ഇത്തവണത്തെ കേന്ദ്ര ബജറ്റ് സര്‍ക്കാരിനും മോദിക്കും നിര്‍ണായകം - പ്രശ്‌നങ്ങള്‍ നിസാരമല്ല

ബുധന്‍, 31 ജനുവരി 2018 (18:02 IST)
സ്വതന്ത്ര ഇന്ത്യയുടെ 88മത്തെയും ബിജെപി സര്‍ക്കാരിന്റെ അഞ്ചാമത്തെയും ബജറ്റ് അരുണ്‍ ജെയ്‌റ്റ്‌ലി പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുമ്പോള്‍ നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാരിനും മുന്നില്‍ വെല്ലുവിളികളേറെ.

മുന്‍ വര്‍ഷങ്ങളിലെ പോലെയല്ല ഇത്തവണത്തെ കേന്ദ്ര ബജറ്റ്. ചരക്ക് സേവന നികുതി (ജിഎസ്ടി) നിലവില്‍ വന്നതിനു ശേഷമുള്ള ആദ്യത്തെ ബജറ്റാണ് നടക്കാന്‍ പോകുന്നതെന്നത് സര്‍ക്കാരിന് വെല്ലുവിളിയാണ്.

ചരക്ക് സേവന നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനം സാമ്പത്തിക മേഖലയ്‌ക്ക് നേട്ടം കൊയ്യുമെന്ന് വ്യക്തമാക്കുന്നതായിരിക്കും ഇത്തവണത്തെ ബജറ്റ് എന്നതില്‍ സംശയമില്ല. അതിനൊപ്പം, 2019ല്‍ നടക്കാന്‍ പോകുന്ന ലോക്‍സഭാ തെരഞ്ഞെടുപ്പും മുന്നില്‍ കണ്ടാകും ബജറ്റിലെ പ്രഖ്യാപനങ്ങള്‍.

ശക്തമായ സാമ്പത്തിക അടിത്തറയാണ് ഇന്ത്യക്ക് ഉണ്ടായിരുന്നതെങ്കിലും ഒരുക്കങ്ങളില്ലാതെ നടത്തിയ നോട്ട് നിരോധനവും ജിഎസ്ടിയും രാജ്യത്തിന്റെ വളര്‍ച്ചയെ ബാധിച്ചുവെന്നതില്‍ സംശയമില്ല.

സെന്‍‌ട്രല്‍ സ്‌റ്റാറ്റിക്‍സ് ഓഫീസ് (സിഎസ്ഒ) പുറത്തുവിട്ട 2017- 2018 ലേക്കുള്ള ജിഡിപി വളര്‍ച്ചാ അനുമാനം നിരാശ പകരുന്നതാണ്. നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജിഡിപി വളര്‍ച്ച കഴിഞ്ഞ വര്‍ഷത്തെ 7.1 ശതമാനത്തില്‍ നിന്നും 6.11 ശതമാനമായി കുറഞ്ഞത് വന്‍ തിരിച്ചടിയാണ്.

മൊത്ത മൂല്യവര്‍ദ്ധന കഴിഞ്ഞ വര്‍ഷത്തെ 6.5 ശതമാനത്തില്‍ നിന്നും 6.1 ശതമാനമായി കുറഞ്ഞതും ഇന്ത്യയുടെ വളര്‍ച്ചയെ ബാധിച്ചു. ഈ സഹചര്യത്തില്‍ സാമ്പാത്തിക നില മെച്ചപ്പെടുത്താനും വളര്‍ച്ചാ നിരക്ക് വേഗത്തിലാക്കാനുമുള്ള പ്രഖ്യാപനങ്ങളാകും ജെയ്‌റ്റ്‌ലിയുടെ ബജറ്റിലുണ്ടാകുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍