മുകേഷ് സി‌പി‌ഐ സ്ഥാനാര്‍ത്ഥി, മത്സരം ഗണേഷിനെതിരെ!

വ്യാഴം, 20 ജനുവരി 2011 (15:37 IST)
PRO
തിലകനല്ല, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് നടന്‍ മുകേഷാണ് സി പി ഐ സ്ഥാനാര്‍ത്ഥി. മത്സരിക്കുന്നതോ, നടനും എം എല്‍ എയുമായ കെ ബി ഗണേഷ്കുമാറിനെതിരെ. ഇക്കാര്യത്തില്‍ സി പി ഐ ഏകദേശം ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്. മുകേഷിനും മത്സരിക്കുന്നതിനോട് താല്‍പ്പര്യമുണ്ടെന്നാണ് അറിയുന്നത്.

ഗണേഷിനെതിരെ താന്‍ മത്സരിക്കുമെന്ന് തിലകന്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നതാണ്. തന്നെ സി പി ഐ സ്ഥാനാര്‍ത്ഥിയാക്കിയില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. എന്നാല്‍ മുകേഷ് സ്ഥാനാര്‍ത്ഥിയാകുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് പിന്തുണ നല്‍കി തിലകന്‍ മാറിനില്‍ക്കാനാണ് സാധ്യത.

നിലവില്‍ പത്തനാപുരം എം എല്‍ എയാണ് ഗണേഷ്. രണ്ടുതവണ മത്സരിച്ചുജയിക്കുകയും ഒരു തവണ മന്ത്രിയാകുകയും ചെയ്തു. ഗണേഷിനെ പത്തനാപുരത്ത് പരാജയപ്പെടുത്തുന്നത് അത്രയെളുപ്പമുള്ള കാര്യമല്ലെന്ന് സി പി ഐക്കറിയാം. തിലകനെ മത്സരിപ്പിച്ചാല്‍ അത് പാര്‍ട്ടികള്‍ തമ്മിലുള്ള മത്സരം എന്നതിലുപരി വ്യക്തികള്‍ തമ്മിലുള്ള പകവീട്ടലായി മാറും.

അടുത്ത പേജില്‍ - തിലകന്‍റെ വാശിക്കു പിന്നിലെ രഹസ്യം

PRO
തന്നെ സീരിയല്‍ രംഗത്തുനിന്ന് വിലക്കിയിരിക്കുന്നത് ഗണേഷാണെന്നാണ് തിലകന്‍ വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ മത്സരിച്ചാല്‍ അത് രണ്ടു വ്യക്തികള്‍ തമ്മിലുള്ള യുദ്ധമായി മാറാനിടയുണ്ട്. സിനിമാരംഗത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന അസ്വസ്ഥത വളരാനും അത് ഇടയാക്കും. അതുകൊണ്ടുതന്നെയാണ് മുകേഷിനെപ്പോലെ ക്ലീന്‍ ഇമേജുള്ള ഒരാളെ പത്തനാപുരത്തിറക്കാന്‍ സി പി ഐ തീരുമാനിച്ചിരിക്കുന്നത്.

കൊല്ലം സ്വദേശിയാണ് മുകേഷ്. ഇപ്പോള്‍ സംഗീത നാടക അക്കാദമിയുടെ ചെയര്‍മാനാണ്. പരമ്പരാഗത കമ്യൂണിസ്റ്റ് കുടുംബത്തിലെ അംഗം. മാത്രമല്ല നാടകാചാര്യന്‍ ഒ മാധവന്‍റെ മകന്‍. അച്ഛന്‍റെ പേരിലുള്ള ട്രസ്റ്റിലൂടെ അനവധി ജനോപകാര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ടി വി ഷോകളിലൂടെ കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരന്‍. ഈ ഗുണങ്ങളെല്ലാം മുകേഷിന് തെരഞ്ഞെടുപ്പില്‍ സഹായകമാകുമെന്ന കണക്കുകൂട്ടലിലാണ് സി പി ഐ.

അതേസമയം, ചാലക്കുടിയില്‍ കലാഭവന്‍ മണി സി പി എം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും സൂചനയുണ്ട്. പത്മജാ വേണുഗോപാലായിരിക്കും അവിടെ മണിയുടെ എതിര്‍ സ്ഥാനാര്‍ത്ഥി. നടന്‍ ജഗദീഷിനെ മത്സരരംഗത്തിറക്കാന്‍ കോണ്‍ഗ്രസും ആലോചിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക