വാലന്‍റൈന്‍ - പ്രണയം കൊണ്ട് മരണത്തെയും ജയിച്ചവന്‍

ജോര്‍ജി സാം

ചൊവ്വ, 4 ഫെബ്രുവരി 2020 (20:46 IST)
ആര്‍ദ്രത തുളുമ്പുന്ന ഒരു വാക്ക് അല്ലെങ്കില്‍ വാചകം അതുമല്ലെങ്കില്‍ ഹൃദയത്തില്‍ സൂക്ഷിക്കാനായി ഒരു ഉപഹാരം പ്രണയിക്കുന്നയാള്‍ക്ക് കൈമാറാനായി കാത്തിരിക്കുന്നവര്‍ തീര്‍ച്ചയായും വാലന്‍റൈന്‍ പാതിരിയെ ഓര്‍മ്മിക്കും. പ്രണയത്തിന്‍റെ കയ്യൊപ്പ് സ്വന്തം ജീവിതം കൊണ്ട് എഴുതി ചേര്‍ത്ത വാലൈന്‍റൈന്‍.
 
പ്രണയാനുഭവങ്ങള്‍ സഫലമായതല്ലെങ്കിലും തീവ്രമായി സ്വീകരിക്കപ്പെട്ടതിന്‍റെ കഥകള്‍ എന്നും കോരിത്തരിപ്പിക്കുന്നവയാണ്. വാലന്റൈന്‍ എന്ന പ്രണയപുരോഹിതന്‍റെ ഉദാത്ത സ്നേഹത്തിന്‍റെ ഓര്‍മ്മ ദിനമാണ് വാലന്റൈന്‍ ദിനം. എ ഡി 269 ഫെബ്രുവരി 14 ന് ആയിരുന്നു വാലന്‍റൈനെ റോമന്‍ ഭരണകൂടം വധിച്ചത്.
 
റോമന്‍ രാജാവ് ക്ളോഡിയസിന്‍റെ ഭരണകാലത്താണ് വാലന്‍റൈന്‍ പ്രണയത്തിനു വേണ്ടി ജീവന്‍ നല്‍കിയത്. അക്കാലത്ത് റോമന്‍ ഭരണകൂടം വിവാഹത്തെ എതിര്‍ത്തിരുന്നു. വിവാഹിതരാവാത്ത പുരുഷന്മാരെ സൈനികസേവനത്തിന് ഉപയോഗിക്കുകയായിരുന്നു രാജതന്ത്രം.
 
വിവാഹത്തിന് അനുകൂലമായി വാദിച്ചിരുന്ന വാലന്‍റൈന്‍, രാജാവിന്‍റെ അപ്രീതിക്ക് പാത്രമാവാനും തുറുങ്കിലാവാനും അധികസമയം വേണ്ടിവന്നില്ല. തുറുങ്കിലായിരുന്നിട്ടുകൂടി വാലന്‍റൈനിന്‍റെ കാമുകഹൃദയം അടങ്ങിയിരുന്നില്ല. അതിന്‍റെ തുടിപ്പുകള്‍ക്ക് മറുപടി ലഭിച്ചതോ ജയില്‍ അധികാരിയുടെ മകളില്‍ നിന്നും!
 
അതിശക്തമായ പ്രണയ സപര്യയ്ക്കായിരുന്നു വാലന്റൈനെ അടച്ച റോമന്‍ ജയില്‍ സാക്‍ഷ്യം വഹിച്ചത്. മരണം മുന്നില്‍ കണ്ടുകൊണ്ടുള്ള ആ കാമുകഹൃദയം അവസാനമായി കാമുകിക്ക് എഴുതിയ സന്ദേശത്തില്‍ ഇങ്ങിനെ എഴുതി, ''നിന്‍റെ സ്വന്തം വാലന്‍റൈന്‍". ആ വാചകം നൂറ്റാണ്ടുകളായി അലയൊലികൊള്ളുന്നു, കാമുക ഹൃദയങ്ങളിലൂടെ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍