2000 രൂപയുടെ നോട്ട് പുറത്തിറക്കുന്നത് എന്തിന് ? - തീരുമാനം യുദ്ധത്തോളം പ്രാധാന്യമുള്ളത്!

വ്യാഴം, 10 നവം‌ബര്‍ 2016 (19:46 IST)
രാജ്യത്തെ കള്ളപ്പണവും ഭീകരവാദവും തടയുന്നതിന്റെയും ഭാഗമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയത്. ആയിരത്തിന്റെ നോട്ട് രണ്ടുമാസത്തിനുള്ളില്‍ ബാങ്കുകളില്‍ എത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കിയപ്പോള്‍ 500, 2000 രൂപകളുടെ പുതിയ നോട്ടുകള്‍ ജനങ്ങളിലെത്തി തുടങ്ങി.

500, 1000 നോട്ടുകൾ പിൻവലിച്ചതിനു പിന്നാലെ രാജ്യത്തു നിന്നും 100 രൂപ നോട്ടുകളും പിൻവലിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി കഴിഞ്ഞു. 100, 50, 20, 10 എന്നീ നോട്ടുകൾ ഘട്ടം ഘട്ടമായി പിൻവലിച്ച് പുതിയ നോട്ടുകൾ പുറത്തിറക്കുമെന്നാണ്
മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ കേന്ദ്ര ധനകാര്യ സെക്രട്ടറി പറഞ്ഞിരിക്കുന്നത്.

ഭീകരവാദവും കള്ളപ്പണവും തടയുക എന്ന ഒരേയൊരു ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്. രൂപയുടെ ഇപ്പോഴത്തെ മൂല്യം കൂടി കണക്കിലെടുത്ത് വലിയ ഇടപാടുകള്‍ക്ക് സഹായകമാവാനാണ് 2000 രൂപയുടെ നോട്ട് പുറത്തിറക്കുന്നതെന്നാണ് കേന്ദ്ര ധനകാര്യ സെക്രട്ടറി പറയുന്നതെങ്കിലും ലക്ഷ്യം കള്ളപ്പണം തടയുക എന്നതാണ്. ഇതിനൊപ്പം പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് ഒഴുകുന്ന കള്ളപ്പണത്തിന് തടയിടുകയും വേണം.

രാജ്യത്ത് ഏകദേശം മൂന്നു ലക്ഷം കോടിയോളം കള്ളപ്പണമുണ്ടെന്നാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുമ്പുള്ള കണക്കുകള്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ വെറും 65000 കോടി മാത്രമാണ് കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള അവസരം മുതലാക്കിയത്. അതായത് ഇനിയും രണ്ടര ലക്ഷം കോടിയോള കള്ളപ്പണം രാജ്യത്തുണ്ടെന്ന് ചുരുക്കം. ഇത്രത്തോളമോ അല്ലെങ്കില്‍ അതിനേക്കാള്‍ കൂടുതലോ കള്ളനോട്ടുകളും നമ്മുടെ രാജ്യസുരക്ഷയ്‌ക്കും, പുരോഗതിക്കും വലിയ ഭീഷണി ഉയര്‍ത്തി ഇവിടെയുണ്ടാകും. 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിലൂടെ ഈ രണ്ട് നീക്കമാണ് മോദി സര്‍ക്കാര്‍ ഇല്ലാതാക്കിയത്.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഇന്നു മുതൽ പുറത്തിറക്കുന്ന പുതിയ നോട്ടുകളുടെ വ്യാജ നിർമാണം പാകിസ്ഥാന് സാധ്യമല്ലെന്നാണ് ഇന്റലിജൻസ് ബ്യൂറോ വ്യക്തമാക്കുന്നത്. റിസേർച്ച് ആൻഡ് അനാലിസിസ് വിംഗ് (റോ) അടക്കമുള്ള ഇന്ത്യയുടെ രഹസ്യാന്വേഷ ഏജൻസികളും ഇക്കാര്യം സ്ഥിരീകരിക്കുന്നു. ഇന്ത്യയുടെ പുതിയ നീക്കം പാകിസ്‌ഥാനിലെ കറൻസി പ്രസുകൾ പൂട്ടിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു വ്യക്‌തമാക്കുന്നത്.

കഴിഞ്ഞ ആറു മാസമായി പുതിയ നോട്ടുകളുടെ സുരക്ഷാ ക്രമീകരണങ്ങൾ ആർബിഐ പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് അപ്രതീക്ഷിതമായി കേന്ദ്രസര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ പിന്‍‌വലിച്ചത്. ഓരോ വർഷവും 70 കോടിയോളം വ്യാജ ഇന്ത്യൻ രൂപ അതിര്‍ത്തി കടന്ന് എത്തുന്നുവെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. പാക് സര്‍ക്കാരിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ ബിസിനസുകളും ലക്ഷ്കർ ഇ തൊയ്ബ പോലുള്ള ഭീകരസംഘടനകളാണ് ഈ നീക്കത്തിന് പിന്നില്‍.

ഈ സാഹചര്യത്തില്‍ രാണ്ടായിരം രൂപയുടെ പുതിയ നോട്ടുകള്‍ ഇറക്കുന്ന എന്നത് മികച്ച തീരുമാനമാണ്.

വെബ്ദുനിയ വായിക്കുക