സിദ്ദിഖും നടിയും ഒരേ സമയം ഹോട്ടലിൽ ഉണ്ടായിരുന്നതായി നിർണായക തെളിവുകൾ അന്വേഷണസംഘത്തിന്

അഭിറാം മനോഹർ

വ്യാഴം, 29 ഓഗസ്റ്റ് 2024 (13:47 IST)
ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് കുരുക്ക് മുറുകുന്നു. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ നിര്‍ണായക തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ ഒരേസമയം ഇരുവരും ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. മസ്‌കറ്റ് ഹോട്ടലിലെ രജിസ്റ്ററില്‍ സിദ്ദിഖിന്റെയും നടിയുടെയും പേരുകളുണ്ടെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു.
 
കന്റോണ്മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു ഹോട്ടലില്‍ പരിശോധന നടത്തി തെളിവ് ശേഖരിച്ചത്. 2016ല്‍ സിദ്ദിഖ് ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചതായാണ് നടി പരാതി നല്‍കിയിരുന്നത്. സിനിമ ചര്‍ച്ച ചെയ്യാനെന്ന് പറഞ്ഞ് നടിയെ സിദ്ദിഖ് തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിലേക്ക് ക്ഷണിച്ചെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ഹോട്ടലിലെ റിസപ്ഷനില്‍ അതിഥി രജിസ്റ്ററില്‍ ഒപ്പുവെച്ച ശേഷമാണ് സിദ്ദിഖിന്റെ മുറിയിലേക്ക് പോയതെന്നും നടി പോലീസിന് മൊഴി നല്‍കിയിരുന്നു.
 
 2016ല്‍ സിദ്ദിഖിന്റെ സിനിമയുടെ പ്രിവ്യൂ നിള തിയേറ്ററില്‍ നടന്നിരുന്നു. അതിന് ശേഷമാണ് സിനിമ ചര്‍ച്ചയ്ക്കായി സിദ്ദിഖ് ക്ഷണിച്ചത്. റിസപ്ഷനില്‍ ആരെ കാണുന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ എഴുതി ഒപ്പുവെച്ച ശേഷമാണ് മുറിയിലേക്ക് പോയത്. ഹോട്ടലിലെ ഒന്നാം നിലയിലായിരുന്നു സിദ്ദിഖിന്റെ മുറി. ഇവിടെ വെച്ച് ക്രൂരമായ പീഡനത്തിന് ഇരയായി എന്നായിരുന്നു യുവതിയുടെ മൊഴി.
 
നിള തിയേറ്ററില്‍ നടന്ന പ്രിവ്യൂ ഷോയില്‍ അച്ഛനും അമ്മയ്ക്കും ഒപ്പം വന്ന പെണ്‍കുട്ടിയെ കണ്ടിരുന്നതായി സിദ്ദിഖ് നല്‍കിയ പരാതിയിലും ഉണ്ട്. ഈ സാഹചര്യത്തില്‍ നടിയുടെ മാതാപിതാക്കളുടെ മൊഴി പ്രത്യേക അന്വേഷണ സംഘം എടുക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍