സി.സി.മുകുന്ദൻ എംഎൽഎയെ സിപിഐ പുറത്താക്കി. അച്ചടക്കലംഘനത്തെ തുടർന്നാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചത്. നാട്ടിക എംഎൽഎയായ മുകുന്ദൻ വരുന്ന തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് പാർട്ടിയുമായി തെറ്റിയത്.
സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ടതിനാൽ യുഡിഎഫ് പിന്തുണയുള്ള സ്ഥാനാർഥിയായി താൻ മത്സരിച്ചേക്കുമെന്ന് മുകുന്ദൻ ഇന്നലെ പറഞ്ഞിരുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും കോൺഗ്രസ് മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയും മുകുന്ദനുമായി ഫോണിൽ സംസാരിച്ചു.
നാട്ടികയിൽ ഗീതാ ഗോപിയെ സിപിഐ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മുകുന്ദൻ പാർട്ടി വിരുദ്ധ പരാമർശം നടത്തിയത്. നാട്ടികയിലേത് പേയ്‌മെന്റ് സീറ്റാണെന്ന് മുകുന്ദൻ ആരോപിച്ചിരുന്നു.