വിദ്യാർഥികളെ പട്ടിണിക്കിട്ടു, മാധ്യമ പ്രവർത്തകരെ തടഞ്ഞു; വി സിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

വെള്ളി, 25 മാര്‍ച്ച് 2016 (15:07 IST)
രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഹൈദരാബാദ് സർവകലാശാലയിൽ വിദ്യാർഥികൾ നടത്തുന്ന സമരം നിർത്തലാക്കാൻ കാമ്പസിലെ വിദ്യാർഥികൾക്ക് ഭക്ഷണവും വെള്ളവും നൽകാതിരുന്ന ഹൈദരാബാദ് സർവകലാശാല വൈസ് ചാൻസ്‌‌ലർ അപ്പ റാവുവിന് തെലുങ്കാന മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു.
 
അയ്യായിരത്തോളം വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റലിൽ ഭക്ഷണവും വെള്ളവും നൽകാതിരുന്നതിനും മാധ്യമ പ്രവർത്തകരെ തടഞ്ഞതിനേയും തുടർന്ന് ആം ആദ്മി പാർട്ടി നൽകിയ പരാതിയെത്തുടർന്നാണ് കമ്മീഷൻ വിസിക്ക് നോട്ടീസ് അയച്ചത്. നോട്ടീസിന് വിശദീകരണം നൽകേണ്ടതിന്റെ അവസാന ദിവസം നാളെയാണ്.
 
ഹോസ്റ്റലിൽ ഭക്ഷണം നിഷേധിച്ചതിനെത്തുടർന്ന് വിദ്യാർഥികൾ ഒന്നിച്ച് പാകം ചെയ്തതിന് പൊലീസുകാർ വിദ്യാർഥികളെ ക്രൂരമായി മർദ്ദിക്കുകയും അതിൽ ഉദയ് ഭാനു എന്ന വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. പൊലീസുകാരുടെ ഈ ക്രൂരപീഡനവും  ഭക്ഷണം നൽകാതെ വിദ്യാർഥികളെ പട്ടിണിക്കിട്ടതും ശരിയല്ല എന്നുമാണ് പരാതിയിൽ പറയുന്നത്.
 
വിസിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സീതാറാം യെച്ചൂരിയും രംഗത്തെത്തിയിട്ടുണ്ട്. വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റ് ചെയ്ത 29 പേരുടെ ജാമ്യാപേക്ഷ തിങ്ക‌ളാഴ്ച ഹൈദരാബാദ് കോടതി പരിഗണിക്കും.

വെബ്ദുനിയ വായിക്കുക