ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയത് 'കിഴക്കുണരും പക്ഷി'! -വിശ്വരൂപം 2ന്റെ ഛായാഗ്രഹകന്‍ ഷാംദത്തുമായുള്ള സംഭാഷണം - ഭാഗം II

ഞായര്‍, 29 സെപ്‌റ്റംബര്‍ 2013 (10:30 IST)
PRO
പരന്നുകിടക്കുന്ന വയലില്‍ നിലാവിന്റെ തെളിമ. വീടിന്‍റെ ടെറസിനുമുകളില്‍ പുലരുവോളം നീളുന്ന റിഹേഴ്സല്‍ ക്യാമ്പ്. കട്ടന്‍ കാപ്പിയും വെടിവട്ടവുമായി ഒരു കൂട്ടം ആളുകള്‍. എന്റെ മനസില്‍ പതിഞ്ഞ ആദ്യ ഫ്രെയിമുകള്‍ ഇവയാണ്. നാടകത്തിന്റെ കല സ്വായത്തമാക്കി തുടങ്ങിയതും ഇവിടെ നിന്നു തന്നെ. എന്നാല്‍ പഠനത്തില്‍ ഞാന്‍ മോശമായി കൊണ്ടിരുന്നു. പ്രീഡിഗ്രി തോല്‍ക്കുന്നിടം വരെയെത്തി കാര്യങ്ങള്‍. വീണ്ടും പരീക്ഷയെഴുതിയെങ്കിലും ഇനി പഠിക്കില്ലായെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു ഞാന്‍. വീട്ടില്‍ നിര്‍ബന്ധം ഏറി വരുമ്പോള്‍ ഞാന്‍ ഏതെങ്കിലും കോഴ്സിനു ചേരും. അങ്ങനെ കമ്പ്യൂട്ടര്‍ പഠിക്കാന്‍ ചേര്‍ന്നെങ്കിലും, കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ എന്തിനാണ് ഈ പ്രോഗ്രാമുകള്‍ പഠിക്കുന്നത് എന്നായി ചിന്ത. അതോടെ അതും പാതിവഴിയില്‍ ഉപേക്ഷിച്ചു. ഇതോടെ ഒരു കാര്യവും മുഴുമിപ്പിക്കില്ലായെന്നായി വീട്ടുകാര്‍. പൊക്കമില്ലാത്തതു കൊണ്ട് പൊലീസില്‍പ്പോലും കിട്ടില്ലല്ലോയെന്ന് അച്ഛന്‍ അക്കാലത്ത് പറയുമായിരുന്നു. അന്നേരവും ജീവിതത്തില്‍ പ്രത്യേകിച്ച് ഒരു ലക്‍ഷ്യവുമില്ലാതെ ഞാന്‍ മുന്നോട്ടുപൊയ്ക്കൊണ്ടിരുന്നു. ഒരു ഡിഗ്രി പോലുമില്ലാതെ നീയെങ്ങനെ ജീവിക്കും? പഠിച്ചില്ലായെന്നോര്‍ത്ത് പിന്നീട് നീ ദു:ഖിക്കുമെന്ന് അച്ഛന്‍ പറയും. അധ്യാപകരായ മാതാപിതാക്കളെ സംബന്ധിച്ച് പഠനത്തില്‍ ഉഴപ്പുന്ന മകന്‍ പ്രശ്നമായി മാറിക്കൊണ്ടിരിക്കുന്നു. സയന്‍സും കണക്കുമൊന്നും എന്‍റെ തലയില്‍ കയറില്ല. അങ്ങനെയുള്ള ഇതൊന്നും പഠിക്കേണ്ടതില്ലെന്ന ചിന്തയില്‍ ഞാനും.

മനസിന്റെ വെള്ളിത്തിരയില്‍ ഒരുപാട് ഷോട്ടുകള്‍ പതിയുന്നുണ്ട്, ജീവിതയാഥാര്‍ത്ഥ്യങ്ങളായി. അതില്‍ ശബ്ദദൃശ്യ വിതാനങ്ങളുണ്ട്. ഇത് നാം തിരിച്ചറിയാറില്ല. നമ്മുടെ മനസില്‍ പതിഞ്ഞ ചില കാഴ്ചകളുടെ സൗന്ദര്യം പിന്നീട് അതിലേക്ക് അടുപ്പിക്കാറുണ്ട്, മോഹിപ്പിക്കാറുണ്ട്. അത്തരത്തിലൊന്നു പോലെയാണ് ആദ്യമായി ക്യാമറയില്‍ തൊട്ട അനുഭവവും. ചെറുപ്പക്കാലത്ത് അച്ഛന്‍റെ ഒരു സ്നേഹിതന്‍ വീട്ടില്‍ ക്ലിക് 3 ക്യാമറ കൊണ്ടു വന്നു. ബാലസഹജമായ കൗതുകത്തോടെ ആ ക്യാമറയില്‍ ചാടി ഞാന്‍ ഒരു അമുക്ക് അമക്കി. ചിത്രം പതിഞ്ഞെങ്കിലും അതു ഞാന്‍ കണ്ടിട്ടില്ല. അതൊരു ഓര്‍മ്മച്ചിത്രം.

പ്രീഡിഗ്രി തോറ്റ സമയം. കൂട്ടുകാരുമായി സിനിമയൊക്കെ കണ്ട് കറങ്ങി നടക്കുകയാണ്. ഈ സമയത്താണ് കിഴക്കുണരും പക്ഷി കാണുന്നത്. കൂട്ടുകാരെല്ലാവരും പറഞ്ഞു, പടം ഗംഭീരമാണ്, ഭയങ്കര ക്യാമറ വര്‍ക്കാണ്. അപ്പോള്‍ ഞാന്‍ പറഞ്ഞു, പടമൊക്കെ കൊള്ളാം, പക്ഷേ ഔട്ട് ഓഫ് ഫോക്കസ് ആണ്. അതും പറഞ്ഞ് കൂട്ടുകാരെല്ലാം കളിയാക്കി. ഇതോടെയാണ് ഫോട്ടോഗ്രഫിയെക്കുറിച്ച് കൂടുതല്‍ പഠിക്കണമെന്ന ബോധം ഉള്ളിലുദിക്കുന്നത്. പിന്നീട് ക്യാമറാ‍മാന്‍ ആയിക്കഴിഞ്ഞപ്പോഴാണ് ഞാന്‍ മനസിലാക്കുന്നത് അത് തിയേറ്ററിലെ പ്രൊജക്ഷന്റെ കുഴപ്പമാണ്. പ്രൊജക്ഷനില്‍ ഉപയോഗിക്കുന്ന കാര്‍ബണിന്റെ കുഴപ്പം മൂലമാണ് ചില രംഗങ്ങള്‍ ഔട്ട് ഓഫ് ഫോക്കസ് ആവുന്നത്. എന്തായാലും ഫോട്ടോഗ്രഫി പഠിക്കണമെന്ന ആഗ്രഹമുദിക്കുന്നത് ഇവിടെ നിന്നാണ്.

അടുത്ത പേജില്‍‍: ക്യാമറ വാങ്ങാന്‍ തിരുപ്പൂരിലെ ബനിയന്‍ കമ്പനിയിലേക്ക്

PRO
PRO
അങ്ങനെ തിരുവനന്തപുരത്ത് ഒരു ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു. നാടകകൃത്തും നടനുമായ സുരാസുവായിരുന്നു ഡയറക്ടര്‍. അവിടെ ചെന്ന് എന്റെ മോണോ ആക്ടിന്‍റെയും നാടകത്തിന്റെയും സര്‍ട്ടിഫിക്കറ്റ് കണ്ടപ്പോള്‍ അഭിനയത്തിനു ചേരാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. എന്നാല്‍ ഞാന്‍ വിസമ്മതിച്ചു. അവസാനം അഭിനയത്തിനു ചേര്‍ന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ഇനി ഇതിനു വേണ്ടി കാശു മുടക്കേണ്ടെന്ന് അച്ഛനോട് പറഞ്ഞു. ഒരു കാര്യവും തീര്‍ക്കില്ല, ഇതെങ്കിലും കംപ്ലീറ്റ് ചെയ്ത് ഒരു സര്‍ട്ടിഫിക്കറ്റ് സമ്പാദിക്കാന്‍ പറഞ്ഞു അച്ഛന്‍. അവസാനം അവിടെ തുടരുകയും, എന്തെങ്കിലും ജീവിക്കാന്‍ പഠിക്കണമല്ലോയെന്ന ചിന്തയില്‍ ക്യാമറയുടെ ആദ്യപാഠങ്ങള്‍ പലരോടും ചോദിച്ച് മനസിലാക്കി ബുക്കില്‍ എഴുതിവെക്കാന്‍ തുടങ്ങി. ഒരര്‍ഥത്തില്‍ ക്യാമറയില്ലാതെ ക്യാമറയെക്കുറിച്ച് പഠിക്കാന്‍ തുടങ്ങി. ഈ സമയം കൂടുതല്‍ സിനിമകള്‍ കാണാന്‍ തുടങ്ങി. ആര്‍ട്ട് സിനിമകള്‍, അറുബോറന്‍ പടങ്ങള്‍, അങ്ങനെ. ഫിലിം ഫെസ്റ്റിവലുകളില്‍ പോയി കുത്തിയിരുന്ന് സിനിമകള്‍ കണ്ടു.

കോഴ്സ് പൂര്‍ത്തീകരിച്ച് തിരിച്ച് വീട്ടിലെത്തിയപ്പോള്‍ അച്ഛന്‍ ചോദിച്ചു, ഇനി എന്താ പരിപാടി? അപ്പോള്‍ ഞാന്‍ പറഞ്ഞു, ഒരു ക്യാമറ വാങ്ങി തന്നാല്‍ മതി, ഞാന്‍ ജീവിച്ചോളാം. "നിനക്ക് പലപ്പോഴും പല തോന്നലാണ്, ഇനി താളത്തിനൊപ്പം തുള്ളാനാവില്ല, വേണമെങ്കില്‍ നിനക്ക് മറ്റെന്തെങ്കിലും ജോലി വാങ്ങി തരാം". വീട്ടിലും അധികം പണമൊന്നുമില്ല. അതോടെ സ്വന്തമായി സമ്പാദിച്ച് ക്യാമറ മേടിക്കണമെന്നായി ചിന്ത.

ആ സമയം രാവിലെ സൈക്കിളുമെടുത്ത് പാലക്കാട് കോട്ടയ്ക്കകത്ത് പോയിരിയ്ക്കും. ആരെങ്കിലും കൂട്ടുകാരുമുണ്ടാകും കൂടെ. വൈകുന്നേരം വരെ അവിടെ ഇരിയ്ക്കും. വീട്ടില്‍നിന്ന് ചീത്ത വിളി കേള്‍ക്കാതിരിക്കാനായിരുന്നു ഇത്. നാട്ടില്‍ ഉള്ള ഒരാള്‍ തിരുപ്പൂര്‍ ജോലി ശരിയാക്കാമെന്ന് പറഞ്ഞു. അതോടെ ജോലിയില്‍നിന്ന് കിട്ടുന്ന പണംകൊണ്ട് ക്യാമറ വാങ്ങാമെന്ന ചിന്തയില്‍ തിരുപ്പൂരിലേക്ക് വണ്ടി കയറി. അവിടെ ജീവിതത്തിന്റെ താളം തെറ്റുകയായിരുന്നു. കഷ്ടപ്പാടുകളിലേക്ക് ചുവടുവയ്ക്കുകയും. പറഞ്ഞ ജോലി കിട്ടിയില്ല, താമസമാകട്ടെ വൃത്തിഹീനമായ ചേരിയിലും. ഒരു ബാറില്‍ ജോലിക്ക് പോയെങ്കിലും കുടിച്ചു മത്തുകെട്ടു കിടക്കുന്നവരുടെ ഛര്‍ദ്ദില്‍ വരെ നീക്കണമെന്ന അവസ്ഥയായപ്പോള്‍ അവിടെ നിന്ന് പോന്നു. പിന്നെ പെയിന്‍റിംഗ് ജോലിയായി. അതാകട്ടെ വലിയ കെട്ടിടങ്ങളുടെ മുകളില്‍ ഏണിവെച്ചു കയറി ചില്ലുകളിലും മറ്റും ഉരകടലാസ് കൊണ്ട് ഉരുമ്മല്‍. അങ്ങനെ ഉരുമ്മി ഉരുമ്മി എന്റെ കൈ പൊട്ടി. എന്റെ അവസ്ഥയില്‍ എനിക്ക് തന്നെ ദു:ഖം തോന്നാന്‍ തുടങ്ങി. വല്ല ക്ഷയരോഗമൊക്കെ വന്ന് അവിടെ കിടന്നു മരിക്കുന്ന കാര്യം വരെ ചിന്തിക്കാന്‍ തുടങ്ങി. ഒടുവില്‍ അവിടെനിന്ന് കള്ളം പറഞ്ഞ് കോയമ്പത്തൂരെത്തി. അവിടെ ജോലി ചെയ്യുകയായിരുന്ന ജ്യേഷ്ഠന്‍ സാദത്തിനെ കണ്ടു. ജ്യേഷ്ഠന്‍ ടിക്കറ്റ് എടുത്ത്, കുറച്ച് പണം കൈയിലും തന്ന് എന്നെ പാലക്കാട്ടേക്ക് വണ്ടി കയറ്റി വിട്ടു.

അടുത്ത പേജില്‍: ക്യാമറ വാങ്ങാന്‍ നിമിത്തമായത് എന്‍ എല്‍ ബാലകൃഷ്ണന്‍

PRO
PRO
വീട്ടില്‍ വന്നെങ്കിലും അച്ഛന്റെ അഭിപ്രായത്തിന് മാറ്റമൊന്നും വന്നില്ല, "എന്തു വന്നാലും ക്യാമറ വാങ്ങി തരില്ല". ഇതിനിടെ സ്ഫടികം സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഫോട്ടോഗ്രാഫറും നടനുമായ എന്‍ എല്‍ ബാലകൃഷ്ണന്‍ പാലക്കാട്ടെത്തി. പഠനകാലത്ത് അദ്ദേഹവുമൊത്ത് ആദം അയൂബിന്റെ കുഞ്ഞായന്റെ കോഴിയെന്ന സീരിയലില്‍ അഭിനയിച്ച പരിചയമുണ്ട്. ഞാന്‍ അദ്ദേഹത്തെ പോയി കണ്ട് അച്ഛനോട് സംസാരിക്കണമെന്ന് പറഞ്ഞു. അങ്ങനെ അച്ഛനുമൊത്ത് അദ്ദേഹം താമസിക്കുന്ന ഹോട്ടലിലെത്തി. മകന് ഇത്രയും ആഗ്രഹമുള്ള സ്ഥിതിക്ക് ഒരു ക്യാമറ വാങ്ങി നല്‍കാന്‍ അദ്ദേഹം പറഞ്ഞു. അങ്ങനെ ഒരു പെന്‍റക്സ് കെ- 1000 ക്യാമറയും 50 എം എം ലെന്‍സും നാഷണലിന്‍റെ ഫ്ലാഷും എനിയ്ക്ക് സ്വന്തമായി. അപ്പോള്‍ എനിയ്ക്ക് അറിയാവുന്ന ഒരേ ഒരുകാര്യം, 5.6 അപ്പേര്‍ച്ചറും 60 ഷട്ടര്‍ സ്പീഡുമിട്ട് എടുത്താല്‍ പടം പതിയുമെന്നത് മാത്രമാണ്. ആ ക്യാമറയില്‍ അച്ഛന്റെയും അമ്മയുടെയും ഒരു ഫോട്ടോയെടുത്തു. അതാണെന്റെ ആദ്യ ചിത്രം.

പിന്നീട് പരീക്ഷണങ്ങളായി. ഷട്ടര്‍ സ്പീഡ് കൂട്ടിയും കുറച്ചുമിട്ട് പടമെടുക്കുക. അത് എഴുതി വെക്കുക. ഇതായി ശീലം. പിന്നീട് യാത്ര തുടങ്ങി. ഇതിനിടെ എടുക്കുന്ന ചിത്രങ്ങള്‍ കുഴപ്പമില്ലായെന്ന അഭിപ്രായങ്ങള്‍ കേട്ടു തുടങ്ങി. ഇതിനിടെ പത്രങ്ങള്‍ക്ക് വേണ്ടി ഫ്രീലാന്‍സായും കൂടെ കല്യാണവര്‍ക്കുകളും ചെയ്തു തുടങ്ങി. നല്ല പടങ്ങളാണെന്ന് ആള്‍ക്കാര്‍ പറയുന്നത് കേട്ട് എനിയ്ക്കും തോന്നിതുടങ്ങി, ഞാനൊരു സംഭവമാണല്ലോയെന്ന്. അങ്ങനെയിരിക്കുമ്പോള്‍ ഒരു ഫോറിന്‍ ഫോട്ടോ മാഗസിന്‍ കാണാന്‍ ഇടയായി. അതോടെ എന്റെ മനസ് ഇടിഞ്ഞു. ഞാന്‍ പുതുതായി ചെയ്തുവെന്ന് അഭിമാനിച്ചിരുന്ന കാര്യങ്ങള്‍ ആരൊക്കെയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെയ്തവയാണെന്ന് കണ്ടതോടെ മനസിലുണ്ടായിരുന്ന സങ്കല്‍പ്പങ്ങളെല്ലാം പോയ്മറഞ്ഞു. എന്തെങ്കിലും സ്വന്തമായി ചെയ്യണമെന്ന ആഗ്രഹം മനസില്‍ ശക്തമായി. ഇതിനിടെ ഞാന്‍ സീരിയല്‍ രംഗത്തെത്തി. അവിടെ എന്നെ കാത്തിരുന്നത് കുറെ തിക്താനുഭവങ്ങളായിരുന്നു. (തുടരും)

വെബ്ദുനിയ വായിക്കുക