ഫോണ്‍വിളി: നികേഷിന്റെ അറസ്റ്റിന് സ്റ്റേ

വെള്ളി, 18 നവം‌ബര്‍ 2011 (14:06 IST)
PRO
PRO
ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍ ബാലകൃഷ്ണപിള്ളയെ ജയിലിലേക്ക് ഫോണ്‍ വിളിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ സിഇഒ എംവി നികേഷ് കുമാര്‍, റിപ്പോര്‍ട്ടര്‍ പ്രദീപ് എന്നിവരെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. കേസിലെ എഫ് ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി ഇടക്കാലഉത്തരവ് പുറപ്പെടുവിച്ചത്. ഹര്‍ജി നവംബര്‍ 22-ന് വീണ്ടും പരിഗണിക്കും.

ജയിലില്‍ കഴിയവേ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട പിള്ളയെ ഫോണില്‍ വിളിച്ച സംസാരിക്കുകയും അത് സംപ്രേഷണം ചെയ്യുകയും ചെയ്തു എന്നാണ് കേസ്. തിരുവനന്തപുരം സ്വദേശി ബാബു നല്‍കിയ പരാതി പ്രകാരമാണ് ഇവര്‍ക്കെതിരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തത്. അതേസമയം ജയില്‍ നിയമലംഘനത്തിന് ഇത്തരം പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് എടുക്കാനാവില്ലെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. പിള്ളയ്ക്ക് ജയിലില്‍ പ്രത്യേക പരിഗണന കിട്ടുന്നുവെന്ന കാര്യം പുറത്തുകൊണ്ടുവരാനാണ് ഇങ്ങനെ ചെയ്തതെന്നും അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു.

വാളകത്ത് അധ്യാപകന്‍ കൃഷ്ണകുമാറിനെ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ പിള്ളയെ ഫോണില്‍ വിളിച്ചത്. അധ്യാപകനെ ആക്രമിച്ചതില്‍ പിള്ളയ്ക്കും മന്ത്രി ഗണേശ്കുമാ‍റിനും പങ്കുണ്ടെന്ന് ആരോപണങ്ങള്‍ ഉയര്‍ന്ന അവസരത്തിലായിരുന്നു ഇത്.

വെബ്ദുനിയ വായിക്കുക