ഒപിഎസ് ചിന്നമ്മയെ വണങ്ങുമോ ?; പനീർ സെൽവത്തിന്റെ വാക്കുകളില്‍ എല്ലാം വ്യക്തം!

ഞായര്‍, 11 ഡിസം‌ബര്‍ 2016 (15:04 IST)
അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ പിൻഗാമിയാകാന്‍ ഒരുക്കമാണെന്ന് ജയയുടെ സഹോദരപുത്രി ദീപ ജയകുമാർ വ്യക്തമാക്കിയതിന് പിന്നാലെ നിലപാട് വ്യക്തമാക്കി തമിഴ്നാട് മുഖ്യമന്ത്രി ഒ പനീർ സെൽവം രംഗത്ത് എത്തിയതായി റിപ്പോര്‍ട്ട്.

ശശികല നടരാജന്‍ എഐഎഡിഎംകെ ജനറൽ സെക്രട്ടറിയാകുന്നതില്‍ രണ്ടൊമതൊരു അഭിപ്രായമില്ല. ശശികല പാര്‍ട്ടിയെ വരും കാലങ്ങളില്‍ നയിക്കും. ആർക്കെങ്കിലും മറ്റൊരു ചിന്തയുണ്ടെങ്കിൽ അവർ ശരിയായ പാർട്ടി പ്രവർത്തകരല്ല. അമ്മയെ പോലെ ചിന്നമ്മക്കും ഒരോ പാർട്ടി പ്രവർത്തകരെയും നന്നായറിയാം. പാർട്ടിയുടെ അച്ചടക്കം തുടർന്നും നിലനിർത്താൻ ചിന്നമ്മ പാർട്ടി ജനറൽ സെക്രട്ടറിയാകണമെന്നും പനീർ സെൽവം വ്യക്തമാക്കി.

ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ക്ക് അധികം ആയുസില്ല. ജയലളിതയുടെ പോയതിന്റെ ശൂന്യത നികത്താൻ പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കണമെന്ന് പാർട്ടിയുടെ മുതിർന്ന നേതാക്കൾ ചിന്നമ്മയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജയലളിതയുടെ ദുഃഖം പങ്കുവെക്കാനും അവർക്ക് സഹോദരിയെപ്പോലെ വിശ്വസിക്കാനും ശശികല മാത്രമാണുണ്ടായതെന്നും തമിഴ്നാട് മുഖ്യമന്ത്രി പറഞ്ഞു.

എന്നും അമ്മയ്‌ക്കൊപ്പം നിന്ന് വിഷമങ്ങള്‍ മനസിലാക്കിയിരുന്നത് ചിന്നമ്മ മാത്രമാണ്. മുപ്പത് വര്‍ഷത്തോളം ഇരുവരും ഒന്നിച്ചായിരുന്നതിനാല്‍ അമ്മയുടെ പ്രവര്‍ത്തന ശൈലിയും കാര്യ പ്രാപ്‌തിയും മനസിലാക്കാന്‍ ചിന്നമ്മയ്‌ക്ക് കഴിയും. നിഴലുപോലെ അമ്മയുടെ മരണസമയത്ത് വരെ കൂടെ നിന്ന ശശികലയ്‌ക്ക് മാത്രമെ ഇനി പാര്‍ട്ടിയെ മുന്നോട്ട് നയിക്കാന്‍ സാധിക്കുകയുള്ളുവെന്നും ഒപിഎസ് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക