ടാഗ് ലൈൻ പണി തന്നു, സിനിമയുടെ റിലീസിനായി വിജയ് അന്ന് ജയലളിതയെ കാണാൻ പുറത്ത് കാത്തുനിന്നു: തലൈവ റിലീസ് വിവാദത്തെ ഓർമപ്പെടുത്തി ലിയോ

ബുധന്‍, 18 ഒക്‌ടോബര്‍ 2023 (15:55 IST)
ലോകമെങ്ങുമുള്ള വിജയ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ലിയോ. വിക്രം എന്ന വമ്പന്‍ വിജയത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രം എല്‍സിയു എന്ന ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സില്‍ ഉള്‍പ്പെടുമോ എന്നതും ലോകേഷ് എങ്ങനെയാകും വിജയെ ചിത്രത്തില്‍ അവതരിപ്പിക്കുക എന്നതുമാണ് കേരളത്തിലടക്കം സിനിമയ്ക്ക് മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ ടിക്കറ്റ് ബുക്കിംഗ് ഉണ്ടാവാന്‍ കാരണമായിരിക്കുന്നത്.
 
കേരളത്തിലും ഇന്ത്യയ്ക്ക് പുറത്തും സിനിമ 4 മണിമുതല്‍ പ്രദര്‍ശനം ആരംഭിക്കുമ്പോള്‍ തമിഴ്‌നാട്ടില്‍ 9 മണിക്ക് ശേഷം മാത്രം പ്രദര്‍ശനം നടത്താനാണ് അനുവാദമുള്ളത്. വിജയ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന ഭയമുള്ളതിനാലാണ് ഡിഎംകെ രജനി ചിത്രമായ ജയ്‌ലറിന് സ്‌പെഷ്യല്‍ ഷോ അനുവദിച്ചിട്ടും ലിയോയ്ക്ക് അനുവാദം നല്‍കാത്തതെന്നാണ് തമിഴകത്തെ സംസാരം. പ്രതിപക്ഷ പാര്‍ട്ടിയായ അണ്ണാഡിഎംകെയും ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.
 
എന്നാല്‍ ഒരു വിജയ് ചിത്രത്തിന്റെ റിലീസ് ദിവസങ്ങളോളം വൈകിപ്പിച്ച ചരിത്രമുള്ളവരാണ് അണ്ണാഡിഎംകെ. 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തലൈവ എന്ന സിനിമയുടെ റിലീസിനോട് അനുബന്ധിച്ചാണ് സംഭവങ്ങള്‍ അരങ്ങേറിയത്. അന്നും വിജയ് രാഷ്ട്രീയത്തില്‍ സജീവമാകുമെന്നതടക്കമുള്ള വാര്‍ത്തകള്‍ സജീവമായിരുന്നു. ഇതിനിടയില്‍ സിനിമയ്ക്ക് തലൈവ എന്ന പേര് നല്‍കിയതും അതിനൊപ്പം ടൈം ടു റൂള്‍ എന്ന ടാഗ്ലൈന്‍ നല്‍കിയതും അന്നത്തെ തമിഴ് മുഖ്യമന്ത്രിയായ ജയലളിതയെ ചൊടുപ്പിച്ചു.
 
വിജയുടെ രാഷ്ട്രീയപ്രവേശത്തെ പറ്റിയാണ് പരോക്ഷമായി സിനിമ ടാഗ് ലൈന്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്നായിരുന്നു ജയലളിതയുടെ സംശയം. സിനിമയുടെ ടാഗ്ലൈന്‍ മാറ്റികൊണ്ട് സിനിമ പുറത്തിറക്കാം എന്ന് ജയലളിത വ്യക്തമാക്കി. ഇതിനെ തുടര്‍ന്ന് സിനിമ മറ്റ് ഭാഷകളിലെല്ലാം തന്നെ റിലീസ് ചെയ്തപ്പോഴും തമിഴ്‌നാട്ടില്‍ മാത്രം സിനിമയുടെ റിലീസ് പിടിച്ചുവെച്ചു. സിനിമയുടെ റിലീസിന് വേണ്ടി കൊടാനാടുള്ള ജയലളിതയുടെ വിശ്രമകേന്ദ്രത്തില്‍ വിജയ്, സംവിധായകന്‍ എ എല്‍ വിജയ്, നിര്‍മാതാവ് ചന്ദ്രപ്രാകാഡ് ജെയ്ന്‍ എന്നിവര്‍ എത്തിയെങ്കിലും ജയലളിത ഏറെ നേരം ഇവരെ ഉള്ളിലേക്ക് കടത്തിവിടുകയുണ്ടായില്ല.
 
ഈ സംഭവങ്ങള്‍ക്കെല്ലാം ശേഷം സിനിമയുടെ റിലീസിനോട് അനുബന്ധിച്ചുണ്ടായ പ്രശ്‌നങ്ങളില്‍ നിന്നും ജയലളിതയുടെ സഹായം തിയേറ്ററുകളെ രക്ഷിച്ചെന്നും സിനിമയുടെ റിലീസിന് സഹായിച്ച ജയലളിതയ്ക്ക് നന്ദി പറയുന്നു എന്നും പറഞ്ഞുകൊണ്ടുള്ള വിജയുടെ വീഡിയ പുറത്തുവന്നു. 2013 ഓഗസ്റ്റ് 9നായിരുന്നു ചിത്രത്തിന്റെ റിലീസ്. വൈകിയാണ് തമിഴ്‌നാട്, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ സിനിമ റിലീസ് ചെയ്തതെങ്കിലും താരതമ്യേന മികച്ച വിജയം നേടാന്‍ സിനിമയ്ക്കായി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍