മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടൽ; നഴ്‌സുമാരുടെ സമരം മാറ്റി വെച്ചു - ബുധനാഴ്ചവരെ അനിശ്ചിതകാല സമരമില്ല

ശനി, 15 ജൂലൈ 2017 (14:59 IST)
വേതന വർദ്ധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ ആരംഭിക്കാനിരുന്ന നഴ്സുമാരുടെ സമരം മാറ്റിവച്ചു. ബുധനാഴ്ച വരെ സമരം തുടങ്ങേണ്ടെന്ന് തൃശൂരിൽ ചേർന്ന യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) തീരുമാനിച്ചു.

ഹൈക്കോടതി നിര്‍ദേശത്തിന്റെയും മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയും മാനിച്ച് അനിശ്ചിതകാല സമരം മാറ്റിവെക്കുകയാണെന്ന് യുഎന്‍എ പ്രസിഡന്റ് ജാസ്മിന്‍ഷാ വ്യക്തമാക്കി. എന്നാല്‍, 19ന് നടത്തുന്ന ചർച്ചയിൽ അനുകൂല തീരുമാനം ആയില്ലെങ്കിൽ ശക്തമായ സമരം നടത്തും. സെക്രട്ടേറിയറ്റിനു മുന്നിൽ 21ന് നടത്താനിരിക്കുന്ന സമരത്തിൽനിന്ന് തൽക്കാലം പിന്നോട്ടില്ല. 19ലെ ചർച്ചയ്ക്കു ശേഷമേ അതിൽ തീരുമാനം ഉണ്ടാകുകയുള്ളൂയെന്നും യുഎൻഎ അറിയിച്ചു.

നേരത്തെ സമരം നിര്‍ത്തി വെച്ചാല്‍ ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നഴ്സുമാരോടു രാവിലെ അറിയിച്ചിരുന്നു. ആവശ്യങ്ങള്‍ എഴുതി നല്‍കാനും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിച്ചിരുന്നു. അനിശ്ചകാല സമരം തുടങ്ങാനിരിക്കുന്ന സാഹചര്യത്തിലാണു സർക്കാർ നിലപാടു വ്യക്തമാക്കിയത്.

സമരത്തിനെതിരെ എസ്മ പ്രയോഗിക്കണമെന്ന് ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അടിസ്ഥാന ശമ്പളം 20,000 രൂപയാക്കണമെന്നാണു നഴ്സുമാരുടെ ആവശ്യം. എന്നാൽ 17,000 രൂപ വരെ നൽകാമെന്ന നിലപാടിലാണു സർക്കാർ.

വെബ്ദുനിയ വായിക്കുക