മരണം വരെ സിനിമാ തമ്പുരാക്കന്മാർ ശത്രുവായി കണ്ട തിലകൻ ചേട്ടനോട് മാപ്പ് പറയുമോ? - ആഷിക് അബു

തിങ്കള്‍, 25 ജൂണ്‍ 2018 (14:11 IST)
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നേരത്തെ താരസംഘടനയായ അമ്മയിൽ നിന്നും പുറത്താക്കിയ ദിലീപിനെ തിരിച്ചെടുത്ത തീരുമാനത്തിനെതിരെ പരോക്ഷമായ വിമർശനവുമായി സംവിധായകൻ ആഷിഖ് അബു. സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞു എന്ന' കുറ്റത്തിന് 'മരണം വരെ സിനിമത്തമ്പുരാക്കന്മാർ ശത്രുവായി പുറത്തുനിർത്തിയ തിലകൻ ചേട്ടനോട് 'അമ്മ' മാപ്പുപറയുമായിരിക്കുമല്ലേ എന്ന് ആഷിഖ് ചോദിക്കുന്നു.  
 
അമ്മയുടെ നിലപാടിനെതിരെ വനിതാ കൂട്ടായ്മ രംഗത്തെത്തിയിരുന്നു. അതിക്രമത്തെ അതിജീവിച്ചവളെ വീണ്ടും അപമാനിക്കുകയാണ് അമ്മ ചെയ്തതെന്ന് ഡ ബ്ല്യു സി സി പറയുന്നു. അമ്മ സംഘടന എന്തിനായിരുന്നു ദിലീപ് എന്ന നടനെ പുറത്താക്കിയതെന്ന് വ്യക്തമാക്കണമെന്നും വനിതാ കൂട്ടായ്മ പറയുന്നു.
 
നടി ഊർമിള ഉണ്ണിയാണു ദിലീപിനെ തിരിച്ചെടുക്കണമെന്ന ആവശ്യം ഉന്നയിച്ചത്. ദിലീപിനെതിരെ ഉയർന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ പുറത്താക്കിയത് ശരിയായില്ലെന്നായിരുന്നു ഇവരുടെ പക്ഷം. അതേസമയം, ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് ആർക്കും എതിരഭിപ്രായം ഉണ്ടായതുമില്ല. 
 
ദിലീപിനെ പുറത്താക്കാൻ തിടുക്കപ്പെട്ട് എടുത്ത തീരുമാനം സംഘടനാ ചട്ടപ്രകാരമല്ലായിരുന്നെന്നും സാങ്കേതികമായി നിലനിൽക്കില്ലെന്നും പുതിയ ജനറൽ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കി. പുറത്താക്കൽ പ്രഖ്യാപിച്ച മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ളവർ അഭിപ്രായം പറഞ്ഞുമില്ല.  
 
ദിലീപിനെ തിരിച്ചെടുക്കാൻ തീരുമാനിച്ച യോഗത്തിൽ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തെത്തുടർന്നു രൂപീകരിക്കപ്പെട്ട മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി അംഗങ്ങളാരും പങ്കെടുത്തില്ല. ഇവർക്കു പരസ്യ പിന്തുണ നൽകിയിരുന്ന പൃഥ്വിരാജ് ഉൾപ്പെടെയുള്ള യുവ നിരയിലെ താരങ്ങളുടെ അസാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍