആ ഫോര്‍ സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ക്കുമായിരുന്നു. അവസാന പന്ത് സിക്‌സ് ആണ് അടിച്ചതെങ്കിലും അത് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ക്കും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍