ലക്ഷ്മി ഒന്നുമറിഞ്ഞില്ല, ഇടയ്ക്ക് വെച്ച് ജ്യൂസ് കുടിച്ചത് പോലും ലക്ഷ്മി അറിഞ്ഞില്ല, ശേഷം അർജുൻ പിൻ‌സീറ്റിലേക്ക് മാറി !

ചൊവ്വ, 22 ജനുവരി 2019 (12:01 IST)
സംഗീതജ്ഞൻ ബാലഭാസ്‌കറിന്റെ മരണത്തില്‍ അഭ്യൂഹങ്ങൾ നിലനിൽക്കെ ഡ്രൈവറായ അർജുനെതിരെ പൊലീസ് കേസുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ അപകടം നടന്ന അന്ന് എന്താണുണ്ടായതെന്ന് തുറന്നു പറയുകയാണ് അർജുൻ. 
 
അപകടം സംഭവിച്ചപ്പോൾ താനല്ല വാഹനമോടിച്ചിരുന്നത് എന്ന മൊഴിയിൽ ഉറച്ചു നിൽക്കുകയാണ് ഡ്രൈവർ അർജുൻ. മാതൃഭൂമി ഡോട്കോമിനോടാണ് അർജുൻ തന്റെ നിരപരാധിത്വം തെളിയിക്കേണ്ടത് എന്റെ ബാധ്യതയാണെന്ന് പറയുന്നത്. 
 
കൊല്ലം വരെ വാഹനമോടിച്ചത് താനായിരുന്നു. അത് കഴിഞ്ഞ് ഒരു കടയിൽ കയറി ഞങ്ങൾ ഇരുവരും ഷെയ്ക്ക് കുടിച്ചു. ശേഷം താൻ പിന്നിലെ സീറ്റിൽ കിടന്ന് ഉറങ്ങുകയായിരുന്നു. പിന്നീട് വാഹനമെടുത്തത് ബാലു ചേട്ടനായിരുന്നു. ആ സമയം ലക്ഷ്മി ചേച്ചി നല്ല ഉറക്കത്തിലായിരുന്നു. പിന്നെ ബോധം തെളിഞ്ഞപ്പോൾ ആശുപത്രിയിലായിരുന്നുവെന്നും അർജുൻ പറയുന്നു. ലക്ഷ്മി ചേച്ചിയുടെ മൊഴിയാണ് പോലീസിനെ ആശയ കുഴപ്പത്തിലാക്കിയിരിക്കുന്നതെന്നും അർജുൻ പറയുന്നു.
 
എടിഎം മോഷണം നടത്തിയ രണ്ടു സംഘങ്ങൾക്കൊപ്പം ഡ്രൈവറായി പോയ സംഭവത്തില്‍ ഒറ്റപ്പാലം, ചെറുതുരുത്തി എന്നിവിടങ്ങളിലായി രണ്ടു കേസുകളിലെ പ്രതിയാണ് അര്‍ജുന്‍. അതേസമയം, ബാലഭാസ്കറിനെ ഡ്രൈവിങ് സീറ്റിൽ നിന്നുമാണ് പുറത്തെത്തിച്ചതെന്നായിരുന്നു രക്ഷാപ്രവർത്തനത്തിനു മുന്നൊരുക്കം നടത്തിയ കെ എസ് ആർ ടി സി ഡ്രൈവർ വ്യക്തമാക്കിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍