വിവാദപരാമർശം, നടി സായ് പല്ലവിക്കെതിരെ കേസ്

വെള്ളി, 17 ജൂണ്‍ 2022 (17:15 IST)
കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിൻ്റെ പേരിൽ നടക്കുന്ന ആൾക്കൂട്ടകൊലപാതകങ്ങളും തമ്മിൽ വ്യത്യാസമില്ലെന്ന പരാമർശത്തിൽ സിനിമാതാരം സായ് പല്ലവിക്കെതിരെ ഹൈദരാബാദിലെ സുൽത്താൻ ബസാർ പോലീസ് കേസെടുത്തു. തൻ്റെ പുതിയ സിനിമയായ വിരാടപർവ്വത്തിൻ്റെ പ്രചാരണത്തിൻ്റെ ഭാഗമായി നടത്തിയ അഭിമുഖത്തിനിടെയായിരുന്നു സായ് പല്ലവിയുടെ പരാമർശം.
 
ഞാൻ വളർന്നത് ഒരു പ്രസ്ഥാനത്തോട് രാഷ്ട്രീയമായി ചാഞ്ഞുനിൽക്കുന്ന കുടുംബത്തിലല്ല. ഇടത്‌-വലത് എന്ന് കേട്ടിട്ടുണ്ട്. ഏതാണ് ശരിയെന്ന് അറിയില്ല. കശ്മീർ ഫയൽസ് എന്ന ചിത്രത്തിൽ കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്യുന്നത് കാണിച്ചിട്ടുണ്ട്. പശുവിൻ്റെ പേരിൽ മുസ്ലീങ്ങളെ ചിലർ കൊലപ്പെടുത്തുന്നതും അടുത്ത് സംഭവിച്ചു. ഇത് രണ്ടും തമ്മിൽ യാതൊരു വ്യത്യാസവുമില്ല എന്നതായിരുന്നു സായ് പല്ലവിയുടെ പരാമർശം.
 
പരാമർശത്തിനെ അനുകൂലിച്ചും എതിർത്തും വലിയ തർക്കമാണ് തുടർന്ന് സോഷ്യൽ മീഡിയയിൽ ഉണ്ടായത്. താരത്തിന്റെ സിനിമകൾ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് 'ബോയിക്കോട്ട് സായി പല്ലവി' എന്ന ഹാഷ് ടാഗോടെ ട്വിറ്ററിൽ വിദ്വേഷ പ്രചരണവും നടന്നിരുന്നു. ഇതിന് പിന്നാലെയാണ് സുൽത്താൻ ബസാർ പോലീസ് നടിക്കെതിരെ കേസെടുത്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍