ദളപതിയെന്നാൽ സൗത്ത് ഇന്ത്യയ്ക്ക് അത് വിജയ് ആണ്. വിജയുടെ 51 ജന്മദിനമാണിന്ന്. ആരാധകർ തങ്ങളുടെ തലപതിയുടെ പിറന്നാൾ ആഘോഷമാക്കുകയാണ്. വർഷങ്ങൾ കൊണ്ട് കെട്ടിയുയർത്തിയ തന്റെ സിനിമ കോട്ടയിൽ നിന്നും ദളപതി എന്നെന്നേക്കുമായി റെസ്റ്റ് എടുക്കുകയാണ്. ഇനി രാഷ്ട്രീയത്തിലേക്കാണ് എൻട്രി. 2026 ലെ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയായ തമിഴക വെട്രി കഴകുമായി മത്സരത്തിനിറങ്ങുകയാണ് വിജയ്. സ്‌ക്രീനിലെ തീപ്പൊരി നായകന് രാഷ്ട്രീയത്തിലും അത് ആവർത്തിക്കാൻ കഴിയുമോ എന്നറിയാൻ ഇനി വെറും ഒരു വർഷം മാത്രം.
സിനിമകളിൽ മാസ് ഡയലോഗ് അടിക്കുകയും കിടിലനായി ഡാൻസ് ചെയ്യുമെങ്കിലും ജീവിതത്തിൽ അത്ര എക്ട്രോവേർട്ട് അല്ല ആരാധകരുടെ ദളപതി. നാണകുണുങ്ങിയും അന്തർമുഖനുമായ വ്യക്തിയാണ് വിജയ്. താരത്തിന്റെ ഈ ഭാവത്തിന് അദ്ദേഹത്തിന്റെ കുട്ടിക്കാലത്തുണ്ടായ ഒരു സംഭവത്തിന് ബന്ധമുണ്ടെന്നാണ് പറയപ്പെടുന്നത്. സഹോദരി വിദ്യയുടെ മരണത്തോടെയാണ് വിജയ് അധികമാരോടും സംസാരിക്കാതെ ആയത്. അദ്ദേഹത്തിന്റെ അധ്യാപികയായ മീന ടീച്ചർ ആണ് ഒരിക്കൽ ഇക്കാര്യം പറഞ്ഞത്.
രണ്ട് വയസുള്ളപ്പോഴാണ് വിദ്യ മരിക്കുന്നത്. ലുക്കീമിയയെ തുടർന്നായിരുന്നു മരണം. അന്ന് വിജയ്ക്ക് പത്ത് വയസായിരുന്നു. ആ വേദന മറികടക്കാൻ സാധിക്കാതെ വന്നതോടെയാണ് വിജയ് ഉൾവലിയാൻ തുടങ്ങിയത്. അനുജത്തിയെന്ന് വെച്ചാൽ വിജയ്ക്ക് ജീവനായിരുന്നു. അതുകൊണ്ട് തന്നെ കുഞ്ഞുപെങ്ങളുടെ മരണം കുട്ടി വിജയ്‌യെ ബാധിച്ചു. അന്ന് വിജയ് നന്നായി ഗിത്താർ വായിക്കുകയും ചിത്രം വരയ്ക്കുകയും ചെയ്യുമായിരുന്നു. വിദ്യയുടെ മരണത്തോടെ പൊടുന്നനെ എല്ലാം നിർത്തി.
അനുജത്തി മരിച്ച സമയം മാതാപിതാക്കൾ അവരവരുടേതായ വേദനയിലായിരുന്നു. വിജയ്ക്ക് ആരും കൂടെ ഇല്ലായിരുന്നു. ആ വേദന എങ്ങനെ കൈ കാര്യം ചെയ്യണം എന്നറിയില്ലായിരുന്നു. അതോടെ സംസാരിക്കാതായി എന്നും മീന ടീച്ചർ പറയുന്നു. വിജയ്ക്ക് കുടുംബത്തിൽ തന്നെ സിനിമാ പാരമ്പര്യമുണ്ട്. അച്ഛൻ എസ്എ ചന്ദ്രശേഖർ നിർമാതാവ് ആയിരുന്നു. തന്റെ പാത പിന്തുടരാൻ അദ്ദേഹം മകനെ അനുവദിച്ചിരുന്നില്ല. വിദ്യയുടെ മരണത്തോടെ മകനെ ഡോക്ടർ ആക്കണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹം.
അച്ഛനും മകനും വെവ്വേറെ ആഗ്രഹങ്ങളായിരുന്നു. തനിക്ക് നടനാകണമെന്ന് വിജയ് ആവശ്യപ്പെട്ടു. ഒരിക്കലും സമ്മതിക്കില്ലെന്ന് അദ്ദേഹത്തിന്റെ പിതാവ് വാശി പിടിച്ചു. ഇതോടെ ഒരിക്കൽ താൻ വീട്ടിൽ നിന്നും ഇറങ്ങിപ്പോയിട്ടുണ്ടെന്നാണ് വിജയ് പറഞ്ഞത്. പോയത് ഉദയം തിയറ്ററിലേക്കാണ്. ഒരു സിനിമ കണ്ട് തിരികെ വരാമെന്ന് കരുതി. പക്ഷെ ഒരു ബിൽഡപ്പിന് കത്തൊക്കെ എഴുതി വച്ചാണ് പോയത്. എന്നാൽ ഞാൻ തിയറ്ററിലുണ്ടെന്ന് അച്ഛൻ അറിഞ്ഞു. അദ്ദേഹം വന്ന് എന്നെ കൂട്ടിക്കൊണ്ടു പോയി എന്നാണ് മുമ്പൊരിക്കൽ വിജയ് പറഞ്ഞത്.