കൂക്കി വിളിച്ച ഓസീസ് ആരാധകരെ അടിച്ചോടിച്ച് ഡുപ്ലിസി - അവസാനിച്ചത് വമ്പന്‍ പോരാട്ടത്തില്‍

വ്യാഴം, 24 നവം‌ബര്‍ 2016 (16:45 IST)
ഹൊബാട്ട് ടെസ്‌റ്റില്‍ പന്തിൽ കൃത്രിമം കാട്ടിയതിന് ഐസിസി ശിക്ഷിച്ച ദക്ഷിണാഫ്രിക്കൻ നായകന്‍ ഫാഫ് ഡു പ്ലസിയുടെ സെഞ്ചുറിയുടെ (118*) കരുത്തില്‍ മൂന്നാം ടെസ്‌റ്റില്‍ സന്ദര്‍ശകര്‍ 259 റണ്‍സിന് ആദ്യ ഇന്നിംഗ്‌സില്‍ പുറത്തായി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്‌ട്രേലിയ വിക്കറ്റൊന്നും നഷ്‌ടമാകാതെ 14 റണ്‍സ് എന്ന നിലയിലാണ്.

ദക്ഷിണാഫ്രിക്കൻ ബാറ്റ്‌സ്‌മാന്മാര്‍ ഒന്നിന് പുറകെ ഒന്നായി കൂടാരം കയറിയപ്പോഴാണ് ഡുപ്ലിസി ക്രീസില്‍ എത്തിയത്. അഡ്‌ലെയ്‌ഡിലെ കാണികള്‍ അദ്ദേഹത്തെ  കൂക്കിവിളിയോടെയാണ് വരവേറ്റത്. എന്നാൽ കൂക്കിവിളിച്ച കാണികളെ കൊണ്ട് തന്നെ കൈയടിപ്പിച്ചാണ് ദക്ഷിണാഫ്രിക്കൻ നായകൻ തന്റെ പോരാട്ട വീര്യം കാണിച്ചത്.

അഡ് ലെയ്ഡിലെ ഡേ നൈറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ബാറ്റ് ചെയ്യുന്ന ദക്ഷിണാഫ്രിക്കയെ സെഞ്ചുറിയൂടെ ഒറ്റയ്‌ക്ക്  തോളിലേറ്റിയാണ് ഡുപ്ലിസി ഓസ്ട്രേലിയൻ കാണികൾക്ക് മറുപടി നൽകിയത്. 44/3 നിലയിൽ തകര്‍ന്ന സന്ദര്‍ശകരെ ഡുപ്ലിസി മാന്യമായ നിലയില്‍ എത്തിക്കുകയായിരുന്നു.

ഹൊബാട്ട് ടെസ്‌റ്റില്‍ രണ്ടാം ഇന്നിംഗ്‌സില്‍ 5-150 എന്ന നിലയില്‍ ഓസ്‌ട്രേലിയ തകര്‍ന്നിരിക്കുമ്പോഴാണ് ഡുപ്ലസി പന്ത് തുപ്പല്‍ തൊട്ട് മിനുസപ്പടുത്തിയത്. ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളാണ് ഈ വാര്‍ത്തയും ദൃശ്യവും പുറത്തു വിട്ടത്. തുടര്‍ന്നാണ് അദ്ദേഹത്തെ ഐസിസി ശിക്ഷിച്ചത്. മത്സരത്തിനിടെ രണ്ടു തവണ ഡു പ്ലസിസിസ് പന്ത് തുപ്പല്‍ തൊട്ട് മിനുസപ്പടുത്തിയിരുന്നു.

മൂന്ന് ടെസ്‌റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് ടെസ്‌റ്റുകളും ജയിച്ച് ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക