ലിവര്‍ ഉപയോഗിച്ച് അടിച്ചെന്ന് ഗണേഷ്; പൊലീസ് എംഎല്‍എയെ സഹായിച്ചെന്ന് യുവാവ് - കേസ് പുതിയ തലത്തിലേക്ക്

വ്യാഴം, 14 ജൂണ്‍ 2018 (09:41 IST)
കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കേരളാ കോണ്‍ഗ്രസ് (ബി) നേതാവും എംഎല്‍എയുമായ കെബി ഗണേഷ് കുമാര്‍ മർദ്ദിച്ച സംഭവത്തിൽ പൊലീസിനെതിരെ യുവാവ് രംഗത്ത്.  

ഗണേഷ് തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്ന് പരാതിക്കാരൻ അനന്തകൃഷ്ണൻ ആരോപിച്ചു. താനും അമ്മയും ലിവെറെടുത്ത് അടിച്ചെന്ന ഗണേഷിന്റെ പരാതി തെറ്റാണ്. സംഭവം നടക്കുമ്പോള്‍ അഞ്ചൽ സിഐ സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടു നിന്നുവെന്നും അനന്തകൃഷ്ണൻ  പറഞ്ഞു.

ഗണേഷിനെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസിന്റെ ഭാഗത്തു നിന്നുമുണ്ടായത്. സിഐ എംഎൽഎയെ സംരക്ഷിക്കാനാണ് ശ്രമിച്ചത്. നീതി കിട്ടിയില്ലെങ്കിൽ ഡിജിപി ലോക്‍നാ‍ഥ് ബെഹ്‌റെയേയും മുഖ്യമന്ത്രി പിണറായി വിജയ്നെയും സമീപിക്കുമെന്നും അനന്തകൃഷ്ണൻ പറഞ്ഞു.

ഗണേഷിന്റെ പരാതിയിലാണ് അനന്തകൃഷ്ണനെതിരെ കേസെടുത്തത്. ഗണേഷ് കുമാറും ഡ്രൈവറും ചേർന്നു യുവാവിനെ അമ്മയുടെ മുന്നിൽ വച്ചു മർദ്ദിച്ചെന്നും അസഭ്യം പറഞ്ഞെന്നുമാണ് പരാതി. ഒപ്പമുണ്ടായിരുന്ന അമ്മയെ എംഎല്‍എ ആക്ഷേപിച്ചെന്നും പരാതിയിലുണ്ട്.

ബുധനാഴ്ച ഉച്ചകഴിഞ്ഞാണു സംഭവം. അഞ്ചൽ ശബരിഗിരി സമീപത്തെ മരണ വീട്ടിലേക്കു വന്നതായിരുന്നു എംഎൽഎ. ഇതേ വീട്ടിൽനിന്നു മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും. ഇവർ സഞ്ചരിച്ച കാർ എംഎൽഎയുടെ കാറിനു സൈഡ് കൊടുത്തില്ലെന്നു പറഞ്ഞു ഗണേഷും ഡ്രൈവറും മർദ്ദിക്കുകയായിരുന്നുവെന്നാണ് യുവാവിന്റെ പരാതി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍