'എന്നിലെ നടിയെ തിരിച്ചറിഞ്ഞ സംവിധായകന്‍'; ജയരാജിന് പിറന്നാള്‍ ആശംസകളുമായി സുരഭി ലക്ഷ്മി

കെ ആര്‍ അനൂപ്

ബുധന്‍, 4 ഓഗസ്റ്റ് 2021 (12:43 IST)
മലയാളത്തിന്റെ പ്രിയ സംവിധായകന്‍ ജയരാജിന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് മലയാള സിനിമ ലോകം. ഉണ്ണി മുകുന്ദന്‍, നിരഞ്ജന അനൂപ് തുടങ്ങി നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നത്. എന്നിലെ നടിയെ തിരിച്ചറിഞ്ഞ് ബൈ ദ പീപ്പിള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അവസരം തന്നത് ജയരാജ് സാര്‍ ആണെന്ന് നടി സുരഭി ലക്ഷ്മി പറയുന്നു.
 
സുരഭി ലക്ഷ്മിയുടെ വാക്കുകളിലേക്ക്

പ്രിയപ്പെട്ട ജയരാജ് സാറിന് പിറന്നാളാശംസകള്‍ 
2004 ല്‍ പെരിന്തല്‍മണ്ണയില്‍ വെച്ച് നടന്ന യുവജനോത്സവത്തില്‍ സാറും സബിത ചേച്ചിയും ചേര്‍ന്ന് എന്നിലെ നടിയെ തിരിച്ചറിയുകയും ഒപ്പം ബൈ ദ പീപ്പിള്‍ എന്ന ചിത്രത്തിലെ നളിനി എന്ന കഥാപാത്രത്തിലൂടെ എനിക്ക് മലയാള സിനിമയിലേക്ക് അവസരം തരികയും ചെയ്തു. അതിനു ശേഷം അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. 
 
പിന്നീട് അമൃത ടിവിയിലെ ബെസ്റ്റ് ആക്ടര്‍ എന്ന ഷോയില്‍ പങ്കെടുക്കുന്ന സമയത്ത് ജയരാജ് സര്‍ സെലിബ്രിറ്റി ജഡ്ജ് ആയി എത്തുകയും പരിചയം പുതുക്കാന്‍ അവസരം കിട്ടുകയും അങ്ങനെ ഗുല്‍മോഹര്‍ എന്ന ചിത്രത്തിലെ നിര്‍മല എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഉള്ള ഭാഗ്യം ലഭിച്ചു. അതിനു ശേഷം ദി ട്രെയിന്‍ എന്ന ചിത്രത്തിലും സാറിനൊപ്പം വര്‍ക് ചെയ്യാന്‍ സാധിച്ചു. തിരക്കഥ, കാഞ്ചീപുരത്തെ കല്യാണം, പകല്‍ നക്ഷത്രങ്ങള്‍ തുടങ്ങി കുറച്ച് ചിത്രങ്ങളിലെ ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ ഞാന്‍ വീണ്ടും സാന്നിധ്യം അറിയിച്ചു കൊണ്ടിരുന്നു. 
 
വളരെക്കാലത്തിന് ശേഷം സാറിന്റെ ചിത്രത്തിലേക്ക് അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ എന്റെ കരിയറിലെ തന്നെ വളരെ ചലഞ്ചിങ് ആയ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആകുമെന്ന് കരുതിയിരുന്നില്ല. ഷൂട്ട് തുടങ്ങിയതിനു ശേഷം എന്റെ ഏറ്റവും പ്രധാനപെട്ട കഥാപാത്രങ്ങളില്‍ ഒന്നായി മാറുകയും ചെയ്തു പ്രഭ. പ്രഭയെ എന്നാല്‍ ആവുംവിധം തിരിച്ചേല്‍പ്പിച്ചു എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു.
 
പുതിയ ചിത്രത്തിന്റെ ഷൂട്ടുമായി ബന്ധപ്പെട്ട് സാറിന്റെ വീട് സന്ദര്‍ശിച്ചപ്പോള്‍, മലയാള സിനിമയെ ലോകസിനിമക്ക് മുന്‍പില്‍ അഭിമാനത്തോടെ പ്രദര്‍ശിപ്പിച്ച മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട സംവധായകന് ലഭിച്ച പുരസ്‌കാരങ്ങളുടെ കലവറ കാണാന്‍ ഉള്ള ഭാഗ്യവും ലഭിച്ചു. സുവര്‍ണമയൂരം ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ നേടിയ പ്രിയപ്പെട്ട ജയരാജ് സാറിന്റെ കൂടെ തുടക്കം കുറിക്കാന്‍ സാധിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍