ലിഗയുടെ ദുരൂഹമരണം: കുറിക്കു കൊള്ളുന്ന പ്രതികരണവുമായി ഹണി റോസ്

തിങ്കള്‍, 23 ഏപ്രില്‍ 2018 (08:20 IST)
വിദേശ വനിത ലിഗ സ്‌ക്രൊമേനയുടെ ദുരൂഹമരണത്തില്‍ രൂക്ഷ വിമര്‍ശനവുമായി നടി ഹണി റോസ്.
ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശ്വസിച്ച് കേരളത്തില്‍ എത്തിയ ലിഗയ്‌ക്കും കുടംബത്തിനും ആ വിശ്വാസം തെറ്റി. ലിഗയുടെ മരണത്തില്‍ ഇവിടെ പ്രതിഷേധമോ ഹർത്താലോ ചാനൽ ചർച്ചയോ നടന്നില്ലെന്നുന്നും താരം ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ വ്യക്തമാക്കി.

ഹണി റോസിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-

ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണേ..

ലിഗ വിദേശിയാണ്.. അവർക്ക് മതമോ ജാതിയോ വോട്ടോ ഒന്നും തന്നെയില്ല, അവർക്ക് വേണ്ടി ഹാഷ് ടാഗുകളില്ല, ആൾക്കൂട്ടമോ പ്രതിഷേധമോ ഇല്ല, രാഷ്ട്രീയ പാർട്ടിക്കാരുടെ ഹർത്താലില്ല, ചാനൽ ചർച്ചയില്ല.

അയര്‍ലണ്ടിൽ നിന്നും ചികിത്സക്കായി കേരളത്തിലെത്തിയതാണ് ലിഗയും ഭർത്താവും അനിയത്തിയും. പക്ഷേ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശ്വസിച്ച് എത്തിയ അവർക്ക് തെറ്റി. ഒരു മാസം മുമ്പ് ലിഗയെ കാണാതായായെന്ന വാർത്ത സോഷ്യൽ മീഡിയയിൽ കണ്ടത്. ദാ ഒരു മാസത്തിനു ഇപ്പുറം അവരുടെ മൃതദേഹം ശിരസ്സറ്റ നിലയിൽ കണ്ടെത്തിയിരിക്കുന്നു.

അന്ന് ലിഗയെ കാണാനില്ല എന്ന് പോസ്റ്റർ ലിഗയുടെ ഭർത്താവ് നാട് മുഴവനും ഒട്ടിക്കുന്ന വിഡിയോയൊക്കെ എല്ലാരുടെയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാവാം. ഭർത്താവ് ആൻഡ്രൂ ജോർദാനും ഇലീസുനും അവളെ കണ്ടെത്താം എന്ന പ്രതീക്ഷയിലായിരുന്നു ഇന്നലെ വരെ. ആ പ്രതീക്ഷയാണ് ഇന്നലെ അവസാനിച്ചത്.

നമ്മുടെ പൊലീസിന് നിരപരാധികളെ സ്റ്റേഷനിൽ അടിച്ചു കൊല്ലാൻ മാത്രമേ സാധിക്കു.. കാണാതായവരെ അവരുടെ ബന്ധുക്കൾ കണ്ടത്തെട്ടെ.. കേസുമായി ബന്ധപ്പെട്ട സാമൂഹിക പ്രവർത്തക അശ്വതി ജ്വാല പോലീസ് സ്റ്റേഷനിൽ പരാതിയുമായി പോയപ്പോൾ പോലീസ്‌കാർ പറഞ്ഞ മറുപടി വിചിത്രമാണ്.

"നിങ്ങൾ വിചാരിക്കും പോലെ ഈ നാട്ടിൽ വില്ലന്മാരോ അധോലോകമോ ഒന്നുമില്ല". വാരാപ്പുഴ പിന്നെ ഈ നാട്ടിൽ അല്ലാത്തോണ്ട് പിന്നെ കുഴപ്പമില്ല.

ദൈവത്തിന്റെ സ്വന്തം നാട് കൊടുത്ത വിധിയുമായി അവളും അവളുടെ പ്രിയപ്പെട്ടവരും തിരികെ പോകട്ടെ.. നിങ്ങൾക്ക് ഇവിടെ നീതി കിട്ടില്ല. അവിടെയുള്ളവരോട് പറയൂ..

ഇത് കേരളമാണ്.. ഇത് ഇന്ത്യയാണ്.. ഇവിടെ ഇങ്ങനെയാണ്..!

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍