'നിര്‍ബന്ധിച്ച് നീന്തല്‍ വസ്ത്രം ധരിപ്പിച്ചു, കരഞ്ഞു കൊണ്ട് അഭിനയിച്ച ഗാനം'; ദുരനുഭവം വെളിപ്പെടുത്തി മോഹിനി

നിഹാരിക കെ.എസ്

വെള്ളി, 12 സെപ്‌റ്റംബര്‍ 2025 (09:45 IST)
ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമായിരുന്നു നടി മോഹിനി. മലയാളത്തിലും തമിഴിലുമെല്ലാം നിരവധി ഹിറ്റുകള്‍ സമ്മാനിച്ച നായിക. മലയാളത്തില്‍ മോഹിനി ചെയ്തതില്‍ കൂടുതലും ഗ്രാമീണ പെണ്‍കുട്ടി വേഷങ്ങളായിരുന്നു. എന്നാല്‍ ഗ്ലാമര്‍ വേഷങ്ങളിലും കയ്യടി നേടാന്‍ മോഹിനിയ്ക്ക് സാധിച്ചിട്ടുണ്ട്. അത്തരത്തിലൊരു വേഷമായിരുന്നു കണ്മണി എന്ന ചിത്രത്തിലേത്. 
 
1999 ല്‍ പുറത്തിറങ്ങിയ സിനിമയില്‍ മോഹിനിയുടെ നായകന്‍ പ്രശാന്ത് ആയിരുന്നു. ചിത്രത്തിലെ ഒരു പാട്ട് രംഗം വലിയ ചര്‍ച്ചയായിരുന്നു. മോഹിനിയെ ഒബ്‌ജെക്ടിഫൈ ചെയ്യാന്‍ വേണ്ടി മാത്രം സൃഷ്ടിച്ച പാട്ടാണിതെന്നായിരുന്നു വിമര്‍ശനങ്ങള്‍. ഇപ്പോഴിതാ കണ്‍മണിയിലെ വിവാദമായി മാറിയ 'ഉടല്‍ താഴുവ' എന്ന പാട്ട് രംഗത്തെക്കുറിച്ച് സംസാരിക്കുകയാണ് മോഹിനി. 
 
തന്റെ സമ്മതമില്ലാതെ നിര്‍ബന്ധിച്ച് ചെയ്യിപ്പിച്ചതാണ് ആ രംഗമെന്നാണ് മോഹിനി പറയുന്നത്. അവള്‍ വികടന്‍ യൂട്യൂബ് ചാനലിനോടായിരുന്നു മോഹിനിയുടെ വെളിപ്പെടുത്തല്‍.
 
''സംവിധായകന്‍ ആര്‍കെ സെല്‍വമണി ഒരു സ്വിമ്മിങ്‌സ്യൂട്ട് രംഗം പ്ലാന്‍ ചെയ്തു. ഞാനതില്‍ വല്ലാതെ അസ്വസ്ഥയായിരുന്നു. ഞാന്‍ കരഞ്ഞ് പറഞ്ഞു, ചെയ്യാന്‍ പറ്റില്ലെന്ന്. അങ്ങനെ ഷൂട്ടിന് പകുതിക്ക് നിര്‍ത്തിവച്ചു. എനിക്ക് നീന്താന്‍ പോലും അറിയില്ലെന്നും പുരുഷ ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് മുന്നില്‍ പകുതി വസ്ത്രം മാത്രം ധരിച്ച് എങ്ങനെ നീന്തല്‍ പഠിക്കുമെന്ന് ഞാന്‍ ചോദിച്ചു. അന്ന് സ്ത്രീകള്‍ ഇന്‍സ്ട്രക്ടര്‍മാരായി ഉണ്ടായിരുന്നില്ല. എനിക്കത് ചിന്തിക്കാനേ ആയില്ല. 
 
ഉടല്‍ താഴുവയ്ക്ക് വേണ്ടി എന്നെ നിര്‍ബന്ധിച്ചാണ് ആ രംഗം ചെയ്യിപ്പിച്ചത്. 'പകുതി ദിവസം ഷൂട്ട് ചെയ്തു. അവര്‍ ചോദിച്ചത് ഞാന്‍ കൊടുത്തു. പിന്നീട് ഊട്ടിയില്‍ ഷൂട്ട് ചെയ്യുന്ന സമയം അവര്‍ അതേ രംഗം വീണ്ടും ചെയ്യണമെന്ന് പറഞ്ഞു. ഞാന്‍ നിരസിച്ചു. ഷൂട്ട് നിന്നു പോകുമെന്ന് അവര്‍ പറഞ്ഞു. അത് നിങ്ങളുടെ പ്രശ്‌നമാണ്. എന്റെ അല്ല. മുമ്പത്തേത് പോലെ നിങ്ങള്‍ എന്നെ നിര്‍ബന്ധിച്ച് ചെയ്യിപ്പിക്കുകയാണെന്ന് ഞാന്‍ പറഞ്ഞു. എന്റെ അനുവദമില്ലാതെ ഞാന്‍ അമിതമായി ഗ്ലാമറസായ ഏക സിനിമയാണ് കണ്‍മണി'' എന്നും മോഹിനി പറയുന്നുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍