നയതന്ത്രനേതൃത്വത്തില്‍ മാറ്റം; സയിദ് അക്‌ബറുദ്ദീന്‍ ഐക്യരാഷ്‌ട്രസഭയിലെ സ്ഥിരം പ്രതിനിധിയാകും

വെള്ളി, 25 സെപ്‌റ്റംബര്‍ 2015 (18:41 IST)
മൂന്നു രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് പുതിയ നയതന്ത്രജ്ഞര്‍. വിദേശകാര്യമന്ത്രാലയത്തിലെ മുഖ്യ വക്താവായ സയിദ് അക്ബറുദ്ദിന്‍ ഐക്യരാഷ്‌ട്രസഭയിലെ സ്ഥിരം പ്രതിനിധിയാകും. പാകിസ്ഥാന്‍, ചൈന, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളിലാണ് പുതിയ നയതന്ത്രപ്രതിനിധികള്‍. 
 
വിദേശകാര്യമന്ത്രാലയത്തിലെ പടിഞ്ഞാറന്‍ മേഖലയുടെ ചുമതലയുള്ള സെക്രട്ടറി നവ്‌തേജ് സര്‍ണ ലണ്ടനിലെ അടുത്ത ഹൈക്കമ്മീഷണര്‍ ആകും. ജര്‍മനിയിലെ അംബാസഡറായ വിജയ് ഗോഖലെയെ ചൈനയിലെ പുതിയ അംബാസഡറാക്കാനും തീരുമാനമായി. നിലവില്‍ ഭൂട്ടാനിലെ അംബാസഡറായ ഗൗതം ബംബാവാലേ ആയിരിക്കും പാകിസ്ഥാനിലെ പുതിയ ഹൈക്കമ്മീഷണര്‍.
 
യു എന്നിലെ സ്ഥിരം പ്രതിനിധിയാകുന്ന സയിദ് അക്ബറുദ്ദീന്‍ ഒക്ടോബറില്‍ നടക്കുന്ന ഇന്ത്യ- ആഫ്രിക്ക ഉച്ചകോടിയുടെ അഡീഷണല്‍ സെക്രട്ടറിയാണ്. നവംബറില്‍ മോഡിയുടെ ലണ്ടന്‍ സന്ദര്‍ശന ശേഷമായിരിക്കും സ്ഥാനമാറ്റം ഉണ്ടാകുക.
 
മോഡി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം നയതന്ത്ര തലത്തിലുള്ള സുപ്രധാന നിയമനമാണിത്.

വെബ്ദുനിയ വായിക്കുക